വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട്: ഗുജറാത്തിൽ ആറിടത്ത് റീ പോളിങ് തുടരുന്നു
അഹമ്മദാബാദ്: രാജ്യം അക്ഷമയോടെ കാത്തിരിക്കുന്ന ഗുജറാത്ത് ഫലം അടുത്ത ദിവസം പുറത്തു വരാനിരിക്കെ ഗുജറാത്തിലെ ആറിടത്ത് റീ പോളിങ് തുടരുന്നു. വോട്ടിങ് യത്രത്തിൽ ക്രമക്കേട് ആരോപിച്ചാണ് ആറ് പോളിങ് ബൂത്തുകളിൽ റീ പോളിങ് പ്രഖ്യാപിച്ചത്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു ഹാർദിക് പട്ടേലും അൽപേശ് ഠാക്കൂറും രംഗത്തെത്തിയിരുന്നു. യന്ത്രങ്ങളുടെ സത്യസന്ധത തെളിയിക്കാൻ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വോട്ട് രസീതുകൾ കൂടി എണ്ണണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
പരീക്ഷണ പോളിങ്ങിൽ രേഖപ്പെടുത്തിയ വോട്ടുകൾ യന്ത്രങ്ങളിൽ നിന്നു മാറ്റുന്നതിൽ പോളിങ് ഓഫിസർമാർ വീഴ്ചവരുത്തിയ ഏഴ് മണ്ഡലങ്ങളിലെ പത്ത് ബൂത്തുകളിൽ യന്ത്രങ്ങളിലെ വോട്ടിനൊപ്പം വോട്ട് രസീതുകളും എണ്ണണമെന്നാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടിനൊപ്പം വോട്ട് രസീതുകൂടി എണ്ണണമെന്ന കോൺഗ്രസിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചതിനു തൊട്ടു പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വം കാണിച്ചെന്ന് ആരോപിച്ച് ഹാർദിക് പട്ടേലടക്കമുള്ളവർ രംഗത്തെത്തിയത്.
ജിഗ്നേഷ് മെവാനി അടക്കമുള്ളവർ മത്സരിക്കുന്ന വഡ്ഗാമിലെ ചില ബൂത്തുകളിലടക്കമാണ് റീപോളിങ്. മോക്ക് പോളിംഗ് സമയത്ത് രേഖപ്പെടുത്തിയ വോട്ടുകള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ നീക്കം ചെയ്യാതിരുന്നതാണ് ഇതിന് കാരണമാണ് വിവിവാറ്റ് രസീറ്റ് എണ്ണാൻ കമ്മീഷൻ തീരുമാനിച്ചത്. തിങ്കളാഴ്ചയാണ് രാജ്യം കാത്തിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പുഫലം. ഹിമാചല്‍പ്രദേശിലും തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍