ജെറ്റ് എയര്‍വേയ്സില്‍ ഭീഷണി സന്ദേശം: അറസ്റ്റിലായത് സ്ഥിരം യാത്രക്കാരന്‍, പിന്നില്‍ ഗൂഡലക്ഷ്യം!
ദില്ലി: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് മുംബൈ- ദില്ലി ജെറ്റ് എയര്‍വേയ്സ് വിമാനം വഴിതിരിച്ചു വിട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും ഹൈജാക്കര്‍മാരുണ്ടെന്നും കാണിച്ച് വിമാനത്തിന്‍റെ ശുചിമുറിയില്‍ ഭീഷണിക്കത്ത് സ്ഥാപിച്ച സംഭവത്തിലാണ് യാത്രക്കാരന്‍ അറസ്റ്റിലായത്. ജെറ്റ് എയര്‍വേയ്സിന്‍റെ 9ഡബ്ല്യൂ 339 എന്ന വിമാനമാണ് അഹമ്മദാബാദിലേയ്ക്ക് വഴിതിരിച്ചുവിട്ടത്.
ബിര്‍ജു സല്ല എന്ന യാത്രക്കാരനാണ് അറസ്റ്റിലായത്. താനാണ് വിമാനത്തില്‍ ഭീഷണി സന്ദേശം ഉള്‍പ്പെട്ട കത്ത് സ്ഥാപിച്ചതെന്ന് ഇയാള്‍ തുറന്നുസമ്മതിക്കുകയായിരുന്നു. ഗുജറാത്തിലെ രജുല സ്വദേശിയാണ് സ്വര്‍ണ്ണ വ്യാപാരിയായ ബിര്‍ജു സല്ല. അവസാനമായി വിമാനത്തിലെ ശുചി മുറി ഉപയോഗിച്ചത് ഇയാളാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. ക്യാബിന്‍ ക്രൂ ജീവനക്കാരാണ് ഇംഗ്ലീഷിലും ഉര്‍ദുവിലും പ്രിന്‍റ് ചെയ്ത് കത്ത് കണ്ടെത്തിയത്.

ഇത്തരം നടപടി നേരത്തെയും
വിമാനത്തിലെ സ്ഥിരം യാത്രക്കാരനായ ഇയാള്‍ നേരത്തെ വിമാനത്തിന്‍റെ സര്‍വീസ് മോശമാണെന്ന് കാണിക്കാന്‍ ഭക്ഷണത്തില്‍ പാറ്റയെ ഇട്ട് വിവാദം സൃഷ്ടിച്ചിരുന്നു. വിമാനത്തിലെ ശുചിമുറിയില്‍ നിന്ന് കത്ത് കണ്ടെത്തിയ ജീവനക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിച്ച് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് വഴിയൊരുക്കുകയായിരുന്നു.

ഭീഷണി സന്ദേശം
വിമാനം പാക് അധീന കശ്മീരിലേയ്ക്ക് വിമാനം പറത്താതെ ദില്ലിയിലിറക്കിയാല്‍ വിമാനത്തില്‍ 12 ഹൈജാക്കര്‍മാര്‍മാരുണ്ടെന്നും സ്ഫോടന വസ്തുക്കളുണ്ടെന്നും കത്തില്‍ ഭീഷണിപ്പെടുന്നു. അറബികിലും ഇംഗ്ലീഷിലും അള്ളാഹു മിക്ച്ചവനാണെന്ന സന്ദേശവും രേഖപ്പെടുത്തിയിട്ടുണ്ട്. 115 യാത്രക്കാരും ഏഴ് ജീവനക്കാരുമായി യാത്ര തിരിച്ച വിമാനത്തില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.

നോ ഫ്ലൈ ലിസ്റ്റ്
സംഭവത്തിന് കാരണക്കാരനായ ആളെ ഉടന്‍ തന്നെ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജു ട്വീറ്റ് ചെയ്തു. വിമാനത്തില്‍ അച്ചടക്കമില്ലാതെ പെരുമാറ്റം കാഴ്ച വെക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെ വ്യോമയാന മന്ത്രാലയം നടത്തിയിരുന്നു.

നടപടി നിര്‍ണയിക്കുന്നത് ആര്
സംഭവം നടന്ന് 30 ദിവസത്തിനുള്ളില്‍ വിരമിച്ച ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സ്വതന്ത്ര കമ്മറ്റിയാണ് കുറ്റാരോപിതര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കുക. നിയമപ്രകാരമുള്ള നടപടികള്‍ക്കൊപ്പം യാത്രാ വിലക്കും ഏര്‍പ്പെടുത്തുന്നതാണ് സ്വതന്ത്ര കമ്മറ്റിയുടെ നടപടി. ഇതിനെല്ലാം പുറമേ കേന്ദ്ര ആഭ്യന്തര മന്താലയത്തിന്‍റെ നിര്‍ദേശ പ്രകാരമുള്ള പേരുകളും വിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഡിജിസിഎയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാകും.
സംഭവം നടന്ന് 30 ദിവസത്തിനുള്ളില്‍ വിരമിച്ച ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സ്വതന്ത്ര കമ്മറ്റിയാണ് കുറ്റാരോപിതര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കുക. നിയമപ്രകാരമുള്ള നടപടികള്‍ക്കൊപ്പം യാത്രാ വിലക്കും ഏര്‍പ്പെടുത്തുന്നതാണ് സ്വതന്ത്ര കമ്മറ്റിയുടെ നടപടി. ഇതിനെല്ലാം പുറമേ കേന്ദ്ര ആഭ്യന്തര മന്താലയത്തിന്‍റെ നിര്‍ദേശ പ്രകാരമുള്ള പേരുകളും വിലക്കുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഡിജിസിഎയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ രേഖകളില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാകും.

പ്രത്യേകം ചട്ടങ്ങള്‍
അച്ചടക്കമില്ലാത്ത യാത്രക്കാരെ മൂന്ന് വിഭാഗങ്ങളില്‍പ്പെടുത്തിയാണ് നടപടി സ്വീകരിക്കുന്നത്. അസഭ്യപദപ്രയോഗം, മോശം ചേഷ്ടകള്‍, മദ്യപിച്ച് മോശമായി പെരുമാറുക തുടങ്ങിയവയ്ക്ക് മൂന്ന് മാസവും ശാരീരിക ഉപദ്രവം, ( തള്ളുക, തൊഴിക്കുക, അടിയ്ക്കുക)ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള സ്വഭാവം എന്നീ മൂന്ന് നീക്കങ്ങള്‍ക്ക് ആറ് മാസം വരെയുമാണ് ശിക്ഷ. മര്‍ദിക്കുക, വിമാനത്തിനുള്ളില്‍ കേടുപാടുകള്‍ വരുത്തുക എന്നീ നടപടികള്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്കുമായിരിക്കും വിലക്ക്.

നടപടി എങ്ങനെ
ഓരോ വിമാന കമ്പനിയ്ക്കും ഉള്ളിലുള്ള പ്രത്യേക പാനലാണ് യാത്രക്കാരുടെ അച്ചടക്കമില്ലാത്ത സ്വഭാവത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. യാത്രക്കാരനോ യാത്രക്കാരിയ്ക്കോ തനിയ്ക്കെതിരെ പുറപ്പെടുവിയ്ക്കുന്ന വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ടായിരിക്കും.

രാഷ്ട്രീയ നേതാവിന്‍റെ അതിക്രമം
തെലുഗുദേശം പാര്‍ട്ടി എംപി വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ച് എയര്‍പോര്‍ട്ട് ജീവനക്കാരനെ പിടിച്ചു തള്ളിയ സംഭവമാണ് വിഐപി യാത്രക്കാരുടെ അച്ചടക്കമില്ലാത്ത സ്വഭാവങ്ങളില്‍ ഒടുവിലത്തേത്. വൈകിയെത്തിയതിനെ തുടർന്ന് വിമാനത്തിൽ കയറാന്‍ അനുവദിക്കാതിരുന്ന ജീവനക്കാരനെ പിടിച്ചു തള്ളിയ ടിഡിപി എംപി ദിവാകർ റെഡ്ഡിയ്ക്ക് വിലക്കുമായി വിമാനകമ്പനികളും രംഗത്തെത്തിയിരുന്നു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ജെറ്റ് എയർവേയ്സ്, വിസ്താര തുടങ്ങിയ വിമാന കമ്പനികളാണ് റെഡ്ഡിയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. വിശാഖപട്ടണം വിനമാനത്താവളത്തില്‍ അക്രമാസക്തനായി പെരുമാറിയ റെഡ്ഡി വിമാനത്തിനുള്ള ബോര്‍ഡിംഗ് കഴിഞ്ഞതായി അറിയിച്ച ജീവനക്കാരനെ പിടിച്ചു തള്ളുകളും പ്രിന്‍റർ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു.

ഗെയ്ക്ക് വാദ് അതിരുകടന്നു
ശിവസേന എംപി രവീന്ദ്രഗെയ്ക്ക് വാദ് എയർ ഇന്ത്യ ജീവനക്കാരെ ചെരിപ്പുകൊണ്ടടിച്ച സംഭവത്തിൽ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ ഗെയ്ക്ക് വാദിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ സംഭവത്തെ തുടർന്നാണ് അച്ചടക്കമില്ലാത്ത യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുന്നതിനുള്ള ചട്ടം കൊണ്ടുവരാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നീക്കം.

നീക്കത്തിന് പിന്നില്‍
വിമാനങ്ങളില്‍ യാത്ര ചെയ്യുന്ന വിഐപികള്‍ എയർലൈൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ അടുത്ത കാലത്ത് അധികം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടായിട്ടുള്ളത്. എയർലൈൻ ജീവനക്കാരും ക്രൂ അംഗങ്ങളും ഇതേ വിഷയത്തിൽ പരാതികളുമായി മന്ത്രാലയത്തെ സമീപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തിരിച്ചറിയല്‍ രേഖകള്‍
ആധാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കണമെന്നാണ് കേന്ദ്രനിര്‍ദേശം. ആധാറിന് പുറമേ പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ് പോര്‍ട്ട്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് എന്നിവയായിരിക്കും ആഭ്യന്തര വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സമര്‍പ്പിക്കേണ്ട തിരിച്ചറിയല്‍ രേഖകള്‍. വിമാനങ്ങളില്‍ നോ ഫ്ലൈ ലിസ്റ്റ് പുറത്തിറക്കാനിരിക്കെയാണ് ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തുവരുന്നത്. വിലക്കേര്‍പ്പെടുത്തിയവര്‍ വ്യാജ പേരുകളില്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നാണ് സൂചന.












Click it and Unblock the Notifications