'ആളൊന്നിന് വില 40 കോടി'; ഗോവയില്‍ കൂറുമാറ്റത്തിന് എംഎല്‍എമാർക്ക് വന്‍ വാഗ്ദാനമെന്ന് ഗിരീഷ് ചോദങ്കർ
പനാജി: ബി ജെ പിയിൽ ചേരാൻ കോണ്‍ഗ്രസ് എം എൽ എമാർക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ രംഗത്ത്. മുൻ ഗോവ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെ നേതൃത്വത്തിൽ കുറഞ്ഞത് ആറ് എം എൽ എമാരെങ്കിലും ബി ജെ പി ക്യാമ്പിൽ ചേരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുന്‍ പി സി സി അധ്യക്ഷന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
ബി ജെ പിക്ക് വേണ്ടി വ്യവസായികളും കൽക്കരി മാഫിയയും കോൺഗ്രസ് നിയമസഭാംഗങ്ങളെ വിളിക്കുന്നുണ്ടെന്നും ചോദങ്കർ ആരോപിക്കുന്നു.

ബി ജെ പിയുടെ വാഗ്ദാനം സംബന്ധിച്ച് കോൺഗ്രസിന്റെ ഗോവ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടു റാവുവിനോട് ബന്ധപ്പെട്ട ചില എംഎൽഎമാർ ഇക്കാര്യം വെളിപ്പെടുത്തിയതായും ചോദങ്കർ വ്യക്തമാക്കി. ജനാധിപത്യത്തിന് നിരക്കാത്ത കാര്യങ്ങളാണ് ഗോവയില്‍ വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

അതേസമയം ആരോപണങ്ങൾ തള്ളി ബി ജെ പി നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. എം എൽ എമാരെ സമീപിച്ച് ബി ജെ പി പണം വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് സദാനന്ദ് തനവാഡെ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
"ഇതാണ് അവർ എല്ലാക്കാലത്തും ചെയ്തുവരുന്നത്, ഇത്തരം ആരോപണങ്ങളില്‍ യാതൊരു കഴമ്പും ഇല്ല. കോൺഗ്രസിലെ ആശയക്കുഴപ്പവുമായി ഗോവ ബി ജെ പിക്ക് ഒരു ബന്ധവുമില്ല, ഇക്കാര്യത്തിൽ ഞങ്ങളുടെ പാർട്ടിയിൽ നിന്നും ഒരു നീക്കവും ഉണ്ടായിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ സംസ്ഥാന കോൺഗ്രസ് ശക്തമായി നിഷേധിക്കുന്നുണ്ടെങ്കിലും മിക്ക എം എൽ എമാരും ഇന്നലെ രാവിലെത്തെ പാർട്ടി യോഗവും വൈകീട്ടത്തെ വാർത്താസമ്മേളനവും ഒഴിവാക്കിയിത് അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നതിന് ഇടയാക്കി. നേതാക്കൾ ചേരി മാറുമെന്ന അഭ്യൂഹങ്ങൾ നേരത്തെ കോൺഗ്രസ് എംഎൽഎ മൈക്കിൾ ലോബോ നിഷേധിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ബോധപൂർവം കിംവദന്തികൾ പ്രചരിപ്പിച്ചതാണെന്ന് ലോബോ അവകാശപ്പെട്ടു.

"ഇതെല്ലാം കിംവദന്തികളാണ്. അങ്ങനെയൊന്നുമില്ല. അസംബ്ലി സമ്മേളനം തുടങ്ങുകയാണ്, ഒരു കിംവദന്തി ആരെങ്കിലും അല്ലെങ്കിൽ മറ്റൊരാൾ പ്രചരിപ്പിക്കണം. എന്നോട് ഇത് സംബന്ധിച്ച് ആരും ഒന്നും പറഞ്ഞിട്ടില്ല. എന്നോട് പറഞ്ഞാൽ, ഞാൻ ആദ്യം നിങ്ങളോട് പറയും. ,"-മൈക്കിള്‍ ലോബോ വ്യക്തമാക്കി.

ജനങ്ങൾക്കിടയിൽ കിംവദന്തികളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് ബി ജെ പിയെ കുറ്റപ്പെടുത്തി, ഗോവ കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കറും രംഗത്ത് എത്ത് "ഞങ്ങളുടെ 11 എം എൽ എമാരിൽ എട്ട് പേരും പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇന്ന് ഫ്ലോർ മാനേജ്‌മെന്റിനെക്കുറിച്ച് (സഭയിൽ) ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഞങ്ങളുടെ മുതിർന്ന എം എൽ എമാർ നേതാക്കളുമായി ചർച്ച നടത്തി. പുതിയ എം എൽ എമാർ, തിങ്കളാഴ്ച മുതൽ പരാജയപ്പെട്ട ഈ സർക്കാരിനെതിരെ പൊതു പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുന്നത് നിങ്ങൾക്ക് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications