യെദ്യൂരപ്പ 3 വട്ടം തോറ്റു.. നാലാം അങ്കത്തിൽ പേര് മാറ്റി ഭാഗ്യം പരീക്ഷിക്കാൻ യെഡ്ഡി.. ഇനി യെഡിയൂരപ്പ!
ബാംഗ്ലൂർ: മൂന്ന് വട്ടം മുഖ്യമന്ത്രിയായിട്ടും അഞ്ച് വർഷം പൂർത്തിയാക്കാനാകാതെ താഴെയിറങ്ങേണ്ടി വന്ന ബി ജെ പി നേതാവാണ് ബി എസ് യെദ്യൂരപ്പ. സൗത്തിന്ത്യയിൽ മുഖ്യമന്ത്രിയായ ആദ്യത്തെ ബി ജെ പി നേതാവ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല, കാലാവധി പൂർത്തിയാക്കാനുള്ള ഭാഗ്യമുണ്ടായില്ല. കർണാടകത്തിൽ നാലാമതൊരു വട്ടം കൂടി മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്ന യെഡ്ഡി ഇത്തവണ എത്തുന്നത് പേരിൽ ചെറിയൊരു മാറ്റവുമായാണ്. യെദ്യൂരപ്പ (Yeddyurappa) എന്ന പേരിനെ യെഡിയൂരപ്പ (Yediyurappa) എന്നാക്കി.
സത്യത്തിൽ 2007 വരെ യെഡിയൂരപ്പ (Yediyurappa) എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പേര്. ആ വർഷം ജെ ഡി എസുമായി സഖ്യത്തിൽ കർണാടകത്തിൽ അധികാരത്തിലെത്തി ബി ജെ പി. കരാർ അനുസരിച്ച് യെഡിയൂരപ്പ മുഖ്യമന്ത്രിയാകേണ്ട സമയമെത്തി. അപ്പോഴാണ് കുമാരസ്വാമി വാക്ക് മാറിയത്. അങ്ങനെ ഭാഗ്യം വരാനായി, ഒരു ജ്യോത്സ്യന്റെ നിർദേശ പ്രകാരം യെഡ്ഡി ആദ്യമായി പേര് മാറ്റി. യെഡിയൂരപ്പയിലെ I എടുത്ത് കളഞ്ഞ് ഒരു D കൂട്ടിച്ചേർത്ത് യെദ്യൂരപ്പ എന്നാക്കി പേര്.

2007 നവംബർ 12ന് പേര് മാറ്റിയ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പക്ഷേ ജെ ഡി എസ് പാലം വലിച്ചതോടെ ഒരൊറ്റ ആഴ്ച കൊണ്ട് യെദ്യൂരപ്പ സർക്കാർ താഴെ വീണു. 2008ൽ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും അഴിമതിക്കേസിൽ പെട്ട് രാജിവെക്കേണ്ടി വന്നു. ബി ജെ പിയിൽ നിന്നും പുറത്ത് പോയ യെദ്യൂരപ്പ പുതിയ പാർട്ടിയുണ്ടാക്കി. അത് പരാജയമായി. വീണ്ടും ബി ജെ പിയിൽ തിരിച്ചുവന്നു. 2018 അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെ പിയെ നയിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ വരെ ചെയ്തു. പക്ഷേ ഭൂരിപക്ഷം തെളിയിക്കാനാവാതെ രണ്ടാം ദിവസം രാജിവെച്ചു.
ഇപ്പോഴിതാ തൻറെ പഴയ പേരുമായി വീണ്ടും ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ് യെഡിയൂരപ്പ. ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായ്ക്ക് കഴിഞ്ഞ ദിവസം കത്തയച്ചപ്പോൾ യെഡിയൂരപ്പ (Yediyurappa) എന്ന പേരാണ് അദ്ദേഹം ലെറ്റർ ഹെഡ്ഡിൽ ഉപയോഗിച്ചത്. ലെറ്റർ ഹെഡിലും നെയിംബോർഡിലും വെബ്സൈറ്റിലും വിസിറ്റിങ് കാർഡിലും എല്ലാം യെഡ്ഡി ഇനി പേര് യെഡിയൂരപ്പ (Yediyurappa) എന്നായിരിക്കും ഉപയോഗിക്കുക. ഇത്തവണയും പേര് മാറ്റം ജ്യോത്സന്റെ നിർദേശ പ്രകാരം തന്നെയാണ് എന്നതാണ് രസകരം.












Click it and Unblock the Notifications