കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ദില്ലിയിലേക്ക് പറന്ന് നരേഷ് പട്ടേൽ? ഹൈക്കമാന്റുമായി കൂടിക്കാഴ്ച?
അഹമ്മദാബാദ്; നരേഷ് പട്ടേൽ കോൺഗ്രസിലേക്ക് തന്നെ? പട്ടേലിനെ തങ്ങൾക്കൊപ്പം നിർത്താനുള്ള നീക്കങ്ങൾ വിവിധ പാർട്ടികൾ ശക്തമാക്കിയതിനിടെ അദ്ദേഹം കോൺഗ്രസ് ഹൈക്കമാന്റുമായി ദില്ലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് എം എൽ എമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കോൺഗ്രസ് എം എൽ എമാരായ ലളിത് കഗതാര, പ്രതാപ് ദൂദത്ത്, ലളിത് വസോയ, കിരിത് പട്ടേൽ എന്നിവർക്കൊപ്പമാണ് നരേഷ് പട്ടേൽ തിങ്കളാഴ്ച ഡൽഹിയിലേക്ക് പറന്നതെന്ന് എം എൽ എമാരിൽ ഒരാൾ വെളിപ്പെടുത്തി.

'യോഗത്തിന് അദ്ദേഹത്തെ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ജോലി. രാഹുൽ ഗാന്ധി ദഹോദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യാനിരുന്നതിനാൽ ഞങ്ങൾ ഗുജറാത്തിലേക്ക് മടങ്ങി. അതിനുശേഷം നരേഷ് പട്ടേൽ എന്താണ് ചെയ്തതെന്ന് തങ്ങൾക്ക് അറിയില്ല', എം എൽ എ പറഞ്ഞു. എന്നാൽ ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തിയെന്ന എം എൽ എമാരുടെ വാദം തള്ളി നരേഷ് പട്ടേൽ രംഗത്തെത്തി. രാജ്കോട്ട് എയർപോർട്ടിൽ വെച്ച് എം എൽ എമാരെ കണ്ടിരുന്നു. ദില്ലിയിലും ഏറെ നേരെ അവർക്കൊപ്പം എയർപോർട്ടിൽ താൻ ഉണ്ടായിരുന്നു. എന്നാൽ ഹൈക്കമാന്റുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടില്ല, നരേഷ് പറഞ്ഞു.

എം എൽ എമാർ ഒരുപക്ഷേ ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടാകാം. അവർ ഇന്നും ദഹോദിൽ രാഹുൽ ഗാന്ധിയെ കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല, നരേഷ് പട്ടേൽ വ്യക്തമാക്കി. നാല് എംഎൽഎമാരും കോൺഗ്രസിൽ ചേരാൻ തന്നോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ കാണുമെന്നും ചർച്ച നടത്തുമെന്നും അവർ അറിയിച്ചിരുന്നു. അതിന് ശേഷം പാർട്ടിയിലേക്ക് തന്നെ ക്ഷണിക്കുമെന്നാണ് എം എൽ എമാർ തന്നോട് പറഞ്ഞത്, നരേഷ് പട്ടേൽ പറഞ്ഞു. നരേഷിനൊപ്പം ദില്ലിയിലേക്ക് പോയെന്ന് അവകാശപ്പെടുന്ന നാല് എം എൽ എമാരും പട്ടേൽ സമുദായാംഗങ്ങളാണ്.

ലുവ പട്ടേല്‍ സമുദായത്തിന്റെ ആരാധനാലയമായ മാ ഖോഡിയാര്‍ ക്ഷേത്രം നിയന്ത്രിക്കുന്ന ശ്രീ ഖോദല്‍ധാം ട്രസ്റ്റിന്റെ അധ്യക്ഷനാണ് നരേഷ് പട്ടേല്‍. പാട്ടിദാര്‍ സമുദായത്തിലെ ഒരു ഉപജാതിയാണ് ലുവ പട്ടേലുകള്‍. നിലവിൽ ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിൽ 35 എണ്ണത്തിൽ ശക്തമായ സ്വാധീനമുള്ള വിഭാഗമാണ് ലുവ പട്ടേൽ വിഭാഗങ്ങൾ. പ്രധാനമായും സൗരാഷ്ട്ര മേഖല, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഇവർക്ക് സാധിക്കും. അഅതുകൊണ്ട് തന്നെ നരേഷിനെ പാർട്ടിയിൽ എത്തിച്ചാൽ അത് തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തിന് സഹായിക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികൾ കരുതുന്നത്. അതേസമയം ആർക്കൊപ്പം എന്ന കാര്യത്തിൽ നരേഷ് ഇതുവരെ മനസ് തുറന്നിട്ടില്ല.

തിരഞ്ഞെടുപ്പ് തന്ത്രഞ്ജൻ പ്രശാന്ത് കിഷോറുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് നരേഷ്. നേരത്തേ നരേഷിനെ പാർട്ടിയിലെത്തിക്കണമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്നുമുള്ള നിർദ്ദേശം പ്രശാന്ത് നേതൃത്വത്തിന് മുന്നിൽ വെച്ചിരുന്നു. കോൺഗ്രസിൽ ചേരണമെങ്കിൽ പ്രശാന്തിനെ പാർട്ടിയിലെടുക്കണമെന്നൊരു ഉപാധി നരേഷ് പട്ടേലും ഹൈക്കമാന്റിന് മുന്നിൽ വെച്ചതായുള്ള വാർത്തകൾ ഉണ്ടായിരുന്നു. പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് എന്ന ചർച്ചകൾ സജീവമായിരിക്കുന്ന സമയത്തായിരുന്നു ഇത്. എന്നാൽ കോൺഗ്രസിൽ ചേരില്ലെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കിയോടെ നരേഷിന്റെ നിലപാട് എന്താകും എന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. പ്രശാന്തിന്റെ നിലപാടുകൾ തന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നായിരുന്നു അന്ന് നരേഷ് പട്ടേൽ വ്യക്തമാക്കിയത്.












Click it and Unblock the Notifications