മരണത്തിന് തൊട്ട് മുൻപ് സംസാരിച്ചു.. സുഷമ സ്വരാജ് പോയത് ഒരു വലിയ കടം ബാക്കി വെച്ചെന്ന് ഹരീഷ് സാൽവെ!
ദില്ലി: ഒരു രൂപയുടെ ഒരു വലിയ കടം ബാക്കി വെച്ചാണ് മുന്‍ വിദേശ കാര്യമന്ത്രിയും ബിജെപിയുടെ ജനപ്രിയ മുഖവുമായ സുഷമ സ്വരാജ് വിട പറഞ്ഞിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും മുന്തിയ അഭിഭാഷകനായ ഹരീഷ് സാല്‍വെയ്ക്കാണ് ഒരു രൂപയുടെ കടം ബാക്കി വെച്ച് സുഷമ സ്വരാജ് പോയത്. അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ പാകിസ്താനെതിരെ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് വാദിച്ചത് ഹരീഷ് സാല്‍വേ ആയിരുന്നു.
ഒരു രൂപ ഫീസിനാണ് ഹരീഷ് സാല്‍വേ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് വാദിച്ചത്. മരിക്കുന്നത് ഒരു മണിക്കൂര്‍ മുന്‍പ് ഹരീഷ് സാല്‍വെയെ സുഷമ സ്വരാജ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം ഹരീഷ് സാല്‍വെ തന്നെയാണ് ടൈംസ് നൗവിനോട് വെളിപ്പെടുത്തിയത്.
''രാത്രി ഏകദേശം 8.50നാണ് താന്‍ അവരോട് സംസാരിച്ചത്. അതൊരു വികാരഭരിതമായ സംഭാഷണം ആയിരുന്നു. തന്നെ ചെന്ന് കാണാന്‍ അവര്‍ ആവശ്യപ്പെട്ടു. വിജയിച്ച ആ കേസിന്റെ ഫീസായ ഒരു രൂപ ചെന്ന് വാങ്ങണം എന്നാണ് ആവശ്യപ്പെട്ടത്. തീര്‍ച്ചയായും ആ ഏറെ അമൂല്യമായ ഫീസ് വാങ്ങാന്‍ താന്‍ വരും എന്ന് അവര്‍ക്ക് മറുപടി നല്‍കി. വൈകിട്ട് 6 മണിക്ക് ചെന്ന് കാണാനായിരുന്നു പറഞ്ഞിരുന്നത്..'' സാല്‍വെ പറയുന്നു.
Recommended Video
എന്നാല്‍ ഹരീഷ് സാല്‍വെക്ക് ഫീസ് നല്‍കാന്‍ സുഷമ സ്വരാജ് കാത്ത് നിന്നില്ല. കഴിഞ്ഞ മാസമാണ് അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നിന്നും കുല്‍ഭൂഷണ്‍ ജാദവിന് അനുകൂലമായ വിധി ഇന്ത്യ നേടിയെടുത്തത്. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ കോടതി തടഞ്ഞു. ഇന്ത്യയ്ക്ക് മഹത്തായ വിജയം എന്നാണ് സുഷമ സ്വരാജ് അന്ന് പ്രതികരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ വെച്ചാണ് സുഷമ സ്വരാജിന്റെ മരണം സംഭവിച്ചത്. 67 വയസ്സായിരുന്നു.