കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ജീവൻ രക്ഷിക്കാൻ കാട്ടിൽ കഴിഞ്ഞെന്ന് എംഎൽഎ
അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണാനില്ലെന്ന പരാതിയുമായി രാഹുൽ ഗാന്ധി എംപി. ദണ്ഡ മണ്ഡലത്തിലെ ആദിവാസി വിഭാഗം സ്ഥാനാർഥി കാന്തിഭായിയെ ഖരാഡിനെ കാണാതായെന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്. എം എൽ എയെ ബി ജെ പി നേതാക്കൾ ക്രൂരമായി ആക്രമിച്ചെന്നും അദ്ദേഹത്തെ ഇപ്പോൾ കാണാനില്ലെന്നുമായിരുന്നു രാഹുൽ ട്വീറ്റിൽ പറഞ്ഞത്.

ഇന്ന് രാവിലെയോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പാരാമിലിറ്ററി വിഭാഗത്തെ വിന്യസിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചെങ്കിലും അവർ ഉറക്കത്തിലാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. 'ഞങ്ങൾ ഭയന്നിട്ടില്ല, ഭയക്കുകയുമില്ല, ശക്തമായി തന്നെ പോരാടും', രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം ബി ജെ പി ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടതാണെന്ന് പ്രതികരിച്ച് കാന്തിഭായി ഖരാഡ് രംഗത്തെത്തി.

മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയായ ലാധു പാർഗിയും സംഘവുമാണ് തന്നെ ആക്രമിച്ചതെന്ന് ഖരാഡ് പറഞ്ഞു.'ഞങ്ങളുടെ വാഹനങ്ങൾ ബമോദരയിലൂടെ പോകുമ്പോൾ ബി ജെ പി സ്ഥാനാർത്ഥിയും സംഘവും വന്ന് വഴി തടയുകയായിരുന്നു. തുടർന്ന് ഞങ്ങൾ അവിടെ നിന്ന് മടങ്ങാൻ ശ്രമിച്ചപ്പോൾ കൂടുതൽ പേർ എത്തുകയും ഞങ്ങളെ ആക്രമിക്കുകയുമായിരുന്നു'.

ജീവൻ കൈയ്യിൽ പിടിച്ച് 15 കിലോമീറ്ററാണ് ഞങ്ങൾ വാഹനവുമായി പോയത്. രണ്ട് മണിക്കൂറോളം കാട്ടിൽ തുടരുകയായിരുന്നു. ഞാൻ ജനങ്ങളെ കാണാൻ പോകുകയാണ്. ബി ജെ പി സ്ഥാനാർത്ഥി ലാധു പാർഗിയും എൽ കെ ബറാദും സഹോദരൻ വദൻ ജിയും ചേർന്നാണ് എന്നെ വളഞ്ഞിട്ട് ആക്രമിച്ചത്. അവരുടെ കൈയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു.അവർ വാൾ കൊണ്ട് തന്നെ ആക്രമിച്ചു. സംഭവിച്ച കാര്യങ്ങൾ നിർഭാഗ്യകരമാണ്. ഉടൻ തന്നെ താൻ മണ്ഡലത്തിലേക്ക് പോകും', ഖരാഡ് പറഞ്ഞു.

അതേസമയം പരാജയ ഭീതിയെ തുടർന്നാണ് ബി ജെ പി ഖരാഡിനെതിരെ ആക്രമണം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജിഗ്നേഷ് മേവാനി പ്രതികരിച്ചു. ഇങ്ങനെയാണോ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കുകയെന്നും മേവാനി ചോദിച്ചു. അതിനിടെ സുരക്ഷ ആവശ്യപ്പെട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് എം പി ശക്തിസിംഗ് ഗോഹിൽ കുറ്റപ്പെട്ടുത്തി. സുരക്ഷ ആവശ്യപ്പെട്ട് ഖരാഡ് പോലീസ് തലവനയച്ച കത്തും ഗോഹിൽ പങ്കുവെച്ചു. എന്തുകൊണ്ടാണ് പോലീസ് മൗനം തുടരുന്നത്, പരാജയ ഭീതിയിൽ ബി ജെ പിക്ക് എന്തും ചെയ്യാമെന്നാണോ? സുരക്ഷ ആവശ്യപ്പെട്ട് ഖരാഡ് ഡിജിപിക്ക് കത്തെഴിതിയിരുന്നു. എന്തുകൊണ്ടാണ് ഡിജിപി നടപടി സ്വീകരിക്കാത്തത്. ഇത് എന്ത് തരം തിരഞ്ഞെടുപ്പാണ്', ഗോഹിൽ ട്വീറ്റ് ചെയ്തു.

ഗോത്ര വിഭാഗങ്ങൾക്ക് സംവരണം ചെയ്ത മണ്ഡലമാണ് ദന്ത. രണ്ടാം ഘട്ടത്തിൽ 27 സംവരണ മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ 27 വർഷമായി അധികാരത്തിന് പുറത്തായിരുന്നുവെങ്കിലും, പരമ്പരാഗതമായി ഗുജറാത്തിൽ ഗോത്ര ഭൂരിപക്ഷ മണ്ഡലങ്ങളിൽ കോൺഗ്രസിനാണ് സ്വാധീനം. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇവിടെ 27 സീറ്റുകളിൽ പതിനഞ്ച് എണ്ണവും നേടാൻ സാധിച്ചത് കോൺഗ്രസിനായിരുന്നു. ബി ജെ പിക്ക് 9 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസ് സഖ്യകക്ഷിയായിരുന്ന ഭാരതീയ ട്രൈബൽ പാർട്ടി 2 സീറ്റുകളും നേടിയിരുന്നു.












Click it and Unblock the Notifications