പത്താന്‍കോട്ടിൽ അതീവജാഗ്രതാ നിർദേശം:വ്യോമ താവളത്തിന് സമീപം ബാഗ്, പിന്നിൽ ഭീകരാക്രമണ ഭീഷണി!!
ദില്ലി: പഞ്ചാബിലെ പത്താൻകോട്ടില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പത്താൻകോട്ടിലെ മാമുൻ ആർമി കൻറോൺമെന്‍റിന് സമീപത്തുനിന്ന് സംശയാസ്പദമായ രീതിയിൽ ബാഗ് കണ്ടെടുത്തതോടെയാണ് ജാഗ്രതാ നിര്‍ദേശം നൽകിയത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇതോടെ പത്താൻകോട്ട് നഗരത്തിലും മാമുൻ കന്‍റോൺമെൻറിലും സൈന്യവും സൈന്യം തിരച്ചിൽ ശക്തമാക്കിയിരുന്നു.
അഞ്ച് ഷർട്ടുകൾ, രണ്ട് പാന്റുകൾ, ഗോതമ്പ് പൊടി എന്നിവയാണ് ഡിഫൻസ് റോഡിൽ നിന്ന് ലഭിച്ച ബാഗ് പരിശോധിച്ചപ്പോൾ കണ്ടെടുത്തത്. നേരത്തെ 2015ൽ അതീവസുരക്ഷയുള്ള പത്താൻകോട്ട് വ്യോമതാവളത്തിനുള്ളിൽ കടന്ന ഭീകരർ നടത്തിയ ആക്രമണത്തിൽ മലയാളി സൈനികൻ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഗുർദാസ് പൂർ എസ്പി കാർ തട്ടിയെടുത്ത ആയുധധാരികളായ ഭീകരരാണ് താവളത്തിനുള്ളിൽ കടന്ന് ആക്രമണം നടത്തിയത്. പോലീസ് സൂപ്രണ്ടും ഇവരിൽ ഉൾപ്പെടുന്നു.
പത്താന്‍കോട്ട് വ്യോമ താവളത്തിനുള്ളിൽ കടന്ന നാല് ഭീകരരാണ് ജനുവരി ഒന്ന്, രണ്ട് തിയ്യതികളിലായി ആക്രമണം നടത്തിയ ഏഴ് സൈനികരുടെ ജീവനെടുത്തത്. പശ്ചിമ എയർ കമാൻഡിന് കീഴിലുള്ള വ്യോമ താവളം ആക്രമിച്ചത് പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദാണെന്ന എൻഐഎയുടെ കണ്ടെത്തലിനെ തുടർന്ന് സംഘടനാ തലവന്‍ മസൂദ് അസർ ഉൾപ്പെടെ മൂന്നുപേരെ പ്രഖ്യാപിത കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചത്.
മസൂദ് അസ്ഹറിനെ പുറമേ സഹോദരന്‍ മുഫ്തി അബ്ജുള്‍ റൗഫ് അസ്ഗർ, സഹായികളായ ഷാഹിദ് ലത്തീഫ്, കാഷിഫ് ജാൻ എന്നിവർക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആക്രമണത്തിന് ആസൂത്രണം നടത്തിയെന്നും, സ്ഫോടക വസ്തു കൈകാര്യം ചെയ്യല്‍ ചട്ടം, ഇന്ത്യന്‍ ശിക്ഷാ നിയമം, ആയുധ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.