തമിഴ്‌നാടിന്റെ തലവര മാറാൻ മണിക്കൂറുകൾ മാത്രം.! പണിയും മറുപണിയും ആര്‍ക്ക് പാരയാകും !
ചെന്നൈ : ജയലളിതയുടെ മരണശേഷം തമിഴ്‌നാട് രാഷ്ട്രീയവും ഭരണവും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കാത്തിരിക്കുകയാണ് തമിഴകം. ഇന്ന് ഗവര്‍ണര്‍ ചെന്നൈയിലെത്തുമെന്നാണ് അറിയുന്നത്. ഇതിന് ശേഷം ശശികലയുമായും പനീര്‍ശെല്‍വവുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്ക് മുന്നില്‍ ശശികല ഉന്നയിക്കും. തന്റെ രാജി പിന്‍വലിക്കുന്നതായി അറിയിക്കാനാണ് പനീര്‍ശെല്‍വം ഗവര്‍ണറെ കാണുക.

തമിഴ്‌നാടിന്റെയും ശശികലയുടേയും പനീര്‍ശെല്‍വത്തിന്റെയും എഐഎഡിഎംകെയുടേയും ഭാവി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ കയ്യിലാണ്. രാജ്ഭവനാണ് മുഴുവന്‍ തമിഴ്‌നാടിന്റെയും നിലവിലെ ശ്രദ്ധാകേന്ദ്രം. വൈകിട്ട് 5 മണിയോടെ ശശികല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍

തമിഴ്‌നാട്ടില്‍ ഇന്ന് നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് കേന്ദ്രത്തില്‍ നിന്നും വിദ്യാസാഗര്‍ റാവുവിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം എന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ക്കൊരു തീരുമാനമുണ്ടാവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

ശശികലയ്ക്ക് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 120 എംഎല്‍എമാര്‍ ശശികലയ്‌ക്കൊപ്പമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇവരെ ശശികല രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതായും വാര്‍ത്തകളുണ്ട്.

വെറും 5 എംഎല്‍എമാരാണ് പനീര്‍ശെല്‍വത്തിന് ഒപ്പമുള്ളത് എന്നാണ് അറിയുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഡിഎംകെ സഹായിച്ചാലും കൂടുതല്‍ എഐഎഡിഎംകെ എംഎല്‍എമാരെ കൂടെ നിര്‍ത്താതെ ഓപിഎസ്സിന് രക്ഷയില്ല. ഇതിനുള്ള സകല അടവും പയറ്റുകയാണ് ഓപിഎസ് ക്യാമ്പ്.

ഇവിടെയാണ് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനം നിര്‍ണായകമാവുന്നത്. മൂന്ന് പ്രധാന വഴികളാണ് ഗവര്‍ണര്‍ക്ക് മുന്നിലുള്ളത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം.

രാജി പിന്‍വലിക്കാന്‍ തയ്യാറെന്ന പനീര്‍ശെല്‍വത്തിന്റെ തീരുമാനം ഗവര്‍ണര്‍ക്ക് അംഗീകരിക്കാം. പക്ഷേ ഇത് വളരെ അപൂര്‍വമായി മാത്രം നടക്കാന്‍ സാധ്യതയുള്ള രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. പുതിയ നേതൃത്വം വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കാനും ഗവര്‍ണര്‍ക്ക് കഴിയും.

സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ചിരിക്കുന്ന ശശികലയേയും പനീര്‍ശെല്‍വത്തേയും ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുക എന്നതാവും ഗവര്‍ണര്‍ കൈക്കൊള്ളുന്ന നടപടി. എന്നാല്‍ എന്ത് തീരുമാനമായാലും അത് ഇന്ന് തന്നെ ഉണ്ടാവും എന്ന് കരുതാനാവില്ല.

തമിഴ്‌നാട്ടില്‍ കടുത്ത് ഭരണപ്രതിസന്ധിയുള്ള ഘട്ടത്തില്‍ സംസ്ഥാനത്ത് നിന്നും മാറി നിന്നതിന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് വിമര്‍ശമുണ്ട്. മാത്രമല്ല പനീര്‍ശെല്‍വത്തെ പിന്തുണച്ചുകൊണ്ടുള്ള ഗവര്‍ണറുടെ പരാമര്‍ശവും വിമര്‍ശന വിധേയമായി. ഗവര്‍ണറുടെ അസാന്നിധ്യമാണ് ശശികലയുെട എതിരാളികള്‍ക്ക് ആഞ്ഞടിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തത് എന്നാണ് ആക്ഷേപം.

ഭൂരിപക്ഷം തെളിയിച്ച് ശശികല മുഖ്യമന്ത്രിയായാലും പ്രശ്നങ്ങള്‍ തീരുന്നില്ല.
അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ശശികലയ്ക്ക് എതിരെ കോടതി വിധി വരികയാണെങ്കില്‍ പിന്നെ അവര്‍ക്ക് നിലനില്‍പ്പില്ലാതാകും. അതും പനീര്‍ശല്‍വത്തിന് നേട്ടമാകും. രണ്ടുപേര്‍ക്കും ഭൂരിപക്ഷം തെളിയിക്കാന്‍ ആയില്ലെങ്കില്‍ മന്ത്രിസഭ പിരിച്ചുവിടാനും ഗവര്‍ണര്‍ക്ക് കഴിയും.

താന്‍ സ്വന്തം ഇഷ്ടപ്രകാരം രാജിവെച്ചതല്ല, ശശികലയ്ക്ക് മുഖ്യമന്ത്രിയാവാന്‍ തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതാണ് എന്ന പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍ ഗവര്‍ണര്‍ ഗൗരവത്തിലെടുക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഏത് രൂപത്തില്‍ അവസാനിക്കും എന്നത് കാത്തിരുന്നു തന്നെ കാണേണ്ടി വരും.












Click it and Unblock the Notifications