കോടതി മുറിയില്‍ ഗുര്‍മീതിന്റെ 'ഡ്രാമകൾ'... പോലീസിന്റെ ബലപ്രയോഗം; റോക്ക് സ്റ്റാർ ബാബയ്ക്ക് കഠിനവിധി
റോഹ്തക്: ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് വിധിച്ചതിന് ശേഷം റോഹ്തക്കിലെ ജയിലില്‍ ആയിരുന്നു ഗുര്‍മീത് റാം റഹീം സിങിനെ പാര്‍പ്പിച്ചിരുന്നത്. സുരക്ഷാകാരണങ്ങളാല്‍ ജയിലിലെ വായന മുറിയെ താത്കാലിക കോടതിയായി സജ്ജീകരിച്ചായിരുന്നു ശിക്ഷ വിധിച്ചത്.
എന്നാല്‍ ആ താത്കാലിക കോടതി മുറിയില്‍ അതിവ നാടകീയ രംഗങ്ങളാണ് ഗുര്‍മീത് റാം റഹീം സിങ് സൃഷ്ടിച്ചത്. ഗുര്‍മീതും ജഡ്ജിയും അഭിഭാഷകരും അടക്കം 9 പേര്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
നിലത്ത് വീണ് പൊട്ടിക്കരഞ്ഞ ഗുര്‍മീത് കോടതി മുറിയില്‍ നിന്ന് പുറത്ത് പോരാന്‍ പോലും വിസമ്മതിച്ചു. ഒടുവില്‍ പോലീസ് അവരുടെ രീതി തന്നെ പ്രയോഗിക്കുകയായിരുന്നു.
വിധിക്ക് മുമ്പ്
സിബിഐ അഭിഭാഷകന്റേയും ഗുര്‍മീത് റാം റഹീം സിങിന്റെ അഭിഭാഷകന്റേയും വാദങ്ങള്‍ ജഡ്ജി ജഗ്ദീപ് സിങ് ശ്രദ്ധാപൂര്‍വ്വം കേട്ടു. അതിന് ശേഷം ഗുര്‍മീതിന് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞു.
മുട്ടുകുത്തി നിന്ന് കരച്ചില്‍
മുട്ടുകുത്തി നിന്ന് പൊട്ടിക്കരയുകയായിരുന്നു പിന്നീട് ഗുര്‍മീത് സിങ് ചെയ്തത്. തനിക്ക് മാപ്പ് നല്‍കണം എന്ന് കോടതിയോട് കരഞ്ഞ് അപേക്ഷിക്കുകയും ചെയ്തു.
എല്ലാവരേയും പുറത്താക്കി
അഭിഭാഷകരെയെല്ലാവരേയും പുറത്താക്കി ഗുര്‍മീതിനെ സാക്ഷിയാക്കിയാണ് ജഡ്ജി വിധിപ്രസ്താവം വായിച്ചത്. അപ്പോഴും ഗുര്‍മീത് പൊട്ടിക്കരയുകയായിരുന്നു.
കരച്ചിലോട് കരച്ചില്‍... പോലീസ് കുഴങ്ങി
വിധി പ്രസ്താവിച്ചതിന് ശേഷവും ഗുര്‍മീത് നിലത്ത് കുത്തിയിരുന്ന് കരച്ചില്‍ തുടര്‍ന്നു. എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിലത്ത് കടിന്നുള്ള കരച്ചില്‍ തുടരുക തന്നെ ആയിരുന്നു.
പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ
ഗുര്‍മീത് റാം റഹീം സിങിനെ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടിയിരുന്നു. എന്നാല്‍ കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാവാതെ നാടകീയത സൃഷ്ടിക്കുകയായിരുന്നു പോലീസ്.
തൂക്കിയെടുത്ത് കൊണ്ടുപോയി
ഒടുവില്‍ നിവൃത്തികെട്ട് പോലീസ് അത് തന്നെ ചെയ്തു... ഗുര്‍മീതിനെ തൂക്കിയെടുത്ത് പുറത്തെത്തിച്ചു. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി.
പിന്നെ ഭീഷണി
കുറ്റവാളികളുടെ പതിവ് രീതി തന്നെ ഗുര്‍മീത് തുടര്‍ന്നു. തനിക്ക് ശാരീരി അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ട് എന്നായിരുന്നു പറഞ്ഞത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഭരണകൂടത്തിനായിരിക്കും ഉത്തരവാദിത്തം എന്ന ഭീഷണിയും കൂടി മുഴക്കി.
ഒരു ആനുകൂല്യവും കൊടുക്കരുത്
ജയിലില്‍ റാം റഹീം സിങിന് പ്രത്യേക സൗകര്യങ്ങള്‍ ഒന്നും നല്‍കരുതെന്ന് കോടതി വിധിയില്‍ കൃത്യമായി പറയുന്നുണ്ട്. സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന കാര്യങ്ങളേ നല്‍കാവൂ എന്നും ഉത്തരവിട്ടിട്ടുണ്ട്.
വിധി പുറത്ത് വരും മുമ്പേ
ഗുര്‍മീതിന് മുന്നില്‍ വിധിന്യായം വാദിച്ചതിന് ശേഷം ജഡ്ജിയും സഹായികളും കോടതിമുറി വിട്ടു. അതിന് ശേഷം മാത്രമാണ് വിധി പകര്‍പ്പ് അഭിഭാഷകര്‍ക്ക് നല്‍കിയത്. കലാപ ഭീതിയില്‍ ആയിരുന്നു റോഹ്തക്.
റോക്ക്‌സ്റ്റാര്‍ ബാബ
റോക്ക് സ്റ്റാര്‍ ബാബ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗുര്‍മീത് റാം റഹീം സിങിന് ഇനി 10 വര്‍ഷം കഠിന തടവ് അനുഭവിക്കാം. ഗുര്‍മീതിനെ കുറ്റവിമുക്തനാക്കാന്‍ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ഇപ്പോള്‍ കിട്ടിയ ശിക്ഷ പോരെന്നും കടുത്ത ശിക്ഷ വാങ്ങിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സിബിഐ അഭിഭാഷകനും വ്യക്തമാക്കി.