അച്ഛന്റെ അവസാന ആഗ്രഹം നിറവേറ്റാൻ സ്വന്തം സ്ഥലം ഈദ്ഗാഹിലേക്ക് സംഭാവന ചെയ്ത് ഹിന്ദു സഹോദരിമാർ
കാശിപൂർ; മരിച്ചുപോയ പിതാവിന്റെ അവസാന ആഗ്രഹം നിറവേറ്റാനായി സ്വന്തം സ്ഥലം ഈദ്ഗാഹിലേക്ക് സംഭാവന ചെയ്ത് ഹിന്ദു സഹോദരിമാർ. സരോജ്, അനിത എന്നീ സഹോദരിമാരാണ് 1.5 കോടിയിലധികം വിലമതിക്കുന്ന സ്ഥലം ഈദ്ഗാഹിലേക്ക് സൗജന്യമായി വിട്ടുകൊടുത്തത്. ഇതേ തുടർന്ന് ഈദിന് പ്രാർത്ഥിക്കാനെത്തിയ വിശ്വാസികൾ സഹോദരിമാരുടെ മരിച്ചുപോയ പിതാവിന് വേണ്ടിയും അൽപ സമയം പ്രാർത്ഥിച്ചു. മതത്തിന്റെ പേരിൽ ദിനംപ്രതി വർ ഗീയ സംഘർഷങ്ങൾ വർധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തിന് തന്നെ മാതൃക ആയിരിക്കുകയാണ് ഈ സഹോദരിമാർ.
ഉത്തരാഖണ്ഡിലെ ഉധംസിംഗ് നഗർ ജില്ലയിലെ കാശിപൂരിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20 വർഷം മുമ്പ് മരിച്ച ബ്രജ്‌നന്ദൻ പ്രസാദ് റസ്‌തോഗി തന്റെ കൃഷിഭൂമിയുടെ നാല് ബിഗാസ് ഈദ്ഗാഹിന്റെ വിപുലീകരണത്തിനായി സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് അടുത്ത ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ അവസാന ആഗ്രഹം കുട്ടികളുമായി പങ്കുവെക്കുന്നതിന് മുമ്പ് 2003 ജനുവരിയിൽ അദ്ദേഹം മരണപ്പെട്ടിരുന്നു. ഡൽഹിയിലും മീററ്റിലും താമസിക്കുന്ന അദ്ദേഹത്തിന്റെ രണ്ട് പെൺമക്കളായ സരോജും അനിതയും അടുത്തിടെയാണ് പിതാവിന്റെ അവസാന ആഗ്രഹം ബന്ധുക്കൾ വഴി അറിഞ്ഞത്.

ഇതേ തുടർന്ന് ഇവർ കാശിപൂരിൽ താമസിക്കുന്ന അവരുടെ സഹോദരൻ രാകേഷ് റസ്‌തോഗിയുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ സമ്മതത്തിന് ശേഷം ഇവർ സ്ഥലം കൈമാറാനുള്ള നടപടിയിലേക്ക് നീങ്ങുക ആയിരുന്നു. "അച്ഛന്റെ അവസാന ആഗ്രഹം മാനിക്കുക എന്നത് ഞങ്ങളുടെ കടമയായിരുന്നു. എന്റെ സഹോദരിമാർ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നൽകുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട് " രാകേഷ് രസ്തോഗി പറഞ്ഞു. "രണ്ട് സഹോദരിമാരും സാമുദായിക ഐക്യത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. ഈദ്ഗാഹ് കമ്മറ്റി അവരോട് നന്ദി അറിയിക്കുന്നു. ഇവരെ ഉടൻ തന്നെ അഭിനന്ദിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം." ഈദ്ഗാഹ് കമ്മിറ്റിയിലെ ഹസിൻ ഖാൻ പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്ത് മതത്തിന്റെ പേരിൽ സംഘർഷങ്ങൾ വർധിച്ചു വരുകയാണ്. കഴിഞ്ഞ ഹനുമാൻ ജയന്തി, രാമനവമി, ഈദ് എന്നീ ആഘോഷങ്ങൾക്കിടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പുറമെ മഹാരാഷ്ട്രയിൽ നിലവിൽ മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി പ്രാർത്ഥനയും പൊതുസ്ഥലങ്ങളിലെ നിസ്കാരത്തിനും എതിരെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ തന്നെ രം ഗത്ത് വന്നിരിക്കുകയാണ്. നേരത്തെ ഹിജാബിന്റെ പേരിൽ കർണാടകയിലും ചില സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications