ചതി സോണിയാ ഗാന്ധി പൊറുക്കില്ല! സച്ചിന്‍ പൈലറ്റിനെ കാത്തിരിക്കുന്നത് രാഷ്ട്രീയ അഗ്നിപരീക്ഷ!
ദില്ലി: ബിജെപിയിലേക്ക് ഇല്ലെന്ന് നിരന്തരം ആവര്‍ത്തിക്കുമ്പോഴും കോണ്‍ഗ്രസിനെതിരെ കരുനീക്കങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് സച്ചിന്‍ പൈലറ്റ് ക്യാംപ്. രാജസ്ഥാന്‍ ഹൈക്കോടതി എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച് വിധി പറയുന്നത് ഒരാഴ്ച നീട്ടിയതോടെ പൈലറ്റിന് കൂടുതല്‍ സമയവും അനുവദിച്ച് കിട്ടിയിരിക്കുന്നു.
Recommended Video
സച്ചിന്‍ പൈലറ്റിന് മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ ഏറെക്കുറെ അടഞ്ഞ തരത്തിലാണുളളത്. ബിജെപി ബന്ധമുണ്ട് എന്നതിന് ഗെഹ്ലോട്ട് പക്ഷം കൂടുതല്‍ തെളിവുകള്‍ ഉയര്‍ത്തിക്കൊണ്ട് വരികയാണ്. ഇതോടെ പൈലറ്റിനോട് ഇനി ക്ഷമിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനമെന്നാണ് സൂചന. വിശദാംശങ്ങളിങ്ങനെ..
കെട്ടടങ്ങാതെ കലാപം
സച്ചിന്‍ പൈലറ്റ് ദിവസങ്ങള്‍ക്ക് മുന്‍പ് തുടങ്ങി വെച്ച കലാപം ഇതുവരെയും ഒരു തീരുമാനം ആകാതെ നില്‍ക്കുകയാണ്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മുതല്‍ ഹൈക്കമാന്‍ഡ് നേതാക്കള്‍ വരെ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പൈലറ്റ് ഇപ്പോഴും ഇടഞ്ഞ് നില്‍ക്കുകയാണ്. അതേസമയം തങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസുകാരാണ് എന്നാണ് വിമത എംഎല്‍എമാര്‍ ആവര്‍ത്തിക്കുന്നത്.
ക്ഷീണം നേതൃത്വത്തിന്
സച്ചിന്‍ പൈലറ്റിനൊപ്പം നിലവില്‍ 18 എംഎല്‍എമാരാണുളളത്. അത് സര്‍ക്കാരിനെ മറച്ചിടാന്‍ പര്യാപ്തമല്ല. അതുകൊണ്ട് തന്നെ ഗെഹ്ലോട്ട് ക്യാംപിന് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ് എന്ന ആത്മവിശ്വാസമുണ്ട്. അതേസമയം പൈലറ്റ് വിഷയത്തില്‍ അല്‍പം ക്ഷീണം ഏറ്റിരിക്കുന്നത് ദില്ലിയിലുളള കോണ്‍ഗ്രസ് നേതൃത്വത്തിനാണ് എന്ന് പറയേണ്ടി വരും.
പൈലറ്റ് പോകുന്നത് താൽപര്യമില്ല
ജോതിരാദിത്യ സിന്ധ്യയുടേതിന് വിപരീതമായി ഗാന്ധി കുടുംബം ഇത്തവണ നിന്നത് സച്ചിന്‍ പൈലറ്റിനൊപ്പമായിരുന്നു. സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിട്ട് പോകുന്നതിനോട് രാഹുല്‍ ഗാന്ധിക്കോ പ്രിയങ്ക ഗാന്ധിക്കോ താല്‍പര്യം ഉണ്ടായിരുന്നില്ല. പത്രസമ്മേളനങ്ങളില്‍ സച്ചിന്‍ പൈലറ്റിനെ കടന്നാക്രമിക്കരുതെന്ന് സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം വരെ നല്‍കുകയുണ്ടായി.
നിര്‍ണായകമായ വഴിത്തിരിവില്‍
എന്നാല്‍ രാജസ്ഥാനില്‍ ആ ഘട്ടം അവസാനിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ നിര്‍ണായകമായ വഴിത്തിരിവില്‍ എത്തി നില്‍ക്കുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നും സച്ചിന്‍ പൈലറ്റിന് അതില്‍ പങ്കുണ്ടെന്നും ഉളളതിനുളള തെളിവുകള്‍ ഗെഹ്ലോട്ട് പക്ഷം നേതൃത്വത്തിന് മുന്നിലെത്തിച്ചിരിക്കുകയാണ്. ഇതോടെ സച്ചിന്‍ പൈലറ്റിന് വേണ്ടി വാദിക്കാനാവാത്ത നിലയിലേക്ക് ഗാന്ധി കുടുംബം എത്തിയിരിക്കുന്നു.
സുരക്ഷിത അകലം പാലിക്കുക
ഈ ഘട്ടത്തില്‍ സച്ചിന്‍ പൈലറ്റില്‍ നിന്നും വിമത എംഎല്‍എമാരില്‍ നിന്നും സുരക്ഷിത അകലം പാലിക്കുകയല്ലാതെ കേന്ദ്ര നേതാക്കള്‍ക്ക് വേറെ വഴിയില്ല. സാധാരണ സാഹചര്യം ആയിരുന്നുവെങ്കില്‍ സച്ചിന്‍ പൈലറ്റിനെ നേതൃത്വം പോകാന്‍ അനുവദിക്കുമായിരുന്നില്ല പൈലറ്റിന് ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാമായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത്തരം വാതിലുകളെല്ലാം അടയുകയാണ്.
ചതിയുടെ തെളിവുകൾ
കോണ്‍ഗ്രസ് എംഎല്‍എ തന്നെ സച്ചിന്‍ പൈലറ്റ് 35 കോടി പാര്‍ട്ടി മാറാന്‍ വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ചിട്ടുണ്ട്. മാത്രമല്ല പാര്‍ട്ടിക്കെതിരെ പൈലറ്റ് കോടതി കയറിയിരിക്കുന്നു. സച്ചിന്‍ പൈലറ്റ് നിരവധി തവണ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നാണ് ഗെഹ്ലോട്ട് ആരോപിക്കുന്നത്. വിമത എംഎല്‍എമാരുടെ ചില ഓഡിയോ ക്ലിപ്പുകളും അതിനിടെ പുറത്ത് വന്നു.
സോണിയയ്ക്ക് നേരെ ചോദ്യങ്ങള്‍
ഇത്തരമൊരു ചതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പൊറുക്കില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സോണിയാ ഗാന്ധിക്ക് ക്ഷമിക്കാന്‍ സാധ്യമല്ലാത്ത ഒരു കാര്യമുണ്ടെങ്കില്‍ അത് ചതിയാണ്. രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതികളോട് മൃദുസമീപനം സ്വീകരിച്ച ഡിഎംകെയുമായും വിദേശത്ത് ജനിച്ചതിന്റെ പേരില്‍ അപമാനിച്ച എന്‍സിപിയുമായും സഖ്യമുണ്ടാക്കിയപ്പോള്‍ സോണിയയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
നടന്നിടത്തോളം മതി
എന്നാല്‍ ബിജെപിയെ അകറ്റി നിര്‍ത്തുക എന്ന വലിയ ലക്ഷ്യമായിരുന്നു സോണിയാ ഗാന്ധിയുടെ തീരുമാനങ്ങൾക്ക് പിന്നിൽ. സച്ചിന്‍ പൈലറ്റിന്റെ കാര്യത്തില്‍ നടന്നിടത്തോളം മതി എന്നാണ് സോണിയാ ഗാന്ധിയുടെ നിലപാട് എന്നാണ് സൂചന. സച്ചിന്‍ പൈലറ്റ് തിരിച്ച് വരുന്നതിനോട് ഗെഹ്ലോട്ടിന് തീരെ താല്‍പര്യം ഇല്ല. കഴിവില്ലാത്തവന്‍ എന്നതടക്കമാണ് കഴിഞ്ഞ ദിവസം പൈലറ്റിനെ ഗെഹ്ലോട്ട് കടന്നാക്രമിച്ചത്.
പലർക്കും എതിർപ്പ്
പ്രിയങ്ക ഗാന്ധി വഴി സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റാനുളള ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്നതായിരുന്നു ഗെഹ്ലോട്ടിന്റെ ആക്രമണം. പൈലറ്റിനെ തിരിച്ച് കൊണ്ടുവരുന്നതിനെ എതിർത്ത് പല കോണ്‍ഗ്രസ് നേതാക്കളും അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇനി പൈലറ്റിനെ വിശ്വസിക്കാനാവില്ലെന്നും കേന്ദ്രത്തില്‍ കൊണ്ട് വരുന്നത് തിരിച്ചടിയാകുമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
പാർട്ടിയോ പൈലറ്റോ
പൈലറ്റ് തിരിച്ച് വന്നാല്‍, പാര്‍ട്ടിക്കെതിരെ എന്ത് ചെയ്താലും തിരിച്ചടി ലഭിക്കില്ല എന്ന സന്ദേശമാവും കൈമാറപ്പെടുക എന്ന മുന്നറിയിപ്പും നേതാക്കള്‍ നേതൃത്വത്തിന് നല്‍കി. ഇതോടെ സംഘടനയോ പൈലറ്റ് എന്ന ചോദ്യത്തിന് സംഘടന എന്ന ഉത്തരത്തില്‍ ഗാന്ധി കുടുംബമെത്തി. ഇതോടെ സച്ചിന്‍ പൈലറ്റിന് മുന്നില്‍ ഇനിയുളളത് അഗ്നിപരീക്ഷയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെ തിരിച്ച് വന്നാല്‍ അത് വലിയ കീഴടങ്ങലാകും. പുതിയ പാര്‍ട്ടി എന്ന പദ്ധതി എത്രത്തോളം ഫലപ്രദമാകും എന്നുളളതും കണ്ടറിയേണ്ടതാണ്്.