എയര്‍ ഇന്ത്യയിൽ 100 ശതമാനം വിദേശ നിക്ഷേപം; എഫ്ഡിഐ ചട്ടങ്ങളിൽ മാറ്റം വരുത്തി
ദില്ലി; പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) എയർ ഇന്ത്യയിൽ 100 ശതമാനം ഓഹരിയും സ്വന്തമാക്കാൻ അനുവദിക്കുന്ന നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി (എഫ്ഡിഐ) ചട്ടങ്ങളിൽ മാറ്റം വരുത്തി ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഭേദഗതി വരുത്തുന്നതോടെ എയർ ഇന്ത്യയിലും മറ്റ് എയർലൈൻ സർവ്വീസുകളിലേത് പോലെ തന്നെ വിദേശ നിക്ഷേപം സാധ്യമാകും.
1937 ലെ എയർക്രാഫ്റ്റ് നിയമങ്ങൾ അനുസരിച്ച് ഗണ്യമായ ഉടമസ്ഥാവകാശവും എയർ ഇന്ത്യ ലിമിറ്റഡിന്റെ ഫലപ്രദമായ നിയന്ത്രണവും ഇന്ത്യൻ പൗരന്മാർക്ക് നിക്ഷിപ്തമായി തുടരുമെന്ന് സാമ്പത്തിക കാര്യ വകുപ്പ് (ഡിഇഎ) പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.പുതിയ വിജ്ഞാപനം അനുസരിച്ച് വിദേശ ഇന്ത്യക്കാർക്ക് ഒഴികെ എയർ ഇന്ത്യയിലെ വിദേശ നിക്ഷേപം 49 ശതമാനം കവിയാൻ പാടില്ല.
ഇക്കഴിഞ്ഞ മാർച്ചലിലാണ് എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും പ്രവാസി ഇന്ത്യക്കാർക്ക് വാങ്ങാനുള്ള തിരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലായിരുന്നു നടപടി. ഇതുവരെ എയർ ഇന്ത്യയിൽ പ്രവാസികൾക്ക് 49% വരെ മുതൽ മുടക്കാണ് അനുവദിച്ചിരുന്നത്.എയർ ഇന്ത്യയുടെ 76% ഓഹരികൾ വിൽക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനുശേഷമായിരുന്നു മന്ത്രിസഭ തിരുമാനം.
കഴിഞ്ഞവർഷം മാർച്ച് 31 പ്രകാരമുള്ള കണക്കനുസരിച്ച് 60,074 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടബാദ്ധ്യത.സർക്കാരിന്റെ സാമ്പത്തിക സഹായത്താലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്വകാര്യവത്കരണത്തിന് മുന്നോടിയായുള്ള താത്പര്യ പത്രം സമർപ്പിക്കാനുള്ള അന്തിമ തീയതി സർക്കാർ ആഗസ്ത് 31 വരെ നീട്ടിയിരിക്കുകയാണ്. ഇത് മൂന്നാം വട്ടമാണഅ കാലാവധി നീട്ടുന്നത്. കഴിഞ്ഞ ജനവരി 27 നാണ് എയർ ഇന്ത്യയെ വിറ്റഴിക്കാനുള്ള നടപടികൾക്ക് കേന്ദ്രം തുടകക്കമിട്ടത്.