ബിജെപി അംഗത്വം എടുത്ത മുസ്ലീം വനിതയ്ക്ക് ദുരനുഭവം; വാടക വീട് ഒഴിയണമെന്നാവശ്യപ്പെട്ട് വീട്ടുടമസ്ഥൻ
അലിഗഡ്: ബിജെപിയിൽ അംഗത്വമെടുത്ത മുസ്ലീം വനിതയോട് വാടക വീട് ഒഴിയാൻ ഉടമസ്ഥൻ ആവശ്യപ്പെട്ടതായി ആരോപണം. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ഗുലിസ്താന എന്ന യുവതിയാണ് ആരോപണവുമായി രംഗത്ത് എത്തിയത്. ഞായറാഴ്ചയാണ് ഗുലിസ്താന ബിജെപിയിൽ അംഗത്വം എടുത്തത്.
ബിജെപിയിൽ ചേർന്നത് ചോദ്യം ചെയ്ത് വീട്ടുടമസ്ഥൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും വീട്ടിൽ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടതായും ഗുലിസ്താന ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി അലിഡഗ് സീനിയർ പോലീസ് സൂപ്രണ്ട് ആകാശ് കുൽഹരി വ്യക്തമാക്കി.

വീട്ടുടമസ്ഥന്റെ അമ്മ വാടകക്കാരിയോട് നാലായിരം രൂപ വൈദ്യുതി ബില്ലായി ആവശ്യപ്പെട്ടു. ഇതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ബിജെപിയിൽ ചേർന്നതിനെ ചോദ്യം ചെയ്തും വഴക്ക് ഉണ്ടാവുകയായിരുന്നു എന്നാണ് പ്രഥമദൃഷ്ടാ മനസിലായതെന്ന് ആകാശ് കുൽഹരി എഎൻഐയോട് വ്യക്തമാക്കി.
ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയിന് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ വാരണാസിയിൽ പ്രധാനമന്ത്രി തുടക്കം കുറിച്ചിരുന്നു. ആഗസ്റ്റ് 11ന് അംഗത്വ വിതരണ പരിപാടി അവസാനിക്കുന്നതോടെ അംഗങ്ങളുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. മൊബൈൽ നമ്പറിലേക്ക് മിസ്ഡ് കോൾ നൽകുന്നതിലൂടെ ആർക്കും ബിജെപി അംഗത്വം എടുക്കാം.












Click it and Unblock the Notifications