ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് അമേരിക്ക; പുറത്തുനിന്നുള്ള അഭിപ്രായങ്ങള്‍ വേണ്ടെന്ന് ഇന്ത്യ
ന്യൂദല്‍ഹി: ഇന്ത്യയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി അമേരിക്കയും. വിദേശത്തുള്ള മതസ്വാതന്ത്ര്യം നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന യു എസ് സര്‍ക്കാര്‍ സ്ഥാപനം ഇന്നലെ കര്‍ണാടകയിലെ ഹിജാബ് വിവാദത്തെ വിമര്‍ശിച്ച് രംഗത്തെത്തി. സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സംഘടനയായ ഐ ആര്‍ എഫ് അംബാസഡര്‍ റഷാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹുസൈനെ ഐ ആര്‍ എഫിന്റെ അംബാസഡറായി യു എസ് സെനറ്റ് നിയമിച്ചത്. ഐ ആര്‍ എഫിന്റെ ആദ്യത്തെ മുസ്ലീം അംബാസഡറാണ് അദ്ദേഹം.
Recommended Video
ഒബാമ ഭരണകാലത്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ പ്രത്യേക ദൂതനായി സേവനമനുഷ്ഠിച്ചതുള്‍പ്പെടെ യു എസ് ഗവണ്‍മെന്റില്‍ അദ്ദേഹം മുമ്പ് നിരവധി ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. അതേസമയം വിഷയത്തിലെ വിദേശ രാജ്യങ്ങളുടെ പ്രതികരണത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. ആഭ്യന്തര വിഷയങ്ങളില്‍ പ്രചോദനാത്മകമായ അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യില്ലെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യയെ നന്നായി അറിയുന്നവര്‍ക്ക് യാഥാര്‍ത്ഥ്യങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കര്‍ണ്ണാടക സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണരീതി സംബന്ധിച്ച ഒരു വിഷയം, കര്‍ണാടക ഹൈക്കോടതിയുടെ ജുഡീഷ്യല്‍ പരിശോധനയിലാണ്.

നമ്മുടെ ഭരണഘടനാ ചട്ടക്കൂടുകളും സംവിധാനങ്ങളും അതുപോലെ നമ്മുടെ ജനാധിപത്യ ധര്‍മ്മവും രാഷ്ട്രീയവും ഊ പ്രശ്‌നങ്ങളെ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുന്നു,' ബാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ വിഷയത്തില്‍ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബയും സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ് സായിയും രംഗത്തെത്തിയിരുന്നു. മുസ്ലീം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് ഇന്ത്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്നും ഹിജാബ് നിരോധനം പേടിപ്പിക്കുന്നുവെന്നുമാണ് മലാല പറഞ്ഞിരുന്നത്.

ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നുമാണ് പോള്‍ പോഗ്ബ പറഞ്ഞത്. ഇന്ത്യയില്‍ ഇസ്ലാമോഫോബിയ അതിന്റെ ഏറ്റവും മാരകമായ രൂപം പ്രാപിക്കുകയാണെന്നാണ് നോം ചോംസ്‌കി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ ഭരണഘടന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തിന്റെ മതേതര അടിത്തറകളെ തകര്‍ക്കുന്ന രീതിയിലുള്ള മോദി ഭരണകൂടത്തിന്റെ ഭൂരിപക്ഷ സമുദായത്തിന്റെ പ്രചാരണമാണെന്ന് ജോണ്‍ സിഫ്റ്റണ്‍ പറഞ്ഞു.

ഇന്ത്യ ഇന്ന് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഭയാനകവും അക്രമാസക്തവുമായ ഇടത്തിലാണെന്ന് പരിപാടിയില്‍ സംസാരിച്ച ഹര്‍ഷ് മന്ദറും അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവ് ംമഹാത്മാ ഗാന്ധിയെ കൊല്ലാന്‍ പ്രേരിപ്പിച്ച ഹിന്ദു സവര്‍ണ്ണവാദ പ്രത്യയശാസ്ത്രത്തില്‍ ആഴത്തില്‍ കുതിര്‍ന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നതാണ് ഇന്ത്യയുടെ ഇന്നത്തെ വലിയ ദുരന്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിരോവസ്ത്രം (ഹിജാബ്) ധരിച്ച് ക്ലാസിലേക്ക് വന്ന വിദ്യാര്‍ത്ഥിനികളെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജ് അധികൃതര്‍ തടഞ്ഞതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

ഇതോടെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കാവി ഷാളണിഞ്ഞ് എത്തിയതോടെ സ്ഥിതി രൂക്ഷമായി. ഹിജാബ് വിലക്കിനെതിരേ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ആദ്യം സിംഗിള്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജി നിലവില്‍ വിശാല ബെഞ്ചാണ് പരിഗണിക്കുന്നത്. വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നതില്‍ കര്‍ണാടക ഹൈക്കോടതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയൊരു വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.
Our response to media queries on India’s reaction to comments by some countries on dress code in some educational institutions in Karnataka:https://t.co/Mrqa0M8fVr pic.twitter.com/pJlGmw82Kp
— Arindam Bagchi (@MEAIndia) February 12, 2022












Click it and Unblock the Notifications