ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആദ്യ ലോക്പാൽ; വിരാമമായത് 5 വർഷത്തെ കാത്തിരിപ്പിന്...
ദില്ലി: ഇന്ത്യയിലെ ആദ്യത്തെ ലോക്പാൽ ആയി മുൻ സുപ്രീംകോടതി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ നിയമിച്ചു. അഴിമതിവിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാലിനെ നിയമിക്കാൻ, അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് എൻഡിഎ സർക്കാർ തയ്യാറായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ലോക്പാൽ നിയമന സമിതിയുടെ തീരുമാനത്തിന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുമതി നൽകുകയായിരുന്നു.
രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ചു നടപടിയെടുക്കാൻ നിയോഗിക്കപ്പെട്ടതാണ് ലോക്പാൽ. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവരും മുൻപ് ഈ പദവികളിലുണ്ടായിരുന്നവരും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും ലോക്പാലിന്റെ പരിധിയിൽ വരും.

സർക്കാർ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ, പ്രതിവർഷം 10 ലക്ഷം രൂപയിലധികം വിദേശ സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങൾ എന്നിവയും ലോക്പാലിന്റെ പരിധിയിൽ വരും. രാജ്യം ഏറെ നാളായി ഉറ്റുനോക്കുകയായിരുന്ന ലോക്പാലിനാണ് ഒടുവിൽ ശാപ മോക്ഷം ലഭിച്ചിരിക്കുന്നത്.
ലോക്പാൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ സമരം രാജ്യമെമ്പാടും ചർച്ചയായിരുന്നു. ലോക്പാൽ നിയമനം വൈകുന്നതിനെ സുപ്രീം കോടതിയും വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് ലോക്പാലിനെയും സമിതി അംഗങ്ങളെയും തെരെഞ്ഞെടുത്തത്.
പ്രതിപക്ഷത്ത് നിന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗയെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിരുന്നെങ്കിലും വോട്ടവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സ്റ്റിസുമാരായ ദിലീപ് ബി.ഭോസലെ, പ്രദീപ് കുമാർ മൊഹന്തി, അഭിലാഷ കുമാരി, അജയ് കുമാർ ത്രിപാഠി എന്നിവരെ ജുഡിഷ്യൽ അംഗങ്ങളായും മുൻ എസ്എസ്ബി (സശസ്ത്ര സീമാ ബെൽ) അധ്യക്ഷ അർച്ചന രാമസുന്ദരം, മുൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ദിനേഷ് കുമാർ ജയിൻ, മഹേന്ദർ സിങ്, ഇന്ദ്രജീത് പ്രസാദ് ഗൗതം എന്നിവരെ നോൺ- ജുഡിഷ്യൽ അംഗങ്ങളായും നിയമിച്ചു.












Click it and Unblock the Notifications