മോദിയെ മലര്‍ത്തിയടിച്ച് രഹസ്യയോഗം: നിരവധി പ്രമുഖര്‍ പങ്കെടുത്ത ആ ചടങ്ങ്!! പേടിയെന്ന് കോണ്‍ഗ്രസ്
ദില്ലി: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമായിരിക്കുന്നത് വിദേശകാര്യമാണ്. പാകിസ്താനുമായുള്ള ബന്ധം ശക്തിപ്പെടുത്തിയത് കോണ്‍ഗ്രസോ ബിജെപിയോ. ഈ ചോദ്യമാണ് ഇരുപാര്‍ട്ടികളും ഇപ്പോള്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനിലെ പ്രമുഖരുമായി ചേര്‍ന്ന് രഹസ്യകൂടിക്കാഴ്ച നടത്തിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്.
എല്ലാവരെയും അറിയിച്ച്, എല്ലാവരും പങ്കെടുത്ത് നടന്ന വിശാലമായ ചടങ്ങ് എങ്ങനെ മോദിക്ക് രഹസ്യചര്‍ച്ചയായെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു... അതിനിടെ കോണ്‍ഗ്രസിനെതിരേ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ വര്‍ഗീയമാക്കരുതെന്ന ഉപദേശവുമായി ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ നേരിട്ടെത്തി മോദിയെ ഉപദേശിക്കുക കൂടി ചെയ്തതോടെ പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലെത്തി. മോദിയുടെ ആരോപണത്തിന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയാണ് മറുപടിയുമായി രംഗത്തെത്തയിരിക്കുന്നത്...

മോദിക്ക് മാത്രം രഹസ്യമായി
എല്ലാവരെയും അറിയിച്ച് നടത്തിയ ഒരു ചടങ്ങ് എങ്ങനെയാണ് മോദിക്ക് മാത്രം രഹസ്യമായതെന്ന് ആനന്ദ് ശര്‍മ ചോദിച്ചു. മുന്‍ സൈനിക മേധാവിയും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഇതര രാഷ്ട്രീയ നേതാക്കളുമെല്ലാം സംബന്ധിച്ചിരുന്നു. എന്നിട്ടും മോദി പറയുന്നു പാകിസ്താനുമായി കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന്.

മോദിയുടെ ഉദ്ദേശം വ്യക്തം
ഇതിലൂടെ മോദിയുടെ ഉദ്ദേശം വ്യക്തമാണ്. എങ്ങനെയെങ്കിലും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിക്കണം. അതിന് വേണ്ടി നിരുത്തരവാദപരമായ സമീപനമാണ് മോദിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.

വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണം
വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണത്തിനാണ് മോദി ശ്രമിച്ചത്. അതിനാണ് പാകിസ്താന്‍ വിഷയം പ്രചാരണത്തിനിടെ എടുത്തിട്ടത്. പാകിസ്താന്‍ ഹൈക്കമ്മീഷണര്‍, പാക് മുന്‍ വിദേശകാര്യ മന്ത്രി, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരടക്കം നിരവധി നേതാക്കളും പ്രമുഖരും പങ്കെടുത്ത പരിപാടിയാണ് മോദി രഹസ്യയോഗമെന്ന് വിളിച്ചതെന്നും ആനന്ദ് ശര്‍മ പരിഹസിച്ചു.

ചടങ്ങ് ഇതാണ്
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു പാകിസ്താന്റെ മുന്‍ വിദേശകാര്യ മന്ത്രി. ഇദ്ദേഹത്തിന് ഒരുക്കിയ അത്താഴവിരുന്നില്‍ മന്‍മോഹന്‍ സിങും ഹാമിദ് അന്‍സാരിയും മുന്‍ സൈനിക മേധാവിയും പങ്കെടുത്തിരുന്നു. പാകിസ്താനിലെ ഇന്ത്യന്‍ മുന്‍ ഹൈക്കമ്മീഷണര്‍മാരും പങ്കെടുത്തു. ഇതിനെയാണ് മൂന്ന് മണിക്കൂര്‍ രഹസ്യയോഗമെന്ന് മോദി വിശേഷിപ്പിച്ചതെന്നും ആനന്ദ് ശര്‍മ വിശദീകരിച്ചു.

സൈനിക മേധാവിയും
ഇന്ത്യയുടെ മുന്‍ സൈനിക മേധാവിയും ചടങ്ങിനുണ്ടായിരുന്നു. ഇദ്ദേഹവും ഇന്ത്യക്കെതിരേ പ്രവര്‍ത്തിച്ചുവെന്നാണോ മോദി പറയുന്നത്. എല്ലാവരെയും അറിയിച്ച് നടത്തിയ പരിപാടി വിവാദമാക്കി രാഷ്ട്രീയം നേട്ടം കൊയ്യാനാണ് മോദിയുടെ ശ്രമം. ഗുജറാത്തില്‍ പാര്‍ട്ടിക്ക് പരാജയം നേരിടുമോ എന്ന ഭയത്തില്‍ നിന്നാണ് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ വരുന്നതെന്നും ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.

മോദി മാപ്പ് പറയണം
മന്‍മോഹനെയും ഹാമിദ് അന്‍സാരിയെയും മോശമായി ചിത്രീകരിച്ച മോദി മാപ്പ് പറയണമെന്നും ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. രാഹുല്‍ അല്‍പ്പം തമാശ കലര്‍ത്തിയാണ് വിഷയത്തില്‍ പ്രതികരിച്ചത്. മോദിജീ തിരഞ്ഞെടുപ്പ് ഗുജറാത്തിലാണെന്ന കാര്യം താങ്കള്‍ മറന്നോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

ഗുജറാത്തിലെ കാര്യങ്ങള്‍ പറയൂ
പാകിസ്താനിലെ കാര്യങ്ങളാണ് മോദി സംസാരിക്കുന്നത്. അഫ്ഗാനിലെയും ജപ്പാനിലെയും കാര്യങ്ങളും പറയുന്നു. ഇതല്ല താങ്കള്‍ പറയേണ്ടത്. ഗുജറാത്തിലെ വിഷയങ്ങള്‍ സംസാരിക്കു. തിരഞ്ഞെടുപ്പ് ഗുജറാത്തിലാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

രഹസ്യഗൂഡാലോചന
പാകിസ്താന്‍ ഹൈക്കമ്മീഷണറുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മണി ശങ്കര്‍ അയ്യര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും മോദി പ്രസംഗിച്ചിരുന്നു. പാകിസ്താന്റെ സൈനിക ഓഫീസര്‍മാരുമായും അയ്യര്‍ സംസാരിച്ചു. കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ചയെന്നും മോദി ആരോപിച്ചിരുന്നു.

അവിശ്വസനീയം
ഇതിനെതിരേ ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ തന്നെ രംഗത്തെത്തി. എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മതിയോ? അവിശ്വസനീയമായ കഥകളാണ് ഓരോ ദിവസവും രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ താങ്കള്‍ പറയുന്നത്. ഇപ്പോള്‍ പാക് ഹൈക്കമ്മീഷണറുമായും സൈനിക ഓഫീസര്‍മാരുമായും കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന് വരെ പറയുന്നു. എല്ലാം അവിശ്വസനീയമാണ്.

സംശയകരമായ ബന്ധം
ശക്തമായ വാക്കുകളാണ് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പ്രസംഗിച്ച വാക്കുകള്‍ പരാമര്‍ശിച്ചായിരുന്നു സിന്‍ഹയുടെ മറുപടി. പാലന്‍പൂരിലെ റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാകിസ്താന്‍ ബന്ധമുണ്ടെന്ന് ആരോപിച്ചത്.

മോദി പ്രസംഗിക്കേണ്ടത് അതല്ല
ഗുജറാത്തിലെ ജനങ്ങള്‍ക്ക് ബിജെപി നല്‍കുന്ന വാഗ്ദാനങ്ങളെ കുറിച്ച് സംസാരിക്കൂ. എല്ലാ ദിവസവും പുതിയ കഥകള്‍ പറയുന്നത് പകരം അതാണ് നല്ലത്. കാര്യങ്ങള്‍ നേരിട്ട് പറയൂ. വര്‍ഗീയവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കൂവെന്നും സിന്‍ഹ പറഞ്ഞു. ഭവന പദ്ധതികള്‍, വികസനം, യുവജനങ്ങള്‍ക്ക് തൊഴില്‍, ആരോഗ്യരക്ഷാ പദ്ധതികള്‍ തുടങ്ങി വികസന കാര്യങ്ങളാണ് പ്രചാരണത്തില്‍ ഊന്നിപ്പറയേണ്ടത്. സാമൂഹിക അന്തരീക്ഷം വര്‍ഗീയമാക്കുന്നത് അവസാനിപ്പിക്കണം. ആരോഗ്യകരമായ തിരഞ്ഞെടുപ്പ് സാഹചര്യമാണ് വേണ്ടത് എന്നും ബിജെപി എംപി മോദിയെ ഉപദേശിച്ചു.

മോദിക്ക് മറുപടി
അതേസമയം, മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തെ സുപ്രധാന വ്യോമതാവളമായ പട്ടാന്‍കോട്ടിലേക്ക് പാകിസ്താന്‍ രഹസ്യാന്വേഷണ ഓഫീസര്‍മാര്‍ക്ക് പ്രവേശനം നല്‍കിയ ബിജെപിയാണ് ശരിക്കും പാകിസ്താന്‍ സ്നേഹികളെന്ന് പറഞ്ഞാണ് നേരത്തെ കോണ്‍ഗ്രസ് ഇതിന് മറുപടി നല്‍കിയത്. മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ കുടുംബ ചടങ്ങില്‍ മോദി പങ്കെടുത്തതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ശെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിന് വിളിക്കാതെ കയറി ചെന്നത് ആരാണ്. ഉദ്ദംപൂരിലെയും ഗുര്‍ദാസ്പൂരിലേയും ആക്രമണങ്ങള്‍ക്ക് ശേഷമായിരുന്നു അത്. ആര്‍ക്കാണ് പാകിസ്താനോട് സ്നേഹമെന്ന് അപ്പോള്‍ എല്ലാവര്‍ക്കും അറിയാം- കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.


Click it and Unblock the Notifications