തിരുവനന്തപുരത്തെ വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ്; ഇടപെടലുമായി ഹൈക്കോടതി, ഭൂവുടമകൾക്ക് ആശ്വാസം
തിരുവനന്തപുരം: ജില്ലയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതി വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ. ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കണമെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ സെക്രട്ടറിയോട് നാളെ വീഡിയോ കോൺഫറൻസിലൂടെ നേരിട്ട് ഹാജരാകാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചു.
പെഴൂർക്കോണം സ്വദേശിയായ അജിതും വിഴിഞ്ഞം ഒആർആർ ലാൻഡ് ഓണേഴ്‌സ് വെൽഫെയർ മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള മറ്റ് നാല് ഭൂവുടമകളും നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്‌റ്റിസ് സി ജയചന്ദ്രൻ ഈ നിർദ്ദേശം നൽകിയത്. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്‌ടപരിഹാരവും പുനരധിവാസ സഹായവും ഉടൻ അനുവദിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

2023-ൽ ദേശീയപാത നിയമം, 1956-ലെ സെക്ഷൻ 3ഡി പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ഇതുവരെ നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.
മാർച്ചിൽ കേസ് പരിഗണിച്ചപ്പോൾ, ദേശീയപാത നിയമത്തിലെ സെക്ഷൻ 3ജി പ്രകാരമുള്ള നഷ്‌ടപരിഹാര നിർണയ നടപടികൾ പൂർത്തിയായിട്ടില്ലെന്നും പദ്ധതിക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കാൻ എത്ര സമയം വേണ്ടിവരുമെന്നും പദ്ധതിക്ക് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം രണ്ട് മാസത്തിനകം സമർപ്പിക്കാൻ ഹൈക്കോടതി മന്ത്രാലയ സെക്രട്ടറിയോട് നിർദേശിച്ചിരുന്നു. എന്നാൽ ഹർജിക്കാരുടെ ഭൂമി എല്ലാ ബാധ്യതകളിൽ നിന്നും ഒഴിവാക്കി കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലേക്ക് നിയമപരമായി കൈമാറിയിട്ടും, അവർക്ക് നഷ്‌ടപരിഹാരം ലഭിക്കാത്തത് ഗുരുതരമായ സാഹചര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
കോടതി നൽകിയ സമയപരിധി കഴിഞ്ഞ് മൂന്ന് മാസത്തിലേറെയായിട്ടും സത്യവാങ്മൂലം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് മന്ത്രാലയ സെക്രട്ടറിയോട് തിങ്കളാഴ്‌ച വീഡിയോ കോൺഫറൻസിലൂടെ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചത്. ഇതോടെ ഭൂവുടമകൾക്ക് നഷ്‌ടപരിഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വൈകില്ലെന്നാണ് ഹർജിക്കാരുടെ പ്രതീക്ഷ.
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ്
തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അതിവേഗ റോഡ് ബന്ധം ഒരുക്കുന്നതിനുമായി നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നാണ് വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ്. ഏകദേശം 62.7 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നാലുവരിപ്പാത ഭാരത് മാല പരിയോജന പദ്ധതിയുടെ ഭാഗമായി ദേശീയപാത അതോറിറ്റിയാണ് നിർമ്മിക്കുന്നത്.
ഭാവിയിൽ ആറുവരിപ്പാതയായി വികസിപ്പിക്കാനാകുന്ന തരത്തിലാണ് പാത രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പദ്ധതിയുടെ നിർമ്മാണച്ചെലവ് ഏകദേശം 8,004.72 കോടിയാണ്. ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ വലിയൊരു ഭാഗം കേരള സർക്കാർ വഹിക്കുമ്പോൾ, നിർമ്മാണം എൻഎച്ച്എഐ നിർവഹിക്കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് ആരംഭിക്കുന്ന ഔട്ടർ റിംഗ് റോഡ് വെങ്ങാനൂർ, ബാലരാമപുരം, ഊരുട്ടമ്പലം, വിളപ്പിൽശാല, അരുവിക്കര, നെടുമങ്ങാട്, വെമ്പായം, മംഗലപുരം തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്ന് നാവായിക്കുളത്ത് ദേശീയപാത 66-ൽ എത്തിച്ചേരും. ചരക്കുവാഹനങ്ങൾക്കും ദീർഘദൂര വാഹനങ്ങൾക്കും തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിക്കാതെ തന്നെ വടക്കോട്ടും തെക്കോട്ടും അതിവേഗ യാത്ര സാധ്യമാകുമെന്നതാണ് പദ്ധതിയുടെ ഗുണഫലം.














Click it and Unblock the Notifications