ഒടുവില്‍ സുഷമയും... ആദ്യം മുണ്ടേ, പിന്നെ പരീക്കര്‍; മോദി ഭരണകാലത്തെ മൂന്ന് മരണങ്ങള്
ദില്ലി: സുഷമ സ്വരാജിന്റെ മരണത്തില്‍ രാജ്യം കടുത്ത ദു:ഖത്തിലാണ്. അപ്രതീക്ഷിതമായിരുന്നു ആ മരണം. 67-ാം വയസ്സില്‍ സുഷമ വിടവാങ്ങുമ്പോള്‍, രാജ്യം കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രി എന്ന വിശേഷണവും അവര്‍ക്കൊപ്പം ഉണ്ട്.
സുഷമ സ്വരാജിനെ ഓര്‍ത്ത് തേങ്ങി രാജ്യം.. അനുശോചനവുമായി പ്രമുഖർ.. സംസ്കാരം വൈകിട്ട് 3ന് ദില്ലിയിൽ
ചരിത്ര ഭൂരിപക്ഷത്തോടെ ആയിരുന്നു 2014 ല്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരം പിടിച്ചെടുക്കുന്നത്. എന്നാല്‍ അതിന് ശേഷം ഇങ്ങോട്ടേക്ക് അദ്ദേഹത്തിന് നഷ്ടമായത് പ്രഗല്ഭരായ മൂന്ന് സഹ പ്രവര്‍ത്തകരെയാണ്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു ഏറ്റവും മികച്ച മൂന്ന് പേര്.
ഗോപിനാഥ് മുണ്ടേ, മനോഹര്‍ പരീക്കര്‍, ഒടുവില്‍ സുഷമ സ്വരാജും. ബിജെപി എന്ന പാര്‍ട്ടിയ്ക്കും സംഭവിച്ച വലിയ നഷ്ടങ്ങള്‍ തന്നെ ആയിരുന്നു ഈ മരണങ്ങള്. മൂന്ന് പേരും മരിക്കുന്നത് അവരുടെ അറുപതുകളിലായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഗോപിനാഥ് മുണ്ടേ...
മഹാരാഷ്ട്രയില്‍ നിന്നുള്ള ഏറ്റവും ശക്തനായ ബിജെപി നേതാവായിരുന്നു ഗോപിനാഥ് മുണ്ടേ. ലോക്നേതാ എന്നായിരുന്നു അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിലെ ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രിയായിരുന്നു അദ്ദേഹം. മന്ത്രിസഭയിലെ നാലാമന് കൂടിയായിരുന്നു ദളിത് നേതാവായിരുന്നു ഗോപിനാഥ് മുണ്ടേ.
ഒരാഴ്ച മാത്രം
മോദി സര്‍ക്കാരില്‍ നാലാമനായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ആഴ്ച മാത്രമാണ് ഗോപിനാഥ് മുണ്ടേ ജീവനോടെ ഉണ്ടായത്. 2014 മെയ് 26 ന് ആയിരുന്നു സത്യപ്രതിജ്ഞ. ജൂണ്‍ 3 ന് ദില്ലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ഇത് സംബന്ധിച്ച് ചില ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഏറ്റവും ചെറിയകാലം കേന്ദ്ര മന്ത്രിസ്ഥാനത്തിരുന്ന വ്യക്തിയും ഗോപിനാഥ് മുണ്ടേ തന്നെ.
65-ാം വയസ്സില്‍ ആയിരുന്നു ഗോപിനാഥ് മുണ്ടേയുടെ മരണം.
മനോഹര്‍ പരീക്കര്‍
ഗോവയില്‍ നിന്നുള്ള ബിജെപി നേതാവായിരുന്നു മനോഹര്‍ പരീക്കര്‍. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായി. ഒരുതവണ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭ അംഗമായി. നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു പരീക്കര്‍. 2013ല്‍ ബിജെപിയുടെ പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് കണ്വെന്ഷന് നടക്കുന്നതിന് മുമ്പേ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചതും മോഹര്‍ പരീക്കര്‍ ആയിരുന്നു.
മുഖ്യമന്ത്രിയായിരിക്കെ മരണം
ഗോവ മുഖ്യമന്ത്രിയായിരിക്കെ ആണ് പരീക്കറെ നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രതിരോധമന്ത്രി സ്ഥാനത്ത് അവരോധിക്കുന്നത്. എന്നാല്‍ 2017 ല്‍ അദ്ദേഹം പ്രതിരോധമന്ത്രിസ്ഥാനം രാജിവച്ച് തിരികെ ഗോവയില്‍ എത്തി മുഖ്യമന്ത്രി പദവി ഏറ്റെടുത്തു. പ്രോസ്റ്റേറ്റ് അര്‍ബുദ ബാധിതനായിരുന്നു അദ്ദേഹം. ഒടുവില്‍ 2019, മാര്‍ച്ച് 17 ന് മുഖ്യമന്ത്രി പദവിയിലിരിക്കെ അദ്ദേഹം അന്തരിച്ചു. 64 വയസ്സായിരുന്നു പരീക്കര്‍ക്ക് അപ്പോള്‍.
സുഷമ സ്വരാജ്
ബിജെപിയുടെ ഏറ്റവും ഹൃദ്യമായ മുഖങ്ങളില്‍ ഒന്നായിരുന്നു സുഷമ സ്വരാജ്. ഒരുപാട് റെക്കോര്‍ഡുകള്‍ക്ക് ഉടമയും. രാജ്യത്തെ രണ്ടാമത്തെ വനിത വിദേശകാര്യ മന്ത്രി, ദില്ലിയുടെ ആദ്യ വനിത മുഖ്യമന്ത്രി, ഒരു ദേശീയ പാര്‍ട്ടിയുടെ ആദ്യത്തെ വനിത വക്താവ് തുടങ്ങി റെക്കോര്‍ഡുകള്‍ അനവധിയാണ്. ഒന്നാം മോദി സര്‍ക്കാരിലെ ഏറ്റവും തിളക്കമാര്‍ന്ന പ്രകടവും വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റേത് തന്നെ ആയിരുന്നു.
Recommended Video
അപ്രതീക്ഷിത മരണം
എല്‍കെ അദ്വാനി ആയിരുന്നു രാഷ്ട്രീയത്തില്‍ സുഷമ സ്വരാജിന്റെ ഗുരു. പിന്നീട് മോദിയുഗം വന്നപ്പോഴും മാറ്റിനിര്‍ത്തപ്പെടാത്ത നേതാവായി സുഷമ സ്വരാജ്. അതിനിടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയമായി.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആരോഗ്യപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സുഷമ സ്വരാജ് മത്സരത്തില്‍ നിന്ന് വിട്ടുനിന്നു. 2019 ഓഗസ്റ്റ് 6 ന് രാത്രിയില്‍ അപ്രതീക്ഷിതമായി ഹൃദയാഘതത്തിന് കീഴടങ്ങുകയായിരുന്നു സുഷമ സ്വരാജ്. മരിക്കുമ്പോള്‍ സുഷമ സ്വരാജിന്റെ പ്രായം 67 വയസ്സായിരുന്നു.