പോലീസ് വലയത്തിൽ ഹാദിയ.. കേരള ഹൗസിലേക്കുള്ള വഴിയടച്ചു.. ദില്ലിയിലേക്ക് ഉറ്റുനോക്കി കേരളം!
ദില്ലി: മതപരിവര്‍ത്തനത്തിന്റെ പേരില്‍ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കുന്നതിനായി ശനിയാഴ്ച രാത്രിയോടെ തന്നെ ഹാദിയയെ ദില്ലിയിലെത്തിച്ചു. കനത്ത സുരക്ഷയില്‍ ദില്ലിയിലെ കേരള ഹൗസിലാണ് ഹാദിയ ഇപ്പോള്‍. കേരള ഹൗസും പരിസരവും പോലീസ് വലയത്തിനകത്താണ്. കേരള ഹൗസിലേക്കുള്ള വഴിയടച്ചിരിക്കുകയാണ് പോലീസ്. ദില്ലി പോലീസിനാണ് ഹാദിയയുടെ സുരക്ഷാ ചുമതല.
ഞാൻ മുസ്ലീം.. മതംമാറ്റം ആരും നിർബന്ധിച്ചിട്ടല്ല, ഭർത്താവിനൊപ്പം പോകണം.. ഉറക്കെ വിളിച്ച് പറഞ്ഞ് ഹാദിയ
ദിലീപിന്റെ ദുബായ് യാത്ര കുടുംബസമേതം.. ദേ പുട്ടിന് നാട മുറിക്കുക നാദിർഷയ്ക്ക് പ്രിയപ്പെട്ട ആ ആൾ
ഹാദിയ ദില്ലിയിൽ
ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 9.30നാണ് ഹാദിയയും കുടുംബവും വിമാനമിറങ്ങിയത്. തുടര്‍ന്ന് ദില്ലി പോലീസ് ഹാദിയയുടെ സുരക്ഷാ ചുമതല ഏറ്റെടുത്തു. വിമാനത്താവളത്തില്‍ നിന്നും പോലീസ് വലയത്തില്‍ പുറത്തേക്ക്. പ്രധാന ഗേറ്റില്‍ ദേശീയ മാധ്യമങ്ങളടക്കം ഹാദിയയുടെ പ്രതികരണത്തിനായി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
മാധ്യമങ്ങൾക്ക് നിരാശ
വിഐപി ഗേറ്റ് വഴി ഹാദിയയെ പുറത്ത് കൊണ്ടുവരും എന്നായിരുന്നു പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ കാത്തുനിന്ന മാധ്യമങ്ങളുടെ കണ്ണില്‍ പൊടിയിട്ട് മറ്റൊരു ഗേറ്റിലൂടെ പോലീസ് ഹാദിയയെ പുറത്തെത്തിച്ചു. നേരെ കേരള ഹൗസിലേക്ക്. കേരള ഹൗസിലെ മുന്‍ ഗേറ്റില്‍ ഹാദിയയെ കാണാന്‍ കാത്ത് നിന്നവരെ നിരാശരാക്കി പിന്‍ഗേറ്റ് വഴിയായിരുന്നു ഹാദിയയെ അകത്ത് കടത്തിയത്.
പോലീസ് വലയത്തിൽ കേരള ഹൗസ്
രാത്രി പതിനൊന്ന് മണിയോട് കൂടിയാണ് ഹാദിയയും കുടുംബവും കേരള ഹൗസിലെത്തിയത്. ദില്ലി പോലീസിന്റെ പ്രത്യേക സുരക്ഷയാണ് ഹാദിയയ്ക്കും കുടുംബത്തിനും കേരള ഹൗസിലൊരുക്കിയിരിക്കുന്നത്. കേരള ഹൗസിലേക്കുള്ള വഴിയടച്ച പോലീസ് അതിഥികള്‍ അല്ലാത്ത ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല.
ആർക്കും പ്രവേശനമില്ല
മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് കേരള ഹൗസിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. പുറത്ത് നിന്നുമെത്തുന്നവര്‍ക്ക് പൊതു കാന്റീനില്‍ പോലും പ്രവേശനം അനുവദിക്കുന്നില്ല. സുപ്രീം കോടതിയിലേക്ക് പോകുന്നതിനല്ലാതെ ഹാദിയയെ മുറിയില്‍ നിന്നും പുറത്തിറക്കില്ല എന്നാണ് പോലീസ് നല്‍കുന്ന വിവരം.
പിന്തുണയുമായി വിദ്യാർത്ഥികൾ
അതിനിടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഹാദിയയ്ക്ക് പിന്തുണയുമായി കേരള ഹൗസിന് മുന്നിലേക്ക് എത്തുകയുണ്ടായി. ജഹവര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്.കേരള ഹൗസിലെ നാല് മുറികളാണ് ഹാദിയയ്ക്ക് വേണ്ടി സജ്ജമാക്കിയിരിക്കുന്നത്. രണ്ട് മുറികളിലായി ഹാദിയയും കുടുംബവും താമസിക്കുന്നു. മറ്റ് രണ്ട് മുറികളില്‍ സുരക്ഷാ ഉദ്യോഗസ്ഥരും.
അഭിഭാഷകരുമായി കൂടിക്കാഴ്ച
സുപ്രീം കോടതിയിലേക്ക് പോകുന്നതിന് മുന്നോടിയായി ഹാദിയയുടെ മാതാപിതാക്കള്‍ നിയമവിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുന്‍പായി ഹാദിയയെ ഹാജരാക്കാനാണ് അശോകനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ഷെഫിൻ ദില്ലിക്ക്
ഷെഫിന്‍ ജഹാന്‍ ഇന്ന് രാത്രിയോടെ ദില്ലിയിലെത്തും എന്നാണ് അറിയുന്നത്. അതിനിടെ താന്‍ സുപ്രീം കോടതിയില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് സംബന്ധിച്ച് ഹാദിയ വ്യക്തമായ സൂചന മാധ്യമങ്ങളോട് പങ്കുവെയ്ക്കുകയുണ്ടായി. വൈക്കത്തെ വീട്ടില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴായിരുന്നു പോലീസിന്റെ തടസ്സങ്ങള്‍ മറികടന്ന് കൊണ്ട് ഹാദിയയുടെ പ്രതികരണം.
നീതി വേണമെന്ന് ഹാദിയ
ഹാദിയയ്ക്ക് എന്താണ് പറയാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇതായിരുന്നു. താനൊരു മുസ്ലീമാണ്. ഇസ്ലാം മതം സ്വീകരിച്ച് ആരും നിര്‍ബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ്. ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണ്. തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നും നീതി ലഭിക്കണമെന്നും ഹാദിയ ഉറക്കെ വിളിച്ചു പറഞ്ഞു.
സുരക്ഷ പാളിയെന്ന്
കനത്ത പോലീസ് സുരക്ഷയിലും ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചത് സുരക്ഷാ വീഴ്ചയാണെന്ന വിമര്‍ശനം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നു. വൈക്കത്തെ വീട് മുതല്‍ വിമാനത്താവളം വരെ പഴുതടച്ച സുരക്ഷയാണ് ഹാദിയയ്ക്ക് ഒരുക്കിയത്. എന്നാല്‍ നെടുമ്പാശ്ശേരിയില്‍ അതെല്ലാം പാളി. ഇത് എറണാകുളം റൂറല്‍ പോലീസിന്റെ സുരക്ഷാ വീഴ്ചയാണെന്നാണ് വിമര്‍ശനം.
ഡിജിപിക്ക് അതൃപ്തി
രണ്ട് ദിവസമായി വൈക്കത്തെ വീട്ടില്‍ നിന്നു പോലും മാധ്യമങ്ങളെ പോലീസ് അകറ്റിനിര്‍ത്തുകയായിരുന്നു. ഹാദിയയെ വിമാനത്താവളത്തിനകത്തേക്ക് പിന്നിലൂടെ പ്രവേശിപ്പിക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും വിമാനത്താവള അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചതില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.