കോണ്‍ഗ്രസിന് അമ്പരപ്പ്: താരപ്രചാരകനായ മുന്‍ കേന്ദ്ര മന്ത്രി പാർട്ടി വിട്ടു, ബിജെപി സ്ഥാനാർത്ഥിയാവും
ദില്ലി: ഉത്തർപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി വീണ്ടും പ്രമുഖ നേതാവിന്റെ കൂടുമാറ്റം. പാർട്ടിയുടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർപിഎൻ സിംഗ് ആണ് ഏറ്റവും ഒടുവിലായി കോണ്‍ഗ്രസ് വിടാന്‍ പോവുന്നത്. അടുത്ത ദിവസം തന്നെ അദ്ദേഹം ഭരണ കക്ഷിയായ ബി ജെ പിയില്‍ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ബി ജെ പിയുടെ കേന്ദ്ര നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടില്‍ പറയുന്നു.
ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ നിലനില്‍പ്പിനായി പോരാടുന്ന കോണ്‍ഗ്രസിന് സംബന്ധിച്ച കനത്ത തിരിച്ചടിയാണ് ആർപിസിങ്ങിന്റെ കൊഴിഞ്ഞു പോക്ക്. ജാർഖണ്ഡിലെ കോൺഗ്രസ് പാർട്ടിയുടെ ചുമതലയുള്ള സിംഗ് ഇന്ന് പാർട്ടിയില്‍ നിന്നും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബില്‍ കോണ്‍ഗ്രസിന് ആവേശം: എഎപി, എസ്എഡി നേതാക്കള്‍ കൂട്ടത്തോടെ പാർട്ടിയില്‍ ചേർന്നു
കോണ്‍ഗ്രസില്‍ നിന്നുമുള്ള തന്റെ രാജി വ്യക്തമാക്കിക്കൊണ്ട് എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിക്ക് ആർപിഎന്‍ സിംഗ് കത്തയച്ചിട്ടുണ്ട്. "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാഥമിക അംഗമായ ഞാന്‍ ഇതിനാൽ രാജിക്കത്ത് സമർപ്പിക്കുന്നു. രാഷ്ട്രത്തെയും ജനങ്ങളെയും പാർട്ടിയെയും സേവിക്കാൻ എനിക്ക് അവസരം നൽകിയതിന് നന്ദി," പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ ആർപിഎന്‍ സിംഗ് പറയുന്നു.
രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന്‍ ചിത്രങ്ങള്‍ വൈറല്‍
കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേക്കേറുന്ന അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ഖുഷിനഗറിലെ പദ്രൗണ മണ്ഡലത്തിൽ നിന്ന് ബി ജെ പി ടിക്കറ്റിൽ എസ് പി സ്ഥാനാർത്ഥി സ്വാമി പ്രസാദ് മൗര്യയ്‌ക്കെതിരെ സിംഗ് മത്സരിക്കാനാണ് സാധ്യത. യുപിയിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിൽ മുൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന മൗര്യ അടുത്തിടെയായിരുന്നു അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിലേക്ക് കൂടുമാറിയത്.
തന്റെ ട്വിറ്റർ അക്കൌണ്ടില്‍ നിന്നും കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആർപിഎന്‍ സിംഗ് നീക്കം ചെയ്തിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ അദ്ദേഹം ബി ജെ പിയില്‍ ചേർന്നേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പദ്രൗണയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട സിംഗ് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ്. ജനുവരി 24ന് പുറത്തിറക്കിയ യുപി തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ താരപ്രചാരകരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.
അടുത്തിടെയായി കോൺഗ്രസ് പാർട്ടി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല സിംഗ്. മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി ജെ പി നേതൃത്വവുമായി അദ്ദേഹം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ബി ജെ പിയുമായുള്ള ചർച്ചകൾ സ്ഥിരീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കുശിനഗറിലെ സൈന്ത്വാർ രാജകുടുംബ വംശ തലമുറയില്‍പ്പെട്ട സിംഗ് പദ്രൗണയിലെ രാജാ സാഹേബ് എന്നാണ് അറിയപ്പെടുന്നത്.
1997 മുതൽ 1999 വരെ യുപിയിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റും 2003 മുതൽ 2006 വരെ എ ഐ സി സി സെക്രട്ടറിയുമായിരുന്നു. 1996 നും 2009 നും ഇടയിൽ തന്റെ പിതാവ് സി പി എൻ സിങ്ങിനെ പിന്തുടർന്ന് പദ്രൗണയിൽ നിന്നുള്ള എം എൽ എ കൂടിയായിരുന്നു ആർപിഎന്‍ സിങ്. 2009ൽ പദ്രൗണയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014ൽ ബി ജെ പിയുടെ രാജേഷ് പാണ്ഡെയോട് പരാജയപ്പെട്ടു.
2009-2011 കാലയളവില്‍ കേന്ദ്ര റോഡ് ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു അദ്ദേഹം, 2011-2013 ല്‍ പെട്രോളിയം- പ്രകൃതി വാതകം-കോർപ്പറേറ്റ് കാര്യ വകുപ്പിന്റെ സഹമന്ത്രി, 2013-2014 ല്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ചുമതലകളും വഹിച്ചു. സംസ്ഥാനത്ത് നിന്നുള്ള പ്രധാന നേതാവിന്റെ കൂടുമാറ്റം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സംസ്ഥാനത്ത് നിന്നുള്ള മറ്റൊരു പ്രമുഖ നേതാവും കോൺഗ്രസ് ഭാരവാഹിയായ ജിതിൻ പ്രസാദ ബിജെപിയിൽ ചേരുകയും യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു.
Recommended Video