ഹിമാചൽ തിരഞ്ഞെടുപ്പ്; പ്രചരണം കൊഴുപ്പിക്കാൻ ബിജെപി, ഡിമാന്റ് യോഗി ആദിത്യനാഥിന്, 10 റാലി വരെ
ദില്ലി: ഹിമാചൽ തിരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് ബി ജെ പി.സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം മറികടക്കാൻ 'മോദി പ്രഭാവം' സഹായിക്കുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. മൂന്ന് റാലികളിൽ മോദി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ മണ്ഡലമായ മാണ്ഡി, ഹാമിർപൂർ, ഷിംല എന്നിവിടങ്ങളിലായിരിക്കും പ്രധാനമന്ത്രിയുടെ റാലി നടക്കുക.
ഉത്തരാഖണ്ഡ് മോഡൽ സംസ്ഥാനത്ത് നടപ്പാക്കാനാണ് പദ്ധതിയെന്ന് നേതാക്കൾ പറയുന്നു. അവസാന ലാപ്പിൽ മോദി നടത്തിയ പ്രചരണങ്ങളാണ് ഉത്തരാഖണ്ഡിൽ അട്ടിമറി വിജയം നേടാൻ ബി ജെ പിയെ സഹായിച്ചത്. സമാനമായ രീതിയിൽ മോദിയുടെ റാലികൾ ഹിമാചലിൽ ചരിത്രം കുറിക്കാൻ ബി ജെ പിയെ സഹായിക്കുമെന്ന് നേതാക്കൾ പറയുന്നു.

മോദി കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള നേതാവ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് . 10 റാലികളിലായിരിക്കും യോഗി പങ്കെടുക്കുക. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ 20 റാലികളിൽ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , നിതിവൻ ഗഡ്ഗരി, രാജ്നാഥ് സിംഗ് തുടങ്ങിയ നേതാക്കൾ എല്ലാവരും തന്നെ റാലികളിൽ പങ്കെടുക്കും. കൂടുതൽ നേതാക്കൾ സംസ്ഥാനത്തിന് പ്രചരണത്തിനായി എത്തുമെന്നും പ്രചരണം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.

അതേസമയം പ്രചരണം കൊഴുപ്പിക്കുമ്പോഴും ബി ജെ പിക്ക് വലിയ തലവേദന ആയിരിക്കുകയാണ് വിമത നേതാക്കളുടെ നീക്കങ്ങൾ. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ വലിയ പൊട്ടിത്തെറിയാണ് പാർട്ടിയിൽ നടന്നത്. 11 ഓളം സിറ്റിംഗ് എംഎൽഎമാരെയും ചില മന്ത്രിമാരേയും പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതാണ് തർക്കങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. ടിക്കറ്റ് ലഭിക്കാത്തവർ സ്വതന്ത്ര സ്വാനാർത്ഥികളായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ജില്ലയായ മാണ്ഡിയിൽ ഉൾപ്പെടെയാണ് നേതാക്കൾ നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ട് രംഗത്തെത്തിയത്.

അതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ നേതൃത്വത്തിന്റെ നടപടിയിലും ബി ജെ പിയിൽ അമർഷം പുകയുന്നുണ്ട്. നിലവിലെ മുഖ്യനായ ജയറാം താക്കൂറിനെ കുറിച്ച് നേതൃത്വം മൗനം പുലർത്തുകയാണ്. അപ്രതീക്ഷിതമായ പ്രഖ്യാപനങ്ങൾ നേതൃത്വം നടത്തിയേക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്. എന്നാൽ ഇത് വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം മറുവശത്ത് കോൺഗ്രസിലും ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിരിക്കുകയാണ്. സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസം രണ്ട് പ്രമുഖർ പാർട്ടി വിട്ട് ബി ജെ പിയിൽ എത്തി. ഇനിയും കൂടുതൽ നേതാക്കൾ ബി ജെ പിയിൽ എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്. അതേസമയം സർവ്വേ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ കണ്ടെത്തിയതെന്നും പാർട്ടിയിൽ യാതൊരു പൊട്ടിത്തെറികളുമില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. ഇക്കുറി അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നും ഭരണം തിരിച്ച് പിടിക്കുമെന്നും നേതാക്കൾ പറയുന്നു.












Click it and Unblock the Notifications