ഐശ്വര്യ റായ് മുതല്‍ ബച്ചന് വരെ; ഇന്ത്യയെ പിടിച്ചുകുലുക്കിയ പനാമ പേപ്പര്‍ കേസ്, പട്ടികയിലെ പ്രമുഖര്‍ ആരൊക്കെ
മുംബൈ: പനാമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ താരം ഐശ്വര്യ റായി ബച്ചന് എന്‍ഫോഴ്സെമെന്റിന് മുന്നില്‍ ചോദ്യം ചെയ്യാന്‍ ഹാജരായതോടെ കേസ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഐശ്വര്യ ഇഡിക്ക് മുന്നില്‍ ഹാജരായത്.
ബിജെപിയെ മലർത്തിയടിച്ച മമത, ചരിത്രം തിരുത്തിയ പിണറായിയും പിന്നെ സ്റ്റാലിനും: 21 ലെ തിരഞ്ഞെടുപ്പുകള്‍
ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നേതാക്കളും പ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും കായികതാരങ്ങളും വിദേശത്ത് അക്കൗണ്ടുകള്‍ ആരംഭിക്കുകയും നികുതി വെട്ടിച്ച് നിക്ഷേപം നടത്തിയെന്നുമാണ് പനാമ പേപ്പറിലൂടെ വെളിപ്പെട്ടത്. ഇന്ത്യയില്‍ നിന്നും 300ഓളം പേരാണ് പനാമ പേപ്പറില്‍ ഉള്‍പ്പെട്ടത്. കേസ് വീണ്ടും ചര്‍ച്ചയായതോടെ എന്താണ് പനാമ പേപ്പര്‍, ആരൊക്കെയാണ് ഇതില്‍ ഉള്‍പ്പെട്ടതെന്നും പരിശോധിക്കാം...
ഐശ്വര്യ റായി ഇഡിക്ക് മുന്നില്‍
2016ലെ പനാമ പേപ്പേഴ്സ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഐശ്വര്യ റായ് ബച്ചന് തിങ്കളാഴ്ചയാണ് ഇഡിക്ക് മുന്നില്‍ ഹാജരായത്. രണ്ട് തവണ സമന്‍സ് ഒഴിവാക്കിയാണ് 48 കാരിയായ ഐശ്വര്യ റായ് ഡല്‍ഹിയില്‍ ഇഡി മുന്നില്‍ എത്തിയത്. പനാമ പേപ്പറുകളുടെ ആഗോള ചോര്‍ച്ച 2016 ല്‍ പരസ്യമായത് മുതല്‍, ഇഡിയാണ് കേസ് അന്വേഷിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം (എല്‍ആര്‍എസ്) പ്രകാരം 2004 മുതലുള്ള അനധികൃത വിദേശ ഇടപാടുകള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് ബച്ചന് കുടുംബാംഗങ്ങള്‍ക്ക് പിന്നീട് നോട്ടീസ് അയച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് ആരൊക്കെ
പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 500-ലധികം ഇന്ത്യക്കാര്‍ 'മൊസാക്ക് ഫൊന്‍സെക' എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ കമ്പനിയുടെ നടപടിക്രമങ്ങളുടെ ഭാഗമായി നിക്ഷേപിച്ചവരുടെ 230-ലധികം ഇന്ത്യന്‍ പാസ്പോര്ട്ടുകള് ഇഡി പിടിച്ചെടുത്തിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, ഐശ്വര്യ റായ്, അജയ് ദേവ്ഗണ് എന്നിവരും പനാമ പേപ്പറില്‍ പുറത്തുവന്ന പേരുകളില്‍ ഉള്‍പ്പെടുന്നു.
ഐശ്വര്യ റായ് ബച്ചന്
ഐശ്വര്യ റായ് ബച്ചന് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സിലെ ഒരു കമ്പനിയായ അമിക് പാര്‍ട്ണേഴ്സ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നുവെന്നും അവരുടെ പദവി ഷെയര്‍ഹോള്‍ഡര്‍ എന്ന നിലയിലേക്ക് മാറുന്നതിനുമുമ്പ് ഐശ്വര്യ റായ് ആണെന്നും ചോര്‍ന്ന റിപ്പോര്‍ട്ടുകളില്‍ ആരോപിക്കുന്നു. അച്ഛന് കൊട്ടേടി രമണ റായ് കൃഷ്ണ റായ്, അമ്മ വൃന്ദ കൃഷ്ണ രാജ് റായ്, സഹോദരന് ആദിത്യ റായി എന്നിവരും ആമികിന്റെ ഡയറക്ടര്‍മാരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് ഒരു വര്‍ഷത്തിന് ശേഷം 2008-ല്‍ കമ്പനി പിരിച്ചുവിട്ടു.
അമിതാഭ് ബച്ചന്
ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലും ബഹാമസിലും ആരംഭിച്ച നാല് ഷിപ്പിംഗ് സ്ഥാപനങ്ങളുടെ ഡയറക്ടറായിരുന്നു അമിതാഭ് ബച്ചന് എന്നാണ് ചോര്‍ന്ന പേപ്പറുകള്‍ പറയുന്നത്. ഈ കമ്പനികളുടെ അംഗീകൃത മൂലധനം 5,000 ഡോളര്‍ മുതല്‍ 50,000 ഡോളര്‍ വരെ ആയിരുന്നു, എന്നാല്‍ അവര്‍ ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള കപ്പലുകളില്‍ വ്യാപാരം നടത്തിയെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നു.
അജയ് ദേവ്ഗണ്
ബ്രിട്ടീഷ് വിര്‍ജീനിയ ദ്വീപുകളില്‍ സ്ഥിതി ചെയ്യുന്ന മാരില്‍ബോണ്‍ എന്റര്‍ടൈന്‍മെന്റ് ലിമിറ്റഡിന്റെ ഏറ്റവും വലിയ ഓഹരി ഉടമ എന്ന നിലയിലാണ് നടന് അജയ് ദേവ്ഗണ് പനാമ പേപ്പേഴ്സില്‍ ഇടംപിടിച്ചത്. 2013 ഒക്ടോബര്‍ 29 വരെ, ലണ്ടന്‍ ആസ്ഥാനമായുള്ള ഹസ്സന് എന്‍ സയാനി ആയിരുന്നു സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ഓഹരി ഉടമ. ഒരേ ദിവസം മുഴുവന്‍ ഷെയര്‍ഹോള്‍ഡിംഗും വാങ്ങിയെന്നും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് കമ്പനി നിയമപരമായി സ്ഥാപിതമായതെന്നും ദേവ്ഗണ് അറിയിച്ചിരുന്നു.
കെപി സിംഗ്
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ഡല്‍ഹി ആസ്ഥാനമായുള്ള ഡിഎല്‍എഫിന്റെ സ്ഥാപകന്‍ കെപി സിംഗ്, 2010ല്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയെ ഭാര്യയോടൊപ്പം ഏറ്റെടുത്ത റിപ്പോര്‍ട്ടുകളാണ് പനാമ പേപ്പറിലൂടെ പുറത്തുവന്നത്. കുടുംബത്തിന്റെ മൂന്ന് ഓഫ്ഷോര്‍ എന്റിറ്റികള്‍ ചേര്‍ന്ന് ഏകദേശം പത്ത് മില്യണ്‍ ഡോളറുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സമീര്‍ ഗേഹ്ലോട്ട്
റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഇന്ത്യാബുള്‍സിന്റെ ഉടമ കര്‍ണാല്‍, ഡല്‍ഹി, ബഹാമസ്, ജേഴ്സി, യുകെ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബ സ്ഥാപനങ്ങള്‍ വഴി ലണ്ടനില്‍ മൂന്ന് പ്രോപ്പര്‍ട്ടികള്‍ വാങ്ങിയിരുന്നു. മുന്‍ എംഎല്‍എയും ഹരിയാന മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമായ സുമിതാ സിങ്ങിന്റെയും ഭര്‍ത്താവ് ജഗ്ദീപ് സിംഗ് വിര്‍ക്കിന്റെയും ഉടമസ്ഥതയിലുള്ള എസ്ജി ഫാമിലി ട്രസ്റ്റിലേക്ക് നയിക്കുന്ന സങ്കീര്‍ണ്ണമായ കമ്പനികളുടെ ശൃംഖലയായിരുന്നു ഇടപാടുകളില്‍ ഉള്‍പ്പെട്ടിരുന്നത്.
സണ്‍ ഗ്രൂപ്പ് മേധാവി നന്ദ് ലാല്‍ ഖേംകയുടെ മകന് ശിവ് വിക്രം ഖേംക, മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ മകന് ജഹാംഗീര്‍ സൊറാബ്ജി, മുന്‍ ഡല്‍ഹി ലോക്സത്ത പാര്‍ട്ടി നേതാവ് അനുരാഗ് കെജ്രിവാള്, മെഹ്റസണ്‍സ് ജ്വല്ലേഴ്സിന്റെ നവീന്‍ മെഹ്റ. അധോലോക നായകന് ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഭാര്യ ഹാജ്റ ഇഖ്ബാല്‍ മേമന് എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍.
എന്താണ് പമാന പേപ്പര്‍
പനമാനിയന്‍ നിയമ സ്ഥാപനമായ മൊസാക്ക് ഫൊന്‍സെക്കയുടെ ഏകദേശം 2,14,488 ഓഫ്ഷോര്‍ സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ 11.5 ദശലക്ഷത്തിലധികം രേഖകള്‍ 2015 ല്‍ ചോര്‍ന്നിരുന്നു. നികുതി വെട്ടിപ്പ്, രാജ്യാന്തര ഉപരോധം ഒഴിവാക്കല്‍ തുടങ്ങിയ നിയമവിരുദ്ധ ആവശ്യങ്ങള്‍ക്കായി കമ്പനിക്ക് പണം നല്‍കുകയും നിക്ഷേപം ഉപയോഗിക്കുകയും ചെയ്ത പ്രമുഖ വ്യക്തികളുടെ സാമ്പത്തിക വിവരങ്ങളാണ് രേഖകളിലുള്ളത്.
അനധികൃത ഇടപാടുകള്‍ തുറന്നുകാട്ടിയ 'ജോണ്‍ ഡോ' എന്ന അജ്ഞാത വിസില്‍ബ്ലോവര്‍, ജര്‍മ്മന്‍ പത്രപ്രവര്‍ത്തകനായ ബാസ്റ്റ്യന്‍ ഒബര്‍മേയര്‍ക്ക് രേഖകള്‍ ചോര്‍ത്തുകയായിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സഹായികളും ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുമുള്‍പ്പെടെ പ്രമുഖരും സെലിബ്രിറ്റികളുടെയും രഹസ്യ ഇടപാടുകളാണ് വെളിപ്പെട്ടത്. ചോര്‍ന്ന പനാമ പേപ്പറുകളില്‍ 12 ലോക നേതാക്കളും 128 പൊതു ഉദ്യോഗസ്ഥരും 200 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നു.
Recommended Video