സാന്താക്ലോസ് ഉടുപ്പും തൊപ്പിയിമിട്ട് ഹനുമാൻ പ്രതിഷ്ഠ, ഗുജറാത്തിൽ വിവാദം, തണുപ്പ് കാരണമെന്ന് പൂജാരി
Recommended Video
അഹമ്മദാബാദ്: ഉത്തര്‍ പ്രദേശ് അടക്കം വന്‍ സംഘപരിവാര്‍ സ്വാധീനമുളള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എക്കാലവും ചൂട് പിടിച്ച ചർച്ചാ വിഷയമാണ് അയോധ്യയിലെ രാമക്ഷേത്രം. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഹനുമാനാണ് താരം.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വെച്ചതായിരുന്നു ഹനുമാന്റെ ജാതി ചര്‍ച്ച. ഉത്തര്‍ പ്രദേശില്‍ മാത്രമല്ല, മറ്റൊരു ബിജെപി സംസ്ഥാനത്തും ഹനുമാനാണ് താരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍.
സാന്താക്ലോസ് വേഷത്തിൽ ഹനുമാൻ
ഗുജറാത്തില്‍ എന്തായാലും ബിജെപി നേതാക്കള്‍ ഹനുമാന്റെ ജാതിയും മതവും ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ എത്തിയിട്ടില്ല. ഇവിടെ വാര്‍ത്തയായിരിക്കുന്നത് ഒരു ക്ഷേത്രത്തിലെ ഹനുമാന്‍ പ്രതിഷ്ഠയുടെ വേഷമാണ്. ക്രിസ്തുമസ് കാലമാണല്ലോ.. ഈ ഹനുമാന്‍ അണിഞ്ഞിരിക്കുന്നത് സാന്താക്ലോസ് അപ്പൂപ്പന്റെതിന് സമാനമായ വേഷമാണ്.
ഗുജറാത്തിലെ ക്ഷേത്രം
സാന്താക്ലോസ് ധരിക്കുന്നത് പോലുളള ചുവപ്പും വെള്ളയും നിറത്തിലുളള തൊപ്പിയും കുപ്പായവുമാണ് ഈ ഹനുമാന്‍ അണിഞ്ഞിരിക്കുന്നത്. വെല്‍വെറ്റ് കുപ്പായമാണ് അയ്യപ്പനെ അണിയിച്ചിരിക്കുന്നത് ഗുജറാത്തിലെ സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം. കഷ്ടഭജന്‍ എന്നാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഹനുമാന്‍ അറിയപ്പെടുന്നത്.
തണുപ്പ് ഒഴിവാക്കാൻ
എന്നാല്‍ കേള്‍ക്കുന്നത് പോലെ തമാശയല്ല കാര്യങ്ങള്‍. ഹനുമാനെ സാന്താക്ലോസിന്റെ വേഷം ധരിപ്പിച്ചു എന്നാരോപിച്ച് ഒരു കൂട്ടം ഭക്തര്‍ ക്ഷേത്രം അധികാരികള്‍ക്കെതിരെ വാളെടുത്തു. എന്നാല്‍ വെല്‍വെറ്റ് തുണിയില്‍ തുന്നിയ കുപ്പായം ഹനുമാന്‍ ഭക്തന്‍ ക്ഷേത്രത്തിന് നല്‍കിയതാണെന്നും അത് തണുപ്പില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി ഹനുമാനെ അണിയിച്ചതാണ് എന്നുമാണ് ക്ഷേത്രം അധികാരികള്‍ പറയുന്നത്.
വിശ്വാസികളുടെ പ്രതിഷേധം
ആരുടേയും വികാരം വ്രണപ്പെടുത്താന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത് സാന്താക്ലോസ് വേഷം അല്ലെന്നും ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സ്വാമി വിവേക് സാഗര്‍ മഹാരാജ് പറഞ്ഞു. എന്നാല്‍ വിശദീകരണത്തിന് ശേഷവും വിശ്വാസികള്‍ പ്രതിഷേധം തുടര്‍ന്നതിനെ തുടര്‍ന്ന് വിഗ്രഹത്തില്‍ നിന്നും വേഷം നീക്കം ചെയ്തിരിക്കുകയാണ്.
ശ്രീരാമന് വീട്
ഉത്തര്‍ പ്രദേശില്‍ ഹനുമാന്‍ ദളിതാണോ മുസ്ലീം ആണോ ജാട്ട് ആണോ എന്നുളള ചര്‍ച്ചകള്‍ പുരോഗമിച്ച് കൊണ്ടിരിക്കെയാണ് ഗുജറാത്തില്‍ ഹനുമാന്റെ സാന്താ വേഷം വിവാദത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു വിചിത്രമായ വാര്‍ത്തയും വന്നിരുന്നു യുപിയില്‍ നിന്ന്. ശ്രീരാമന് പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു.