തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ കോൺഗ്രസിനെ ഞെട്ടിച്ച് രാജി; ബിജെപിയിൽ ചേർന്ന് പ്രമുഖർ
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി രണ്ട് പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് ബി ജെ പിയിൽ ചേർന്നു. മുൻ എ ഐ സി സി ജനറൽ സെക്രട്ടറിയും എം എൽ എയുമായിരുന്ന രാകേഷ് കാലിയ, മുൻ എം എൽ മേജർ വിജയ് സിംഗ് മൻകോടിയ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ മൻകോടിയയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ അവിനാഷ് റായ് ഖന്നയുടെ സാന്നിധ്യത്തിലായിരുന്നു കാലിയയുടെ ബി ജെ പി പ്രവേശം.

ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ഇരു നേതാക്കളുടേയും രാജി. ഗാഗ്രറ്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള താത്പര്യം കാലിയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഷഹ്പൂരിൽ മത്സരിപ്പിക്കണമെന്നായിരുന്നു മൻകോടിയയുടെ ആവശ്യം. എന്നാൽ ഇരു നേതാക്കളുടേയും ആവശ്യം നേതൃത്വം തള്ളി. തുടർന്നായിരുന്നു രാജി. 2012 ലായിരുന്നു മൻകോടിയ കോൺഗ്രസിൽ എത്തിയത്. ഇനിയും കോൺഗ്രസിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും പാർട്ടിക്ക് സംസ്ഥാനത്ത് അടിത്തറയില്ലെന്നും നിലപാടില്ലെന്നും മൻകോടിയ വിമർശിച്ചു.

രണ്ട് തവണ എം എൽ എയായ നേതാവാണ് കാലിയ. കഴിഞ്ഞ തവണ ഗാർഗെറ്റ് മണ്ഡലത്തിൽ നിന്നും അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഇക്കുറി ചൈനതന്യ ശർമ്മയെന്ന നേതാവിനെയാണ് കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ തന്റെ അനുയായികളുടെ യോഗം വിളിച്ച് ചേർത്ത കാലിയ ഉടൻ ബി ജെ പിയിൽ ചേരാനുള്ള തീരുമാനം എടുക്കുകയായിരുന്നു. അതേസമയം മുതിർന്ന നേതാക്കളുടെ വരവ് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് ബി ജെ പി നേതാക്കൾ പ്രതികരിച്ചു.

അതേസമയം വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പല നേതാക്കളും നേതൃത്വവുമായി ഇടഞ്ഞിട്ടുണ്ട്. തങ്ങളെ നേതൃത്വം തഴഞ്ഞുവെന്നാണ് വിമർശനം. എന്നാൽ വിജയ സാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിൽ പരിഗണിച്ചതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും മുൻ മുഖ്യമന്ത്രി വിദർഭ സിംഗിന്റെ ഭാര്യയുമായ പ്രതിഭ സിംഗ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസ് നിരവധി സർവ്വേകൾ നടത്തിയിരുന്നു. വിജയ സാധ്യത പരിശോധിക്കാനായിരുന്നു ഇത്. ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റം വരുത്തേണ്ടിടത്ത് മാറ്റം വരുത്തി. ഇപ്പോൾ മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്, അവർ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് എന്നത് കോൺഗ്രസിന് അഭിമാന പോരാട്മാണ്. ബി ജെ പി സർക്കാരിനെ താഴെയിറക്കാൻ പാർട്ടി നേതാക്കൾ ഒറ്റക്കെട്ടായി അണിനിരക്കും. മുൻപ് വിഭാഗീയതകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പാപ്‍ട്ടിയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും അവർ പറഞ്ഞു.

നവംബർ 12 നാണ് ഹിമാചൽ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1985 മുതൽ ഒരു പാർട്ടിക്കും അധികാര തുടർച്ച നേടാൻ കഴിയാത്ത സംസ്ഥാനമാണ് ഹിമാചൽ. ഈ ചരിത്രം തിരുത്തിക്കുറിക്കാൻ തീവ്ര ശ്രമത്തിലാണ് ബി ജെ പി. എന്നാൽ പാർട്ടിക്കുള്ളിലെ നേതൃത്വ പ്രതിസന്ധിയും ആഭ്യന്തര തർക്കങ്ങളും ബി ജെ പിക്ക് വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. ഭരണ വിരുദ്ധ വികാരവും ബി ജെ പിക്ക് തിരിച്ചടിയാണ്. ഇത് മുതലെടുത്ത് അധികാരത്തിലേക്ക് തിരികെ എത്താനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.












Click it and Unblock the Notifications