ആപ്പ് ചിന്നമ്മയ്ക്ക് മാത്രമല്ല..എംഎല്‍എമാര്‍ക്കും..കൂവത്തൂരിലെ റിസോര്‍ട്ടില്‍ കൂത്താട്ടത്തിന് കർട്ടൻ
കൂവത്തൂരിലെ റിസോര്‍ട്ടില്‍ സുഖവാസം നയിച്ച എംഎല്‍എമാര്‍ക്കും പണികിട്ടി
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്‌ക്കെതിരെ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതോടെ എഐഎഡിഎംകെ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ ശ്മശാന മൂകതയാണ്.
ശശികലയ്ക്ക് മൂക്ക്കയറിട്ട് സുപ്രീം കോടതി.. ഇനി പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍
ഇന്നലെ രാത്രി ശശികലയും കുടുംബവും എംഎല്‍എമാര്‍ക്കൊപ്പം ഈ റിസോര്‍ട്ടിലാണ് താമസിച്ചത്. കനത്ത പൊലീസ് സന്നാഹമാണ് റിസോര്‍ട്ടിലും പരിസരത്തുമായി നിലയുറപ്പിച്ചിരിക്കുന്നത്.
സുപ്രീം കോടതി വിധി വരുമ്പോള്‍ റിസോര്‍ട്ടില്‍ നിന്നും എംഎല്‍എമാരുമായി ഒരുമിച്ചിറങ്ങും എന്നായിരുന്നു ശശികല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. വിധി വന്നതോടെ റിസോര്‍ട്ടില്‍ ആളനക്കമില്ലാത്ത പ്രതീതിയാണുള്ളത്.
വിധി വന്നതോടെ മാധ്യമപ്രവര്‍ത്തകരോട് റിസോര്‍ട്ട് വിട്ടുപോകാന്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഫെബ്രുവരി എട്ടാം തീയ്യതി മുതല്‍ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ശശികല ഈ റിസോര്‍ട്ടില്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
എംഎല്‍എമാര്‍ക്ക് പുറം ലോകവുമായുള്ള ബന്ധം നിഷേധിച്ചുകൊണ്ടായിരുന്നു റിസോര്‍ട്ടിലെ താമസം.മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എംഎല്‍എമാര്‍ക്ക് അനുവദിക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.മാത്രമല്ല റിസോര്‍ട്ടില്‍ മൊബൈല്‍ ജാമ്മറും സ്ഥാപിച്ചതായി വാർത്തകളുണ്ടായിരുന്നു
അതേസമയം എംഎൽഎമാർ സുഖജീവിതമാണ് റിസോർട്ടിൽ നയിക്കുന്നതെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ എംഎല്‍എമാര്‍ക്ക് ഇഷ്ടം പോലെ മദ്യവും മാംസവും വിളമ്പുന്നുണ്ട് എന്നായിരുന്നു പുറത്ത് വന്ന കഥകൾ.
തങ്ങളെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം എംഎല്‍എമാര്‍ ശശികലയ്‌ക്കെതിരെ നിരാഹാരം കിടക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.ഓരോ എംഎല്‍എയ്ക്ക് ചുറ്റും നാല് പേര്‍ വീതം കാവലുണ്ടെന്ന് പനീര്‍ശെല്‍വം തന്നെ ആരോപിച്ചിട്ടുണ്ട്. തന്നെ ബന്ധപ്പെട്ട എംഎല്‍എമാര്‍ തങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ് എന്നും പരാതിപ്പെട്ടതായി പനീര്‍ശെല്‍വം പറഞ്ഞിരുന്നു.