വിദ്വേഷ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഡൽഹിയിൽ പ്രമുഖർ അടക്കം നിരവധിപ്പേർക്കെതിരെ കേസ്
ഡൽഹി: സോഷ്യൽ മീഡിയകൾ വഴി വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് നിരവധി പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. പൊതു സമാധാനത്തിന് ഹാനികരമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സാധ്യത ഉള്ളതിനാലാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സ്‌പെഷ്യൽ സെല്ലിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) യൂണിറ്റ് ആണ് കേസ് എടുത്തിരിക്കുന്നത്. പ്രമുഖരായ നിരവധി പേർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രവാചകനെതിരായ പ്രസ്താനയിൽ ബിജെപി പുറത്താക്കിയ മീഡിയ യൂണിറ്റ് തലവൻ നവീൻ കുമാർ ജിൻഡാൽ, പീസ് പാർട്ടിയുടെ മുഖ്യ വക്താവ് ഷദാബ് ചൗഹാൻ, മാധ്യമപ്രവർത്തക സബ നഖ്‌വി എന്നിവരാണ് കേസ് ചുമത്തപ്പെട്ടവരിൽ പ്രമുഖർ. ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുൻ പാണ്ഡെ, രാജസ്ഥാനിൽ നിന്നുള്ള മൗലാന മുഫ്തി നദീം, അബ്ദുർ റഹ്മാൻ, അനിൽകുമാർ മീണ, ഗുൽസാർ അൻസാരി എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കും മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും എതിരെ സമാനമായ വകുപ്പുകൾ പ്രകാരം രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.
മതങ്ങളെ മറികടന്ന് നിരവധി വ്യക്തികൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഐഎഫ്എസ്ഒ) കെപിഎസ് മൽഹോത്ര പറഞ്ഞു. സൈബർ ഇടങ്ങളിൽ അശാന്തി സൃഷ്ടിക്കാനും അതുവഴി രാജ്യത്തിന്റെ സാമൂഹിക ഘടന തകർക്കാനും ലക്ഷ്യമിട്ടുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ വിവിധ സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെ പങ്ക് യൂണിറ്റ് അന്വേഷിക്കും എന്നും മൽഹോത്ര പറഞ്ഞു. അതേ സമയം കേസെടുത്തതിൽ മാധ്യമപ്രവർത്തക സബ നഖ്‌വി പ്രതികരണം അറിയിച്ചിട്ടില്ല. കേസെടുത്ത സാഹചര്യത്തിൽ മാധ്യമ മേഖലയിൽ നിന്ന് നഖ്‌വി കുറച്ചുനാൾ വിട്ടു നിന്നേക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
നുപൂർ ശർമ്മയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും പരാമർശം വിവാദമായതിനെ തുടർന്ന് നിരവധി ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രസ്താവനകൾ സൂക്ഷിച്ച് മാത്രം ഉപയോ ഗിക്കണം എന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുത്തവരെ മാത്രമാണ് ചാനൽ ചർച്ചകളിൽ അനുവദിക്കു. മത വിദ്വേഷങ്ങൾ പറയരുതെന്നും സർക്കാരിന്റെ നേട്ടങ്ങൾ മാത്രം പറഞ്ഞാൽ മതി എന്നുമാണ് ബിജെപി നേതാക്കളേയും പ്രവർത്തകരേയും അറിയിച്ചിരിക്കുന്നത്. നേരത്തെ നുപൂർ ശർമ്മയുടെ പരാമർശം വിവാദമായതിനെ തുടർന്ന് ഉത്തർ പ്രദേശിലെ കാൺപൂരിൽ അക്രമം നടന്നിരുന്നു. ഇതിൽ നാൽപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബോൾഡ് ആന്റ് ബ്യൂട്ടി, അതാണ് സ്വാസിക... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Recommended Video