'പേജ് കമാന്‍ഡോ'കളെ ഇറക്കി കോൺഗ്രസ്; ഗുജറാത്തിൽ ബിജെപിയെ നേരിടാൻ വേറിട്ട തന്ത്രങ്ങളുമായി പാർട്ടി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ വീഴ്ത്താൻ തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്. ബി ജെ പിക്ക് സമാനമായ രീതിയിൽ സംസ്ഥാനത്തെ സജീവ പ്രവര്‍ത്തകരോട് 'പേജ് കമാന്‍ഡോ' ടീം രൂപീകരിക്കാന്‍ നിർദ്ദേശിച്ചിരിക്കുകയാണ് നേതൃത്വം. ചൊവ്വാഴ്ച സൂറത്തിൽ നടന്ന 'എന്റെ ബൂത്ത്, എന്റെ അഭിമാനം' എന്ന പരിപാടിയിലാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
സൗത്ത് ഗുജറാത്തിൽ ഉള്ള 35 മണ്ഡലങ്ങളുടെ വോട്ടേഴ്സ് ലിസ്റ്റ് ജില്ലാ അധ്യക്ഷൻമാർക്ക് കൈമാറി കഴിഞ്ഞു. ഒരു പേജിൽ 30 വോട്ടർമാരുടെ പേരാണ് ഉണ്ടാകുക. ഒരു പേജ് കമാന്‍ഡോ കുറഞ്ഞത് 19 കോണ്‍ഗ്രസ് വോട്ടര്‍മാരെ തിരിച്ചറിയുകയും അവരെ പോളിംഗ് സ്‌റ്റേഷനിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കുകയും വേണം. വോട്ട് ചെയ്യാൻ ആരും വിട്ട് പോയിട്ടില്ലെന്ന് പേജ് കമാന്‍ഡോകൾ ഉറപ്പാക്കണം.
മോളേ ദിലൂ...ഇതു മോഡേണ്‍ നാഗവല്ലി.. സൗന്ദര്യവും മെയ് വഴക്കവും.. വീണ്ടും പൊളിച്ചു.. വൈറല്‍ ഫോട്ടോകള്‍

പൊതുവേ അസംബ്ലി സീറ്റിലെ ശരാശരി വോട്ടിംഗ് ശതമാനം 65 മുതൽ 70 ശതമാനം വരെയാണ്. ആരാണോ വോട്ട് ചെയ്യാത്തത് അവരെ കണ്ടെത്തണം. വിട്ടുപോയവരെ കൊണ്ട് കോൺഗ്രസിന് തന്നെ വോട്ട് ചെയ്യിപ്പിക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി. പോളിംഗ് ശതമാനം 20 ശതമാനം വർധിച്ചാൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 125 സീറ്റുകൾ തങ്ങൾക്ക് ഉറപ്പാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ പറഞ്ഞു.

ആഗസ്റ്റ് 20 മുതൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും താക്കൂർ അറിയിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റാലികള്‍ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 25,000 ബൈക്കുകളും 10,000 കാറുകളുമായി ഒരു ലക്ഷത്തോളം പേർ റാലിയിൽ പങ്കെടുക്കണമെന്നും താക്കൂർ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണ ഗുജറാത്തിലെ മോശം പ്രകടനത്തെത്തുടർന്നാണ് കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ സാധിക്കാതെ വന്നത്. ആദിവാസ വിഭാഗങ്ങളാണ് മേഖലയിൽ കൂടുതലായി ഉള്ളത്. ബുള്ളറ്റ് ട്രെയിൻ, വേദാന്ത പദ്ധതി, പാർ-താപി-നർമ്മദ നദി സംയോജന പദ്ധതി, എക്‌സ്‌പ്രസ് ഹൈവേ പദ്ധതി തുടങ്ങിയ വിവിധ വികസന പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ പോലുള്ള വലിയ പ്രശ്‌നങ്ങൾ അവർ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണും. തെക്കൻ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗോത്ര സമൂഹങ്ങളുമായി കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുമെന്നും താക്കൂർ പറഞ്ഞു. ബി ജെ പിക്കെതിരേയും താക്കൂർ രംഗത്തെത്തി. ബി ജെ പി വലിയ ആത്മവിശ്വാസം പുറമേക്ക് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ബി ജെ പിയുടെ ആഭ്യന്തര സർവ്വേയിൽ പാർട്ടിക്ക് പ്രവചിക്കുന്നത് വെറും 70 സീറ്റുകൾ മാത്രമാണെന്നും താക്കൂർ പറഞ്ഞു.

ഗുജറാത്തിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമായിരുന്നു കോൺഗ്രസ് നടത്തിയത്. 77 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോദിയുടെ ഗുജറാത്തിൽ ബി ജെ പിയെ പരാജയപ്പെടുത്തുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്ന് പോകുന്നത്. നിരവധി എം എൽ എമാർ ഇതിനോടകം തന്നെ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നിരുന്നു. വരും ദിവസങ്ങളിൽ എട്ട് എം എൽ എമാർ കോൺഗ്രസ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്.












Click it and Unblock the Notifications