ഗുണ്ടനേതാവിന്റെ ആഗ്രഹം സഫലമാക്കാൻ സഹോദരി തെരഞ്ഞെടുപ്പിന്; ജനാധിപത്യമോ, ഗുണ്ടാരാജോ...?
പഞ്ചാബിലെ ഗുണ്ടാനേതാവായിരുന്ന ജസ്വിന്ദര്ർ സിംഗ് റോക്കിയുടെ സഹോദരി തെരഞ്ഞെടുപ്പിൽ. സഹോദരന്റെ ആഗ്രഹം പൂർത്തിയാക്കാനാണ് ജനവിധി തേടുന്നതെന്ന് രാജ്ദീപ് കൌർ
ചണ്ഡീഗഡ്: വെടിയേറ്റ് മരിച്ച കുപ്രസിദ്ധ ഗുണ്ടാനേതാവ് ജസ്വിന്ദര്‍ സിംഗ് റോക്കിയുടെ സഹോദരി രാഷ്ട്രീയത്തിലേക്ക്. പഞ്ചാബില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഫസില്‍ക്ക മണ്ഡലത്തില്‍ നിന്നാണ് രാജ്ദീപ് കൗര്‍ ജനവിധി തേടുന്നത്.
ഫസില്‍ക്ക മണ്ഡലത്തില്‍ നിന്നാണ് 43കാരിയായ രാജ്ദീപ് കൗര്‍ ജനവിധി തേടുന്നത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് മത്സരത്തിനിറങ്ങുന്നത്. കൊല്ലപ്പെട്ട സഹോദരന്‌റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്ന് രാജ്ദീപ് വ്യക്തമാക്കി കഴിഞ്ഞു.
2016ല്‍ ഹിമാചല്‍പ്രദേശിൽ വെച്ചാണ് ജസ്വിന്ദര്‍ സിംഗ് റോക്കി വെടിയേറ്റ് മരിച്ചത്. 23 ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിന്‌റെ പേരില്‍ ഉണ്ടായിരുന്നത്. 2012ലാണ് റോക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ ബിജെപി സ്ഥാനാർത്ഥിയോട് തോറ്റു. 1,595 വോട്ടുകള്‍ക്കായിരുന്നു തോറ്റത്.
സഹോദരന്‍ ഗുണ്ട ആയിരുന്നെങ്കിലും തന്‌റെ ലക്ഷ്യം ജനസേവനമാണെന്നാണ് കൗര്‍ പറയുന്നത്. ക്രിമിനല്‍ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് ജനോപകാര പ്രദമായ കാര്യങ്ങള്‍ ചെയ്യാനായിരുന്നു സഹോദരനും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ശത്രുക്കള്‍ അദ്ദേഹത്തെ കൊന്നും എന്നും കൗര്‍ പറയുന്നു.
കര്‍ഷക കുടുംബത്തിലാണ് റോക്കി ജനിച്ചത്. ഇരുപതാമത്തെ വയസ്സിലാണ് റോക്കിയുടെ പേരില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് ചണ്ഡീഗഡിലും ഹരിയാനയിലും റോക്കിയുടെ നേതൃത്വത്തില്‍ വലിയ ഒരു ഗുണ്ടാസംഘം തന്നെ രൂപപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാഷ്ട്രീയക്കാരന്‍ മുഖ്താർ അന്‍സാരിയുടെ തണലിലാണ് റോക്കി രാഷ്ട്രീയത്തിലിറങ്ങുന്നത്.
കുപ്രസിദ്ധനായ ഗുണ്ടയില്‍ നിന്ന് ജനസേവകനായി റോക്കി മാറി. എന്നാല്‍ ശത്രുക്കള്‍ റോക്കിയെ വെറുതെ വിടാന്‍ തയ്യാറായിരുന്നില്ല. രാത്രിയില്‍ ഒറ്റയ്ക്ക് സഞ്ചരിക്കവേ അദ്ദേഹത്തെ കൊലപ്പെടുത്തി.