ഹിമാചലിൽ മേഘവിസ്ഫോടനത്തിൽ 7 മരണം, വീടുകൾ ഒഴുകിപ്പോയി; കനത്ത മഴ തുടരുന്നു
ഡൽഹി: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തിൽഏഴ് മരണം. സോലൻ ജില്ലയിലെ ജാഡ്ഗോൺ ഗ്രാമത്തിലെ കണ്ഡാഗഡ് സബ് ഡിവിഷനിലാണ് അപകടം നടന്നത്. അതേസമയം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചലിൽ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപോയി.
ഏഴ് പേരുടെ മരണത്തിൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് അനുശോചനം അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ പലയിടങ്ങളിലും ഗതാഗതം തടസപ്പെടുന്നു. മാണ്ഡി, ഷിംല, ബിലാസ്പൂർ എന്നിവിടങ്ങളിലെ റോഡുകൾ അടച്ചതായി അധികൃതർ അറിയിച്ചു. ഷിംല ചണ്ഡീഗഡ് റോഡ് ഉൾപ്പെടെയുള്ളവയാണ് അടച്ചിട്ടത്. മഴയിൽ സോളൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.
മഴ കനത്തതോടെ ബിയാസ് നദി കരകവിഞ്ഞൊഴുകി. ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ പോങ് ഡാമിൽ നിന്ന് വെള്ളം തുറന്നുവിടാൻ ഭക്രാ ബിയാസ് മാനേജ്‌മെന്റ് ബോർഡ് തീരുമാനിച്ചതായി കാൻഗ്ര ഡെപ്യൂട്ടി കമ്മീഷണർ നിയുപൻ ജിൻഡാൽ പറഞ്ഞു.
അതേസമയം ഇന്നും സംസ്ഥാനത്ത് 6 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂണും നൈനിറ്റാളും ഉൾപ്പെടെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. തെഹ്‌രി, ഡെറാഡൂൺ, പൗരി, ചമ്പാവത്ത്, നൈനിറ്റാൾ, ഉധം സിംഗ് നഗർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഹരിദ്വാർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications