റാഫേലിൽ ആരോപണങ്ങൾ തള്ളി ഫ്രഞ്ച് കമ്പനി സിഇഒ; റിലയൻസിനെ പങ്കാളിയാക്കിയത് കമ്പനി തീരുമാനം
Recommended Video

ദില്ലി: റഫാൽ ആരോപണങ്ങളിൽ മറുപടിയുമായി ഫ്രഞ്ച് കമ്പനി ഡാസോ. റിലയൻസിനെ പങ്കാളിയാക്കിയത് കമ്പനിയുടെ തീരുമാനമെന്ന് ഡാസോ ഏവിയേഷൻ സിഇഒ എറിക് ട്രോപിയർ. ആരെ പങ്കാളിയാക്കണമെന്ന് കമ്പനിക്ക് തീരുമാനിക്കാം. ഇന്ത്യയിലെ പ്രതിരോധ ചട്ടങ്ങൾ പാലിച്ചാണ് ഓഫ്സെറ്റ് കരാർ തീരുമാനിച്ചത്. പങ്കാളിയാക്കാൻ സാധ്യതയുള്ള നൂറോളം കമ്പനികളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും സിഇഒ അറിയിച്ചു.
റിലയൻസിനെ പങ്കാളിയാക്കാൻ തീരുമാനിച്ചതും നാഗ്പൂരിൽ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചതും ഡാസോ കമ്പനിയുടെ തീരുമാനമായിരുന്നു. ഇതിൽ ആരുടെയും ഇടപെടൽ ഉണ്ടായിട്ടില്ല. ഈ വിഷയത്തിലുണ്ടായ അനാവശ്യ വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്നും കമ്പനി സിഇഒ എറിക് ട്രോപിയർ അറിയിച്ചു.

ഇന്ത്യയിൽ ദീർഘകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കാനാണ് കമ്പനിയുടെ താൽപര്യം. ഇതിനാലാണ് റിലയൻസുമായി ചേർന്ന് സംയുക്തമായി കമ്പനി രൂപികരിച്ചതെന്നും സിഇഒ വ്യക്തമാക്കി. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി ഫ്രഞ്ച് മാധ്യമം മീഡിയപോർട് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. കരാർ ലഭിക്കണമെങ്കിൽ റിലയൻസിനെ പങ്കാളിയാക്കുകയല്ലാതെ ഡാസോ കമ്പനിക്ക് മറ്റു മാർഗങ്ങളില്ലായിരുന്നുവെന്നും ഇത് നിർബന്ധിത വ്യവസ്ഥ ആയിരുന്നുവെന്നുമാണ് മീഡിയ പോർട്ടിന്റെ വെളിപ്പെടുത്തൽ. ഇത് നിഷേധിച്ച് ഫ്രഞ്ച് കമ്പനി വാർത്താക്കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് ഡാസോ സിഇഒയുടെ വിശദീകരണം.












Click it and Unblock the Notifications