ബെംഗളൂരു നഗരത്തെ 'തരിപ്പണമാക്കി' ഹനുമാൻ പ്രതിമയുടെ യാത്ര! ബിജെപി നേതാക്കൾക്കെതിരെ കേസ്...
62 അടി ഉയരമുള്ള ഹനുമാൻ പ്രതിമ 300 ചക്രങ്ങളുള്ള കൂറ്റൻ ട്രക്കിലാണ് കൊണ്ടുപോകുന്നത്.
ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുടെ യാത്രയിൽ ബെംഗളൂരു നഗരം വീർപ്പുമുട്ടി. നഗരത്തിലെ റോഡുകളും ഓടകളും തകർത്തുള്ള യാത്ര കാരണം വാഹന ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. 62 അടി ഉയരമുള്ള ഹനുമാൻ പ്രതിമ 300 ചക്രങ്ങളുള്ള കൂറ്റൻ ട്രക്കിലാണ് കൊണ്ടുപോകുന്നത്. ഈ ട്രക്കിന് സുഗമമായി സഞ്ചരിക്കാൻ വേണ്ടി നഗരത്തിലെ പല വൈദ്യുത പോസ്റ്റുകളും പിഴുതുമാറ്റേണ്ടി വന്നു.
കിഴക്കൻ ബെംഗളൂരുവിലെ ഹെന്നൂർ മെയിൻ റോഡിൽ എത്തിയപ്പോഴാണ് പ്രതിമയുടെ യാത്ര മുടങ്ങിയത്. റെയിൽവേ ബ്രിഡ്ജിന് സമീപം സ്ഥാപിച്ചിരുന്ന ക്രോസ് ബാറുകളും മീഡിയനുകളും ട്രക്ക് കടന്നുപോകാൻ വേണ്ടി പൊളിച്ചു നീക്കി. ഇതോടൊപ്പം ട്രക്കിന്റെ ഭാരം കാരണം പലയിടത്തും റോഡുകൾ പൊളിഞ്ഞു. ചിലയിടത്ത് ട്രക്കിന് കടന്നുപോകാനായി ഓടകൾ മണ്ണിട്ട് നികത്തി. നഗരത്തിലെ മിക്ക ജംക്ഷനുകളിലും മണിക്കൂറുകളോളം നീണ്ട ഗതാഗതകുരുക്ക് രൂപപ്പെട്ടു.

62 അടി നീളവും 750 ടൺ ഭാരവുമള്ള ഹനുമാൻ പ്രതിമയും വഹിച്ചുള്ള യാത്ര മാർച്ച് 27നാണ് കോലാറിൽ നിന്ന് കച്ചറക്കനഹള്ളിയിലേക്ക് പുറപ്പെട്ടത്. രാമചൈതന്യ വർദ്ധിണി ട്രസ്റ്റാണ് കൂറ്റൻ ഹനുമാൻ പ്രതിമ കച്ചറക്കനഹള്ളിയിൽ സ്ഥാപിക്കുന്നത്. പ്രതിമയുടെ യാത്രയെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, ഹനുമാൻ പ്രതിമയുടെ യാത്ര സംഘടിപ്പിച്ച രാമചൈതന്യ വർദ്ധിനി ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ കെജി ഹള്ളി പോലീസ് കേസെടുത്തു. ജഗദീഷ് എന്നയാളുടെ പരാതിയിൽ ബിജെപി നേതാവ് പത്മനാഭ റെഡ്ഢി ഉൾപ്പെടെയുള്ള 17 ട്രസ്റ്റ് ഭാരവാഹികൾക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications