വാക്‌സിന്‍ നയത്തിലെ അടിമുടി മാറ്റത്തിന് പിന്നില്‍ എന്ത്? സംസ്ഥാനങ്ങള്‍ പറ്റിക്കപ്പെട്ടോ? രാഷ്ട്രീയം...
ദില്ലി: വാക്‌സിന്‍ നയത്തില്‍ അടിമുടി മാറ്റം വരുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. നേരത്തെ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിന്റെ ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരുന്നു നല്‍കിയിരുന്നത്.
ഇപ്പോഴത്തെ പെട്ടെന്നുള്ള മനംമാറ്റത്തിന് പലകാരണങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. സുപ്രീം കോടതിയുടേയും ഹൈക്കോടതികളുടേയും ഇടപെടലുകള്‍ ഇതില്‍ നിര്‍ണായകമായിരുന്നു. അതിനപ്പുറം രാഷ്ട്രീയമായ കാരണങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍ എന്ന് വിലയിരുത്തേണ്ടി വരും. വിശദാംശങ്ങള്‍ നോക്കാം...
ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

പ്രതിച്ഛായാ നഷ്ടം
കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആക്ഷേപം വലിയ രീതിയില്‍ നേരിടേണ്ടി വന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് ആര്‍എസ്എസിലും ബിജെപിയ്ക്കുള്ളില്‍ തന്നേയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പൊതുജനങ്ങള്‍ക്കിടയിലും ഇത് സംബന്ധിച്ച് വലിയ അമര്‍ഷമുയര്‍ന്നു എന്ന വിലയിരുത്തലും ഉണ്ടായി.

വാക്‌സിന്‍ വിതരണത്തില്‍
18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള
വാക്സിൻ പണം കൊടുത്തുവാങ്ങണം എന്ന തീരുമാനം വന്നതോടെ വാക്‌സിനേഷന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ബാധ്യതയായി. ഇത് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. വാക്‌സിന്‍ കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള സാഹചര്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത് എന്ന ആക്ഷേപം വലിയ രീതിയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു.

തിരഞ്ഞെടുപ്പുകള്‍ വരുന്നു
ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ചവന്നു എന്ന രീതിയിലുള്ള പ്രചാരണം ഉത്തര്‍ പ്രദേശില്‍ പോലും വലിയ തിരിച്ചടിയുണ്ടാക്കിയേക്കും എന്ന് വിലയിരുത്തലുകണ്ടായിരുന്നു. ഈ ഘട്ടത്തില്‍ ദേശീയ തലത്തില്‍ പ്രതിച്ഛായ വീണ്ടെടുക്കുക എന്നത് മോദി സര്‍ക്കാരിന് നിര്‍ണായകമാണ്.

കോടതികളുടെ ഇടപെടല്‍
സമ്പൂര്‍ണവും സൗജന്യവും ആയ വാക്‌സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയതിനെതിരെ രാജ്യത്തെ കോടതികളില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പൗരന്‍മാരുടെ ഭരണഘടനാപരമായ അവകാശങ്ങളിലേക്ക് സര്‍ക്കാര്‍ നയം കടന്നുകയറുമ്പോള്‍ മൂകസാക്ഷിയായിരിക്കാന്‍ കോടതിയ്ക്ക് കഴിയില്ലെന്ന് വരെ പരാമര്‍ശമുണ്ടായി. കേരള, ദില്ലി ഹൈക്കോടതികളും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

ആ പണം എവിടെ
കേന്ദ്ര ബജറ്റില്‍ കൊവിഡ് പ്രതിരോധത്തിനും വാക്‌സിനേഷനും ആയി 35,000 കോടി രൂപ നീക്കി വച്ചിരുന്നു. ഈ പണം ഉപയോഗിച്ച് സമ്പൂര്‍ണ സൗജന്യ വാക്‌സിനേഷന്‍ നടപ്പിലാക്കിക്കൂടെ എന്ന ചോദ്യവും കോടതികളുടെ ഭാഗത്ത് നിന്നുണ്ടായി. അതിന് മുമ്പ് തന്നെ ഇത്തരം ഒരു ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു.

സംസ്ഥാനങ്ങള്‍ പറ്റിക്കപ്പെട്ടോ
കേന്ദ്ര സര്‍ക്കാര്‍ ആദ്യ വാക്‌സിന്‍ നയം തിരുത്തിയതോടെ പല സംസ്ഥാനങ്ങളും സ്വന്തം നിലയ്ക്ക് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ തുടങ്ങിയിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കോടിക്കണക്കിന് രൂപ ഇതിനകം തന്നെ വാക്‌സിന്‍ വാങ്ങാന്‍ ചെലവഴിച്ചിട്ടുണ്ട്. കൂടുതല്‍ വാക്‌സിനുകള്‍ക്കായി വാക്‌സിന്‍ കമ്പനികളുമായി ധാരണയിലും എത്തിയിട്ടുണ്ട്. ആ ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വാക്‌സിന്‍ നയം തിരുത്തിയിരിക്കുന്നത്.

ആ വാക്സിനുകളുടെ കാര്യം
നിലവില്‍ പല സംസ്ഥാനങ്ങളും വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണ്. പുതിയ നയം അനുസരിച്ചത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിതരണം ചെയ്യും. അപ്പോള്‍ ഓര്‍ഡര്‍ ചെയ്ത വാക്‌സിനുകളുടെ കാര്യത്തില്‍ എന്തായിരിക്കും സംഭവിക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല.

രാഷ്ട്രീയ തീരുമാനം
ഏത് വിധത്തില്‍ നോക്കിയാലും 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ എന്ന പുതിയ നയം ഒരു രാഷ്ട്രീയ തീരുമാനം ആണെന്ന് വിലയിരുത്തേണ്ടി വരും. എന്നിരുന്നാലും രാജ്യത്തെ സംബന്ധിച്ച് ഇതൊരു നിര്‍ണായക തീരുമാനം തന്നെയാണ്. എത്രയും പെട്ടെന്ന് സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൊവിഡിന്റെ തുടര്‍ തരംഗങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ആകൂ.
മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍












Click it and Unblock the Notifications