നിതീഷ് ഉടക്കിയാല്‍ ബിജെപി വീഴുമോ? ബിഹാറിലെ കണക്കുകള്‍ ഇങ്ങനെ... കലഹ സാധ്യത
പട്‌ന: ബിഹാറില്‍ ബിജെപിയുടെ മോഹങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരിക്കുകയാണ് നിതീഷ് കുമാര്‍. പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് ജെഡിയു ബിഹാറില്‍ പുതിയ സര്‍ക്കാരുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയ്ക്ക് ശേഷം ബിഹാറില്‍ ചില നീക്കങ്ങള്‍ക്ക് ബിജെപി തുടക്കമിടുന്നു എന്ന വാര്‍ത്തകള്‍ വന്ന പിന്നാലെയാണ് നിതീഷ് കുമാര്‍ രഹസ്യനീക്കം തുടങ്ങിയത്.
അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി എന്നാണ് വാര്‍ത്ത. പിന്നീട് ജെഡിയു, ആര്‍ജെഡി, ഹിന്ദുസ്ഥാന്‍ അവാം പാര്‍ട്ടി എന്നീ കക്ഷികള്‍ പ്രത്യേകം എംഎല്‍എമാരുടെ യോഗം വിളിച്ചു. സുപ്രധാന തീരുമാനം ഉടനുണ്ടായേക്കും. ഈ വേളയില്‍ നിതീഷ് കളംമാറിയാല്‍ ബിജെപിക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യം നിര്‍ണായകമാണ്. സഭയിലെ കണക്കുകള്‍ ഇങ്ങനെയാണ്.....
2020ലായിരുന്നു ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. അതുവരെ എന്‍ഡിഎയിലെ വലിയ കക്ഷിയായിരുന്ന ജെഡിയുവിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ജെഡിയുവിനെ പിന്നിലാക്കി ബിജെപി ഒന്നാം പാര്‍ട്ടിയായി. ജെഡിയുവിനെ ഇരുത്തിച്ചിന്തിപ്പിച്ച ഫലം വന്ന ശേഷം നിതീഷ് കുമാര്‍ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ സംശയത്തോടെയാണ് കണ്ടിരുന്നത്.
നിതീഷുമായി ഉടക്കേണ്ടതില്ല എന്ന തീരുമാനമാണ് തിരഞ്ഞെടുപ്പിന് ശേഷം ബിജെപി എടുത്തത്. നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കാനും അവര്‍ തീരുമാനിച്ചു. എന്നാല്‍ ബിജെപിക്ക് ഉപമുഖ്യമന്ത്രി പദം നല്‍കേണ്ടി വന്നു. കൂടെ സുപ്രധാന വകുപ്പുകളും. കേന്ദ്രമന്ത്രിസഭയില്‍ ഇതുവരെ ജെഡിയുവിന് പ്രാനിനിധ്യം നല്‍കാത്തതും ജെഡിയുവിന്റെ അതൃപ്തിക്ക് കാരണമായിരുന്നു.
എന്‍ഡിഎയില്‍ ബിജെപി 74 സീറ്റുകള്‍ നേടിയപ്പോള്‍ ജെഡിയുവന് 43 സീറ്റ് നേടാനേ സാധിച്ചുള്ളൂ. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കും ഹിന്ദുസ്ഥാന്‍ അവാം പാര്‍ട്ടിക്കും നാല് സീറ്റുകളും ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് നിയമസഭയില്‍ വേണ്ടത് 122 സീറ്റാണ്. എന്‍ഡിഎ ഈ മാന്ത്രിക സംഖ്യ മറികടന്നെങ്കിലും പോര് രൂക്ഷമായി. ഇതിന്റെ ഫലമാണ് ഇപ്പോഴത്തെ കളംമാറ്റ വാര്‍ത്തകള്‍ക്ക് കാരണം.
അതേസമയം, പ്രതിപക്ഷ മുന്നണിയില്‍ ഏറ്റവും വലിയ കക്ഷിയായത് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ആയിരുന്നു. സഭയിലെ ഏറ്റവും വലിയ കക്ഷിയും ആര്‍ജെഡി തന്നെ. 75 സീറ്റാണ് പാര്‍ട്ടി നേടിയത്. 50ലധികം സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് പക്ഷേ, 19 സീറ്റ് മാത്രമേ കിട്ടിയുള്ളൂ. 29 സീറ്റില്‍ മല്‍സരിച്ച ഇടതുപക്ഷത്തിന് 16 സീറ്റ് കിട്ടി. ഇതില്‍ 12ഉം സിപിഐ എംഎല്ലിനായിരുന്നു.
മദീന പള്ളിയിലെ 'കള്ളന്' വിളി... ആറ് പേര് കുറ്റക്കാരെന്ന് സൗദി കോടതി, ആ സംഭവം ഇങ്ങനെ
അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. സീമാഞ്ചല്‍ മേഖലയില്‍ പാര്‍ട്ടി അഞ്ച് സീറ്റില്‍ ജയിച്ചു. ഇത് ഭരണ-പ്രതിപക്ഷ കക്ഷികളെ ഒരുപോലെ ഞെട്ടിച്ചു. ബിഹാറിലെ ബലത്തില്‍ പിന്നീട് മറ്റു സംസ്ഥാനങ്ങളില്‍ മജ്‌ലിസ് പാര്‍ട്ടി മല്‍സരിച്ചെങ്കലും തോല്‍വിയായിരുന്നു ഫലം. എന്നാല്‍ അധികനാള്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് തിളങ്ങാന്‍ സാധിച്ചില്ല. അഞ്ചില്‍ നാല് എംഎല്‍എമാര്‍ രാജിവച്ച് ആര്‍ജെഡിയില്‍ ചേര്‍ന്നു. പാസ്വാന്റെ എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമേ കിട്ടിയിരുന്നുള്ളൂ.
ഇപ്പോള്‍ ആര്‍ജെഡിക്ക് 79 അംഗങ്ങളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് ചോദിച്ചുവാങ്ങി മല്‍സരിക്കുകയും ദയനീയ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തതാണ് മഹാസഖ്യത്തിന് ഭരണം നഷ്ടമാകാന്‍ കാരണമെന്ന് അന്നു തന്നെ ആര്‍ജെഡി നേതാക്കള്‍ ആരോപിച്ചിരുന്നു. ഭരണം ലഭിച്ചാല്‍ ആര്‍ജെഡിയുടെ തേജസ്വി യാദവ് മുഖ്യമന്ത്രിയാകുകയും ചെയ്യുമായിരുന്നു. എന്നാല്‍ 12 സീറ്റിന്റെ കുറവണ്ടായതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാസഖ്യത്തിന് സാധിച്ചില്ല.
ജെഡിയു ആര്‍ജെഡിക്കൊപ്പം ചേരുമെന്നാണ് പുതിയ വാര്‍ത്തകള്‍. അങ്ങനെ സംഭവിച്ചാല്‍ ബിജെപി ഭരണത്തില്‍ നിന്ന് പുറത്താകും. പ്രാദേശിക കക്ഷികള്‍ ചേര്‍ന്ന് ഭരിക്കുന്ന സാഹചര്യം വരും. എങ്കിലും ആര്‍ജെഡിക്കും ജെഡിയുവിനുമിടയില്‍ ആരാണ് വല്യേട്ടന്‍ എന്ന ചോദ്യം ബാക്കിയാകും. ഈ ചോദ്യം തന്നെയാണ് നേരത്തെ ഭിന്നതയ്ക്ക് ഇടയാക്കിയിരുന്നത്. മഹാരാഷ്ട്രയില്‍ മഹാസഖ്യം തകര്‍ന്ന ശേഷം പ്രാദേശിക കക്ഷികള്‍ സ്വാഭാവികമായി ഇല്ലാതാകുമെന്ന ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രസ്താവന വന്നിരുന്നു. ഇതും നിതീഷ് കുമാറിന്റെ മനംമാറാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video