Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ മെയ് 14ന് മുമ്പ് തിരഞ്ഞെടുപ്പ് വേണമെന്ന് ഹൈക്കോടതി; സ്പീക്കര്‍ക്കെതിരേ പ്രമേയം

നേരത്തെ കഴിഞ്ഞ വര്‍ഷം ഒക്ടബറില്‍ രണ്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. മെയ് 14ന് മുമ്പ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം.

ജസ്റ്റിസ് നൂട്ടി രാമമോഹന, എസ്എം സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. നേരത്തെ കഴിഞ്ഞ വര്‍ഷം ഒക്ടബറില്‍ രണ്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് പല കാരണങ്ങളാലും വൈകിയ തിരഞ്ഞെടുപ്പാണ് മെയ് 14ന് മുമ്പ് നടക്കുക.

കോടതി ഇടപെടല്‍ വൈകിപ്പിച്ചു

കഴിഞ്ഞ വര്‍ഷം നടക്കേണ്ട തിരഞ്ഞെടുപ്പ് കോടതി ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് നീണ്ടത്. മണ്ഡല പുനര്‍നിര്‍ണയവും വനിതാ സംവരണവും ചൂണ്ടിക്കാട്ടി കഴിഞ്ഞ സപ്തംബര്‍ 26ലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

 വീണ്ടും വിജ്ഞാപനം ഇറക്കണം

മുന്‍ വിജ്ഞാപനം റദ്ദാക്കിയ ജസ്റ്റിസ് കിരുബകരന്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഡിസംബര്‍ 31ന് പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിനെതിരായ ഹര്‍ജികളും മറ്റു വിഷയങ്ങളുമാണ് തിരഞ്ഞെടുപ്പ് വൈകാന്‍ കാരണം. മുഖ്യമന്ത്രി ജയലളിതയുടെ മരണം, പുതിയ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കല്‍, അതിനിടയിലെ രാഷ്ട്രീയ വടംവലികള്‍ തുടങ്ങിയവയെല്ലാം തിരഞ്ഞെടുപ്പ് വൈകിച്ചു.

 തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കും

നിയമസഭയിലെ കൈയാങ്കളിയും വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും പുതിയ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നയിക്കുമോ എന്ന ആശങ്ക നിലനില്‍ക്കവെയാണ് തദ്ദേശ തിരഞ്ഞെടുപ്പിന് ഹൈക്കോടതി തിയ്യതി നിശ്ചയിച്ചിരിക്കുന്നത്.

സ്പീക്കര്‍ക്കെതിരേ പ്രമേയം

അതിനിടെ, നിയമസഭയില്‍ പ്രതിപക്ഷമായ ഡിഎംകെ സ്പീക്കര്‍ പി ധനപാലിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. അംസബ്ലി സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് ഡിഎംകെ കുറിപ്പ് എഴിതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ശനിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടാണ് ഡിഎംകെയുടെ നടപടി.

സ്പീക്കറുടെ വിവാദ നടപടി

വിശ്വാസ വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് രഹസ്യബാലറ്റ് വഴിയാക്കണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നെങ്കിലും സ്പീക്കര്‍ ഇക്കാര്യം തള്ളുകയായിരുന്നു. അണ്ണാ ഡിഎംകെയിലെ ഒ പനീര്‍ശെല്‍വം വിഭാഗവും രഹസ്യബാലറ്റിന് വേണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി സ്പീക്കര്‍ പരസ്യമായ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.

സ്പീക്കര്‍ രേഖകള്‍ നശിപ്പിച്ചു

ശനിയാഴ്ച നിയമസഭയില്‍ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാതാക്കാന്‍ സ്പീക്കറും അസംബ്ലി സെക്രട്ടറിയും ശ്രമിക്കുകയാണെന്ന് ഡിഎംകെ ആക്ടിങ് പ്രസിഡന്റ് എംകെ സ്റ്റാലിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ ഷണ്‍മുഖ സുന്ദരം ആരോപിച്ചു. സ്റ്റാലിന്റെ പരാതി അതിവേഗം കേള്‍ക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഹുലുവാദി ജി രമേശ്, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരേ കേന്ദ്രമന്ത്രി

അതേസമയം, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നിയമസഭയിലെ വിശ്വാസ വോട്ട് സംബന്ധിച്ച വിവാദങ്ങള്‍ കൊഴുക്കവെ, അദ്ദേഹം ഈ പദവിയില്‍ കൂടുതല്‍ കാലമുണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി സൂചന നല്‍കി. പളനിസ്വാമി ഇരിക്കുന്നത് വാടക കസേരയിലാണെന്നും കൂടുതല്‍ കാലം ഈ സീറ്റിലുണ്ടാവില്ലെന്നും കേന്ദ്ര റോഡ് ഗതാഗത ഹൈവേ, ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് പറഞ്ഞത്. പളനിസ്വാമിയുടെ മുഖ്യമന്ത്രി പദവിക്ക് ആയുസില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം കസേര പോലെയല്ല വാടക കസേര

ഒരാള്‍ സ്വന്തം വീട്ടിലെ കസേരയിലിരിക്കുന്നതും വാടക കസേരയിലിരിക്കുന്നതും രണ്ടും രണ്ടാണ്. മുഖ്യമന്ത്രി ഇരിക്കുന്നത് വാടക കസേരയിലാണെന്നാണ് തന്റെ അഭിപ്രായം. പളനിസ്വാമി വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പൊന്‍ രാധാകൃഷ്ണന്‍. തൂത്തുകുടിയില്‍ ഒരു പരിപാടിക്കെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരേ പരിഹാസവാക്കുകള്‍ ചൊരിഞ്ഞത്.

ഗവര്‍ണറെ ന്യായീകരിച്ച് ബിജെപി

അതേസമയം, ഗവര്‍ണറെ ന്യായീകരിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയായി എടപ്പാടി പളനിസ്വാമിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം നല്‍കി. ശേഷം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. ഇതല്ലെതെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് മുമ്പിലുള്ള മറ്റു വഴിയെന്താണെന്ന് ബിജെപി അധ്യക്ഷന്‍ തമിലിസായ് സുന്ദരരാജന്‍ ചോദിച്ചു. എന്നാല്‍ രഹസ്യബാലറ്റ് വേണമെന്ന പ്രതിപക്ഷത്തിന്റെയും ഒ പനീല്‍ശെല്‍വത്തിന്റെയും ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചതെന്നും സുന്ദരരാജന്‍ പറഞ്ഞു.

സ്റ്റാലിന്റെ ആവശ്യം

വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് സ്റ്റാലിന്റെ ഹര്‍ജിയിലെ ആവശ്യം. ഡിഎംകെയുടെ അംഗങ്ങളെ സഭയില്‍ നിന്നു പുറത്താക്കിയ ശേഷമായിരുന്നു വോട്ടെടുപ്പ്. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രതിനിധികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു. 122 വോട്ടുകള്‍ നേടിയാണ് എടപ്പാടി പളനിസ്വാമി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. സഭയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെയുടെ 88 അംഗങ്ങളെ സ്പീക്കര്‍ പി ധനപാല്‍ പുറത്താക്കിയിരുന്നു. പ്രതിപക്ഷം പങ്കെടുക്കാത്ത വോട്ടെടുപ്പ് റദ്ദാക്കണമെന്ന് ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഗവര്‍ണര്‍ റിപോര്‍ട്ട് തേടി

വിശ്വാസവോട്ടെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു റിപോര്‍ട്ട് തേടിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയോടാണ് ഗവര്‍ണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും ഒ പനീര്‍ശെല്‍വവും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപ്പെട്ടത്. സഭയില്‍ പോലീസിനെ വിന്യസിച്ച് യുദ്ധസമാന സാഹചര്യമുണ്ടാക്കി, വിശ്വാസ വോട്ടെടുപ്പ് രഹസ്യബാലറ്റ് വഴി വേണമെന്ന പ്രതിപക്ഷത്തിന്റെ ഒന്നടങ്കമായ ആവശ്യം പരിഗണിച്ചില്ല, തന്റെ വാഹനം തടഞ്ഞുനിര്‍ത്തി അനാവശ്യമായി പരിശോധന നടത്തി തുടങ്ങിയ കാര്യങ്ങളാണ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്റ്റാലിന്‍ ഉന്നയിച്ച ആരോപണങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+