ഇത് തുടക്കം മാത്രം, പാകിസ്താൻ സൂക്ഷിക്കണം! ശക്തമായ മുന്നറിയിപ്പുമായി വ്യോമസേന
ദില്ലി: പാകിസ്താനിലേക്ക് കടന്ന് ഇന്ത്യ നടത്തിയ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കോട് കൂടി അതിര്‍ത്തി വീണ്ടും അശാന്തമായിരിക്കുകയാണ്. ഏത് നിമിഷവും എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ. രണ്ട് രാജ്യങ്ങളും മുള്‍മുനയില്‍ നില്‍ക്കുന്നു. രണ്ടിടത്തും തിരക്കിട്ട യോഗങ്ങള്‍ നടക്കുന്നു.
തിരിച്ചടി നല്‍കുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യന്‍ സേന അതീവ ജാഗ്രതയിലാണ്. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യയ്ക്ക് നേരെ വീണ്ടും ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് പദ്ധതികളുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യയുടെ തിരിച്ചടി.
തകർത്തത് ഏറ്റവും വലിയ ക്യാംപ്
പാക് അതിര്‍ത്തി കടന്നുളള ഇന്ത്യയുടെ ആക്രമണം സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ബലാക്കോട്ടിലുളള ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ ക്യാംപാണ് കണ്ണടച്ച് തുറക്കും മുന്‍പ് ഇന്ത്യന്‍ സേന തകര്‍ത്ത് കളഞ്ഞത്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
വീണ്ടും ആക്രമിക്കാൻ പദ്ധതി
പുല്‍വാമയില്‍ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് വീണ്ടും ഇന്ത്യയെ ആക്രമിക്കും എന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ തിരിച്ചടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ജെയ്‌ഷെ മുഹമ്മദിന്റെ നൂറ് കണക്കിന് ഭീകരരെ ആണ് വ്യോമസേന കൊലപ്പെടുത്തിയത്.
മസൂദ് അസ്ഹറിന്റെ ബന്ധു
ബലാക്കോട്ടിലെ ഭീകരക്യാംപിന്റെ ചുമതലക്കാരന്‍, ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരന്‍ യൂസഫ് അസ്ഹര്‍ ആയിരുന്നു. ഇയാളെയും ജെയ്‌ഷെ കമാന്‍ഡര്‍മാരെയും ചാവേറുകളേയും അവരുടെ പരിശീലകരേയും അടക്കം ഇന്ത്യന്‍ സേന കാലപുരിക്കയച്ചുവെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
കൊടുംകാട്ടിലെ ക്യാംപ്
കൊടുംകാട്ടില്‍, ആള്‍താമസം ഇ്ല്ലാത്ത ഇടത്ത് കുന്നിന്‍ മുകളില്‍ ആയിരുന്നു ഭീകരരുടെ ക്യാംപുകള്‍. പാകിസ്താനിലെ സാധാരണക്കാര്‍ക്ക് അപകടമുണ്ടാകാത്ത വിധത്തിലാണ് ഇന്ത്യ ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. ഭീകരക്യാംപുകള്‍ മാത്രം ഉന്നമിട്ടായിരുന്നു ആക്രമണം.
ഇത് പ്രതിരോധം മാത്രം
ഇന്ത്യയുടേത് തിരിച്ചടി അല്ലെന്നും പ്രതിരോധം മാത്രമണ് എന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അതിര്‍ത്തിക്ക് സമീപത്തുളള ഭീകരക്യാംപുകളെ കുറിച്ച് പാകിസ്താന് വിവരം നേരത്തെ തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഭീകരര്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ല.
ചോദ്യങ്ങൾക്ക് മറുപടിയില്ല
അതുകൊണ്ട് തന്നെ ഈ മിന്നലാക്രമണം അനിവാര്യമായിരുന്നുവെന്നും വിജയ് ഗോഖലെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളെ കണ്ടത്. എഴുതി തയ്യാറാക്കിയ പ്രസ്താവന വായിക്കുകയല്ലാതെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.
ഇത് തുടക്കം മാത്രം
അതിനിടെ പാകിസ്താന് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. ഇതൊരു തുടക്കം മാത്രമാണ് എന്നും പാകിസ്താന്‍ ഇനിയും സൂക്ഷിക്കണം എന്നുമാണ് വ്യോമസേന മിന്നാലാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നൂറ് ശതമാനം വിജയം
പാക് ഭീകരത്താവളം പൂര്‍ണമായും തകര്‍ത്തു എന്നാണ് വ്യോമസേനയുടെ റിപ്പോര്‍ട്ട്. രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നൂറ് ശതമാനം വിജയമാണെന്നും വ്യോമസേനാ വൃത്തങ്ങള്‍ വ്യ്ക്തമാക്കി. 12 മിറാഷ് വിമാനങ്ങള്‍ പങ്കെടുത്ത ഓപ്പറേഷനില്‍ ആയിരം കിലോയുടെ സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചു.
പാക് റഡാറുകളെ പറ്റിച്ച് മിറാഷ്
പാക് ചാര റഡാറുകളുടെ കണ്ണില്‍ കുടുങ്ങാതെ അതീവ രഹസ്യമായാണ് മിറാഷ് വിമാനങ്ങള്‍ അതിര്‍ത്തി കടന്നത്. പാക് അതിര്‍ത്തിയില്‍ നിന്നും 50 മൈല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉളളിലേക്ക് കടന്നു. വെറും 21 മിനുറ്റുകൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യന്‍ പുലിക്കുട്ടികള്‍ രാജ്യത്തേക്ക് മടങ്ങി.