ലക്ഷ്യം അടുത്ത 25 വർഷം: സർക്കാർ രൂപീകരണത്തില്‍ ശ്രദ്ധ പുലർത്തണമെന്ന് നരേന്ദ്ര മോദി
ദില്ലി: അടുത്ത 25 വർഷത്തെ പ്രതീക്ഷകള്‍ കണക്കിലെടുത്തായിരിക്കും ബി ജെ പി അടുത്തിടെ അധികാരത്തിൽ വന്ന നാല് സംസ്ഥാനങ്ങളിൽ പുതിയ സർക്കാരുകൾ രൂപീകരിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി .പാർട്ടിക്കുള്ളിലെ ഭാവി നേതൃത്വത്തെ വളർത്തിയെടുക്കാനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി വിജയിച്ച സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം.

അടുത്ത 25 വർഷത്തേക്ക് രാജ്യത്തെയും പാർട്ടിയെയും മുന്നോട്ട് കൊണ്ടുപോകുന്ന ഒരു രാഷ്ട്രത്തിന്റെയും നേതൃത്വത്തിന്റെയും അടിത്തറ പാകാനുള്ള ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചതായി ബി ജെ പി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാന തെരഞ്ഞെടുപ്പിലെ പ്രകടനത്തിന് നേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി, രാജ്യത്തിനായുള്ള തന്റെ കാഴ്ചപ്പാടും ആ ലക്ഷ്യം കൈവരിക്കുന്നതിന് പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവരുമായി പങ്കുവെച്ചു.
'അമൃത് കാല്‍' കാലത്ത് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായി കണക്കാക്കപ്പെട്ടതിനാൽ അടുത്ത 25 വർഷങ്ങളെക്കുറിച്ചായിരുന്ന പ്രധാനമന്ത്രി ചർച്ചയില്‍ പ്രധാനമായും സംസാരിച്ചത്. മന്ത്രിസഭകൾ രൂപീകരിക്കുമ്പോൾ സമചിത്തതയോടെ ആലോച്ച് വേണം കാര്യങ്ങള്‍ നീക്കാനെന്നും പ്രധാനമന്ത്രി മോദി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
"മറ്റ് സമുദായങ്ങൾക്കും ജാതികൾക്കും അതീതമായി എസ്‌സി, എസ്ടി, ഒ ബി സി, സ്ത്രീകൾ എന്നിവരുടെ ന്യായമായ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചത്" പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.സർക്കാരിലും സംഘടനയിലും യുവാക്കളുടെയും അനുഭവപരിചയമുള്ളവരുടെയും സമനില വേണമെന്ന് പ്രധാനമന്ത്രി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്
"പാർട്ടിയുടെ ഭാവിയെക്കുറിച്ചും അടുത്ത 25 വർഷത്തേക്ക് തലമുറയെ തയ്യാറാക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ നേതാക്കൾക്ക് ഇന്ന് പരിശീലനം ലഭിച്ചാൽ മാത്രമേ ഭാവിയിൽ ശക്തമായ ഒരു രാഷ്ട്രമെന്ന കാഴ്ചപ്പാട് നിറവേറ്റാൻ കഴിയൂ എന്നതാണ് അദ്ദേഹം പങ്കുവെച്ച ആശയം" മറ്റൊരു നേതാവ് കൂട്ടിച്ചേർത്തു. ഇതിനുപുറമെ, ബിജെപിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാത്ത 100 ബൂത്തുകൾ കണ്ടെത്താനും കാരണം വിശകലനം ചെയ്യാനും അവ മെച്ചപ്പെടുത്താനും എംപിമാർക്കും ചുമതല നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി വിജയിച്ചതിന് പിന്നാലെയാണ് പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഹോളിക്ക് ശേഷമേ പ്രഖ്യാപനം ഉണ്ടാവുകയുള്ളുവെന്നാണ് സൂചന.












Click it and Unblock the Notifications