പശ്ചിമബംഗാളിലും ബിജെപിക്ക് തിരിച്ചടി! മുന്നണി ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജിജെഎം!
നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ കുതിപ്പ് സ്വാധീനമേഖലകളില്‍ പോലും ബിജെപിയുടെ അടിവേരിളക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പല സംസ്ഥാനങ്ങളിലും കൈയ്യിലുള്ള സീറ്റുകള്‍ പോലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൈവിടുമെന്നും ബിജെപിക്ക് ഭയമുണ്ട്. സഖ്യ കക്ഷികളടക്കം ബിജെപിയില്‍ നിന്ന് ബന്ധം ഉപേക്ഷിച്ച് പുറത്തുവന്ന് കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്ന പശ്ചിമബംഗാളില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് ബിജെപി. 20 മുതല്‍ 25 സീറ്റുകള്‍ വരെ ഇവിടുന്ന് നേടാമെന്നാണ് ബിജെപി കണക്കാക്കുന്നത്. എന്നാല്‍ ബംഗാളില്‍ നിന്നും ബിജെപിക്ക് ആശ്വാസകരമല്ലാത്ത റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിശ്വാസ വഞ്ചന ആരോപിച്ച് സഖ്യകക്ഷിയായ ജിജെഎം മുന്നണി വിടുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.
സ്വാധീനം ഉറപ്പിക്കാന്‍
ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തകര്‍ന്നപ്പോള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തികൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 42 ലോക്സഭാ സീറ്റുകളില്‍ 2 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഇപ്പോള്‍ ഉള്ളത്. ഇത്തവണ പാര്‍ട്ടി ബംഗാളില്‍ ലക്ഷ്യം വെയ്ക്കുന്നത് 15 ന് അടുത്ത സീറ്റാണ്.
മുന്നണി വിടും
എന്നാല്‍ ബിജെപിക്ക് പാലം വലിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഖ്യകക്ഷിയായ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സഖ്യമില്ലെന്ന് ജിജെഎം വ്യക്തമാക്കി കഴിഞ്ഞു. ജിജെഎം അധ്യക്ഷന്‍ ബിനയ് തമാങ്ങ് ആണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
ജിജെഎം പിന്തുണ
2009ലെയും, 2014ലെയും ലോക്സഭ തിരഞ്ഞെടുപ്പിൽ ഗൂർഖ ജനമുക്തി മോർച്ചയുടെ പിന്തുണയോടെയാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. ബംഗാളിൽ ബിജെപിയ്ക്ക് രാഷ്ട്രീയ വിജയം നേടാൻ കഴിഞ്ഞത് ഗൂർഖ ജനമുക്തി മോർച്ചയുടെ സഹായം കൊണ്ട് മാത്രമാണ്.
ബന്ധം ഉപേക്ഷിക്കും
നേരത്തെ ഗൂര്‍ഖലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബംഗാളില്‍ നീണ്ട പ്രക്ഷോഭം നടത്തിയ പാര്‍ട്ടിയാണ് ജിജെഎം. തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടതിനു പിന്നാലെ ജിജെഎം മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന് മാര്‍ച്ചില്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.
ബിജെപി അധ്യക്ഷന്‍റെ പരാമര്‍ശം
ബിജെപി വിശ്വാസ വഞ്ചന കാണിച്ചെന്ന് ആരോപിച്ചായിരുന്നു ജിജെഎം നിലപാട് വ്യക്തമാക്കിയത്. നേരത്തേ ബിജെപി പശ്ചിമബംഗാള്‍ പ്രസിഡന്‍റ് ദിലീപ് ജോഷി ജിജെഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു. ഗൂർഖ ജനമുക്തി മോർച്ചയുമായി ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് സഖ്യം മാത്രമുള്ളുവെന്ന ദിലീപ് ഘോഷിന്റെ പ്രസ്താവനയും സംഘടനയെ ചൊടിപ്പിച്ചിരുന്നു.
താത്പര്യമില്ല
ദിലീപ് ഘോഷിന്റെ പ്രസ്താവനയിലൂടെ ഗൂർഖകളുടെ ആവശ്യങ്ങളിൽ ബിജെപിയ്ക്ക് താൽപ്പര്യമില്ലെന്നും, ബിജെപിയിൽ തങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ജിജെഎം പറഞ്ഞിരുന്നു.
പൂര്‍ണ പിന്തുണ
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ നിന്ന് അസന്‍സോള്‍, ഡാര്‍ജീലിങ്ങ് എന്നിങ്ങനെ രണ്ടു സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.2009 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ജസ്വന്ത് സിങ്ങ് ജിജെഎം പിന്തുണയോടെയായിരുന്നു ലോക്സഭയില്‍ എത്തിയത്. പിന്നീട് ജസ്വന്തുമായി പാര്‍ട്ടി ഉടക്കി. പക്ഷേ പിന്നീട് 2014 ലും ബിജെപിക്ക് ജിജെഎം പിന്തുണ നല്‍കിയിരുന്നു.
അമിത് ഷായ്ക്ക് പരിഹാസം
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 ല്‍ 23 സീറ്റുകള്‍ സംസ്ഥാനത്ത് നേടുമെന്നായിരുന്നു അമിത് ഷാ നേരത്തേ അവകാശപ്പെട്ടത് എന്നാല്‍ തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയാന്‍ അമിത് ഷായെ പരിഹസിച്ചിരുന്നു.
സീറ്റ് നഷ്ടപ്പെടാതെ നോക്കു
'പശ്ചിമ ബംഗാളില്‍ 20 സീറ്റുകള്‍ പിടിക്കുമെന്ന വാഗ്ദാനങ്ങള്‍ നടത്തുന്നതിനു പകരം, കയ്യിലുള്ള സീറ്റുകള്‍ പോകാതെ നോക്കാനാണ് ബിജെപി ശ്രമിക്കേണ്ടതെന്നായിരുന്നുതൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍റെ പരിഹാസം.
ബിജെപി കൈവിട്ടു
അതിനിടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ ജിജെഎം തങ്ങളുടെ നിലപാട് വ്യക്തമാക്കുമെന്ന് ബിനയ് തമാങ്ങ് പറഞ്ഞു. പലതവണയായി പ്രത്യേക ഗൂര്‍ഖാലാന്‍റ് സംസ്ഥാനത്തിനായി പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ ബിജെപി തങ്ങളെ കൈവിട്ടെന്നും തമാങ്ങ് പറഞ്ഞു.
മൂന്ന് എംഎല്‍എമാര്‍
പശ്ചിമ ബംഗാളില്‍ ബിജെപിയുടെ പ്രധാന സഖ്യ കക്ഷിയാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. മൂന്ന് എംഎല്‍എമാരാണ് സംസ്ഥാനത്ത് അവര്‍ക്കുള്ളത്. ഗൂര്‍ഖലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ബംഗാളില്‍ നീണ്ട പ്രക്ഷോഭം നടത്തിയിരുന്നു.