ഹാദിയ കേസ് ദേശീയ തലത്തിലേക്ക്; അന്വേഷണത്തിന് ജഡ്ജിയും എന്‍ഐഎയും, കേരളം പിന്തുണച്ചു
ഹാദിയ മതപഠനം നടത്തിയ മഞ്ചേരിയിലെ സത്യസരണക്കെതിരേയും അവളുടെ അച്ഛന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.
ദില്ലി: വിവാദമായ ഹാദിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. സുപ്രീംകോടതി കേസ് അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടു. സുപ്രീകോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ആര്‍ രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് എന്‍ഐഎക്ക് വിട്ടത്. കേന്ദ്രസര്‍ക്കാരിന്റെയും ഹാദിയയുടെ അച്ഛന്റെയും വാദം പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. വളരെ ഗുരുതരമായ ആരോപണമാണ് കേസില്‍ ഹാദിയയുടെ അച്ഛനും കേന്ദ്രസര്‍ക്കാരും ഉന്നയിച്ചിരിക്കുന്നത്. മതം മാറ്റവും പിന്നീട് നടന്ന വിവാഹവുമെല്ലാം അന്വേഷണ പരിധിയില്‍ വരും.
അച്ഛന്റെ വീട്ടിലാണ് ഹാദിയ
അതേസമയം, ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്ന ആവശ്യം ഇത്തവണയും അംഗീകരിച്ചില്ല. കോട്ടയം വൈക്കത്തെ അച്ഛന്റെ വീട്ടിലാണ് ഹാദിയ.
ഒടുവില്‍ ഹാദിയയെ വിളിപ്പിക്കും
അന്തിമ വാദത്തിന് മുമ്പ് ഹാദിയയെ കോടതി മുമ്പാകെ വിളിച്ചുവരുത്താമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നു വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കൊല്ലം ചന്ദനത്തോപ്പ് ചിറയില്‍ പുത്തന്‍വീട്ടിലെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
കേരളസര്‍ക്കാര്‍ എതിര്‍ത്തില്ല
കേസില്‍ അന്തിമ വിധി വരുന്നത് വരെ ഹാദിയ അച്ഛന്റെ വീട്ടില്‍ കഴിയുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്‍ഐഎ അന്വേഷണത്തെ കേരളസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തില്ല. ഏത് അന്വേഷണവുമായി സഹകരിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
എല്ലാ രേഖകളും എന്‍ഐഎക്ക് കൈമാറും
കേസ് ഇതുവരെ അന്വേഷിച്ചത് കേരളാ പോലീസാണ്. എല്ലാ രേഖകളും എന്‍ഐഎക്ക് കൈമാറാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിന് തയ്യാറാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
തീവ്രവാദ ബന്ധമുണ്ടെന്ന്
ഹാദിയയെ വിവാഹം കഴിച്ച ഷെഫിന് ജഹാനും അയാള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കും തീവ്രവാദ ബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. മകളെ നിര്‍ബന്ധിച്ച് മതംമാറ്റുകയായിരുന്നുവെന്നാണ് അച്ഛന്റെ വാദം.
ഷെഫിന്‍ ജഹാന് ഐസിസ് ബന്ധം
ഷെഫിന്‍ ജഹാന് ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനയുമായി ബന്ധം ഉണ്ടെന്ന് അശോകന്റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. ഹാദിയ കേസില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചത്.
രണ്ട് മുസ്ലിംകള്‍ തമ്മിലുള്ള വിവാഹം
വധുവിന്റെ പിതാവിന്റെ അനുമതിയില്ലാതെ രണ്ട് മുസ്ലിംകള്‍ തമ്മിലുള്ള വിവാഹം സാധുവാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയിരുന്നത്. തുടര്‍ന്ന് ഹാദിയയെ പിതാവിനൊപ്പം നിര്‍ബന്ധിച്ച് അയക്കുകയുമായിരുന്നു.
ഭാര്യ വീട്ടുതടങ്കലില്‍
ഈ വിധി റദ്ദാക്കണമെന്നാണ് സുപ്രീംകോടതിയില്‍ ഷെഫിന്‍ ആവശ്യപ്പെട്ട പ്രധാന കാര്യം. ഭാര്യയെ വീട്ടുതടങ്കലില്‍ നിന്നു രക്ഷിക്കണമെന്നും ഷെഫിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കോടതിയിലെത്തിയത് പ്രമുഖര്‍
ഷെഫിന്‍ ജഹാന് വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപില്‍ സിബല്‍, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവരാണ് ഹാജരായത്. ഹാദിയയുടെ പിതാവിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും ഹാജരായി.
മഞ്ചേരിയിലെ സത്യസരണി
നേരത്തെ പഠനകാലത്ത് ഇസ്ലാം സ്വീകരിച്ച അഖില, ഹാദിയ എന്ന് പേര് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഷെഫിനെ വിവാഹം ചെയ്തത്. ഹാദിയ മതപഠനം നടത്തിയ മഞ്ചേരിയിലെ സത്യസരണക്കെതിരേയും അവളുടെ അച്ഛന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് ഷെഫിന്‍ ജഹാന്‍ വ്യക്തമാക്കി.