'ഹത്രാസിൽ' പിഴച്ച് ബിജെപി; യുപിയിൽ മാത്രമല്ല ബിഹാറിലും മധ്യപ്രദേശിലും വിയർക്കും, കണക്കുകൾ
ദില്ലി; ഒക്ടോബർ 28 മുതൽ നവംബർ ഏഴുവരെ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാർ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിയമസഭ-ലോക്സഭ ഉപതിരഞ്ഞെടുപ്പുകൾക്കും കളമൊരുങ്ങിയിരിക്കുകയാണ്. ബിഹാറിൽ തുടർ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. എന്നാൽ സർക്കാരിനെതിരായ ഭരണ വിരുദ്ധം ഇവിടെ ശക്തമാണ്. മധ്യപ്രദേശിൽ നിയമസഭ ഉപതിരഞ്ഞെടുപ്പിലാകട്ടെ വിജയം നേടാനായില്ലേങ്കിൽ ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാർ താഴെ വീഴും.
ഈ മൂന്ന് സംസ്ഥാനങ്ങളിലും വിജയ പ്രതീക്ഷ പുലർത്തുന്ന ബിജെപിക്ക് പക്ഷേ ഹത്രാസ് സംഭവം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഹത്രാസ് സംഭവത്തോടെ ദളിത് വിഭാഗങ്ങളില്‍ ഉണ്ടായ അമര്‍ഷം വരുന്ന തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും.
ദേശീയ രാഷ്ട്രീയത്തിൽ തന്നെ
ഹത്രാസ് സംഭവം യുപിയില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ ചലനങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹത്രാസ് സംഭവത്തിൽ പ്രതിഷേധം ഉയർന്നപ്പോൾ ആദ്യം മൗനം പുലർത്തിയ യോഗി ആദിത്യനാഥ് സർക്കാർ പെട്ടെന്ന് തന്നെ നിലപാട് മാറ്റി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് ഇത് കൂടി മുന്നിൽ കണ്ട് കൊണ്ടാണ്.
ഏഴ് സീറ്റുകളിലേക്ക്
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തർപ്രദേശിൽ ഏഴ് സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. യുപിയുടെ ചുമതല പ്രിയങ്ക ഗാന്ധി പൂർണമായും ഏറ്റെടുത്തതിന് പിന്നാലെയുള്ള ആദ്യ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പ്രിയങ്കയിലൂടെ സംസ്ഥാനത്ത് നഷ്ടപ്രതാപം തിരിച്ച് പിടിക്കാനൊരുങ്ങുന്ന കോൺഗ്രസിന് അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ്.
പ്രിയങ്കയ്ക്ക് നിർണായകം
യുപിയുടെ പടിഞ്ഞാറൻ മേഖലയിലെ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇവിടെ ദളിത് ജനസംഖ്യ 22-30 ശതമാണ്. നേരത്തേ തന്നെ ബിഎസ്പിയെ പോലും കടന്നാക്രമിച്ച് ദളിത് വിഷയങ്ങളിൽ ശക്തമായ ഇടപെടലാണ് സംസ്ഥാനത്ത് പ്രിയങ്ക ഗാന്ധി നടത്തുന്നത്. ഹത്രാസ് സംഭവത്തിൽ പോലും ബിഎസ്പി പ്രതികരിച്ചത് ഏറെ വൈകിയായിരുന്നു.
ഹത്രാസ് വിഷയം
ഈ സാഹചര്യത്തിലാണ് യോഗി സർക്കാരിനെ പ്രതിരോധത്തിലാക്കി ഹത്രാസ് വിഷയത്തിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം തീർത്തത്. കോൺഗ്രസിന്റെ ഇടപെടൽ തിരിച്ചടി സമ്മാനിക്കുമെന്ന വിലയിരുത്തൽ ശക്തമായതോടെയാണ് കോൺഗ്രസ് സംഘത്തെ സർക്കാർ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻ അനുവദിച്ചതും പെൺകുട്ടിയുടെ കുടുംബത്തോട് സംവദിക്കാൻ തയ്യാറായതും.
കോൺഗ്രസിന് ഉണർവ്
അതേസമയം എത്ര നിഷേധിച്ചാലും ഹത്രാസ് സംഭവവം സംസ്ഥാനത്ത് കോൺഗ്രസിന് രാ,്ട്രീയ ഉണർവ് ഉണ്ടാക്കാൻ സഹാചിച്ചിട്ടുണ്ടെന്ന കാര്യം രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുപിയിൽ മാത്രമല്ല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ഹസ്രത് സംഭവം വലിയ രീതിയിൽ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദളിത് വിഭാഗങ്ങൾ
ബിഹാറിൽ ദളിത് ജനസംഖ്യ 16 ശതമാനമാണ്. കൂടാതെ ഇബിസി , ഒബിസി വിഭാങ്ങൾ ചേർന്നാണ് 56 ശതമാനമാണ് ആളുകൾ. 243 നിയമസഭ സീറ്റുകളില്‍ 38 സീറ്റുകളാണ് പട്ടികജാതി-വര്‍ഗ സംവരണ മണ്ഡലങ്ങള്‍. ആകെ സീറ്റുകളിലെ 45% വോട്ട് ദളിത്-ഇബിസി-ഒബിസി വിഭാഗങ്ങളുടേതാണ്.
തിരിച്ചടിയാകുമെന്ന്
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ദളിത് വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.ബിഹാറിൽ മോദി പ്രഭാവത്തിൽ മഹാദളിത് വിഭാഗത്തിലെ മൂന്നിലൊന്ന് വോട്ടുകൾ ബിജെപിക്ക് ലഭിക്കുന്നുണ്ടെന്ന് പാർട്ടി നേതാവ് വെളിപ്പെടുത്തുന്നു. അതേസമയം ഹത്രാസ് വിഷയത്തിലെ പാർട്ടി നിലപാട് തിരിച്ചടിയായെന്ന് നേതാക്തൾ സമ്മതിക്കന്നുണ്ട്.
സ്വാധീനിക്കില്ലെന്ന്
മോദി പ്രഭാവവും കേന്ദ്ര പദ്ധതികളും സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കില്ലെന്ന് ജാർഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.അതുകൊണ്ട് തന്നെ മുഖം മിനുക്കലിന് ഒരുങ്ങുകയാണ് ബിജെപി. അതേസമയം തിരഞ്ഞെടുപ്പിൽ ഹത്രാസ് വിഷയം സ്വാധീന ഘടകമാകില്ലെന്നും ചില നേതാക്കൾ പറയുന്നു.
നെഞ്ചിടിപ്പോടെ ബിജെപി
ഭരണം നിർണയിക്കുന്ന മധ്യപ്രദേശിലും ഹത്രാസ് വിഷയം ബിജെപിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് 28 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ 9 മണ്ഡലങ്ങൾ എസ്സി സംവരണ മണ്ഡലങ്ങളാണ്. കുറഞ്ഞത് 9 സീറ്റുകളിലെങ്കിലും വിജയിച്ചാൽ മാത്രമേ സംസ്ഥാനത്ത് ബിജെപിക്ക് അധികാരം നിലനിർത്താൻ സാധിക്കൂ.
ഗ്വാളിയാർ മേഖലകളിൽ
പ്രത്യേകിച്ച് ഗ്വാളിയാർ മേഖലയിൽ. ഇവിടെ 16 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനോടകം തന്നെ കൂറുമാറിയെത്തിവരെ ചൊല്ലി ഗ്വാളിയാറിൽ ബിജെപിയിൽ ഭിന്നത രൂക്ഷമാണ്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത മുതിർന്ന ബിജെപി നേതാക്കളും സിന്ധ്യ പക്ഷത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ദളിത് പിന്തുണ
അതേസമയം മറുവശത്ത് കോൺഗ്രസിന് ദളിത് വിഭാഗത്തിന്റെ പിന്തുണയുണ്ട്. തിരഅഞഞെടുപ്പിന് തൊട്ട് മുൻപ് നിരവധി ബിഎസ്പി നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറിയിരുന്നു. ഇവരിൽ ചിലരെ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയിട്ടുണ്ട്. ഹത്രാസ് സംഭവത്തോടെ ദളിത് വിഭാഗത്തിനിടയിൽ ശക്തമായ സ്വാധീനം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിയുമെന്ന വിലയിരുത്തലും ഉണ്ട്. അതുകൊണ്ട് തന്നെ വരും തിരഞ്ഞെടുപ്പിൽ ഹത്രാസ് സംഭവം സ്വാധീന ഘടകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.