പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ചു, ജർമ്മൻ വിദ്യാർത്ഥിയെ 'നാട് കടത്തി' മദ്രാസ് ഐഐടി!
ചെന്നൈ: പൗരത്വ നിയമത്തിന് എതിരെയുളള പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെ നാട് കടത്തി മദ്രാസ് ഐഐടി. ജേക്കബ് ലിന്‍ഡെന്‍താല്‍ എന്ന 25കാരനായ വിദ്യാര്‍ത്ഥിയെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. മദ്രാസ് ഐഐടിയിലെ ഫിസിക്‌സ് വകുപ്പിലെ വിദ്യാര്‍ത്ഥിയാണ് ജേക്കബ്.
ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരത്തിന് പിന്നാലെ രാജ്യത്തെ വിവിധ കലാലയങ്ങള്‍ പൗരത്വ നിയമത്തിന് എതിരായ സമരം ഏറ്റെടുത്തിരുന്നു. 17ാം തിയ്യതി ഐഐടി ക്യാമ്പസില്‍ ചിന്തബാറെന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ നടത്തിയ സമരത്തിലാണ് ജേക്കബ് പങ്കെടുത്തത്.
1933 മുതല്‍ 1945 വരെ തങ്ങള്‍ അവിടെ ഉണ്ടായിരുന്നു എന്ന ബാനറാണ് പ്രതിഷേധ സൂചകമായി ജേക്കബ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ജര്‍മ്മനിയിലെ നാസി ഭരണത്തെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു ബാനര്‍. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ജേക്കബിനോട് ഇന്ത്യ വിട്ട് പോകാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. ജേക്കബ് വിസ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് ആരോപിക്കുന്നത്.
Recommended Video
എക്‌സ്‌ചേഞ്ച് പദ്ധതി പ്രകാരം ഇന്ത്യയില്‍ പഠനത്തിന് എത്തിയ വിദ്യാര്‍ത്ഥിയാണ് ജേക്കബ്. ട്രിപ്‌സണ്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ജേക്കബ് മദ്രാസ് ഐഐടിയിലെത്തിയത്. ഇനി ഒരു സെമസ്റ്റര്‍ മാത്രമാണ് ജേക്കബിന് പൂര്‍ത്തിയാക്കാന്‍ ബാക്കിയുളളത്. ഞായറാഴ്ച വൈകിട്ടോടെ ജേക്കബ് ജര്‍മ്മനിയിലേക്ക് തിരിച്ച് പോയി. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം സംഘടിപ്പിക്കന്നത് വിലക്കി മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും എന്നാണ് മുന്നറിയിപ്പ്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.