ബംഗ്ലാവ് വിൽക്കാൻ സമ്മതിച്ചില്ല; ഭാര്യയെ കൊന്ന് സ്റ്റോർറൂമിൽ ഒളിച്ചിരുന്നത് 36 മണിക്കൂർ..ഒടുവിൽ പിടിയിൽ
ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. നോയിഡയിലെ ബംഗ്ലാവിലാണ് 61കാരിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയത്. പിടിയിലായ നിതിൻ സിൻഹ ബംഗ്ലാവിനകത്ത് 36 മണിക്കൂറിലധികം ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് വിവരം.
നോയിഡ സെക്ടർ 30ലെ ബംഗ്ലാവിലെ കുളിമുറിയിൽ ശനിയാഴ്ച ആയിരുന്നു സുപ്രീം കോടതി അഭിഭാഷക രേണു സിൻഹയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മകൻ വിദേശത്ത് താമസിക്കുകയാണ്. രേണുവും ഭർത്താവുമാണ് ഇവിടെ താമസിച്ചിരുന്നത്.

രണ്ട് ദിവസമായിട്ടും രേണുവിന്റെ വിവരമൊന്നും ഇല്ലായിരുന്നു, ഫോൺ വിളിച്ചിട്ടും മറുപടി ഇല്ലാത്തതിനെ തുടർന്ന് സഹോദരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബംഗ്ലാവിൽ എത്തിയ പൊലീസ് ഇവരുടെ മൃതദേഹം കണ്ടെത്തി. ഭർത്താവിനെ അവിടെ കാണാൻ ഇല്ലായിരുന്നു.
പോലീസ് സിൻഹയുടെ ഫോൺ ട്രാക്ക് ചെയ്തു, അവസാനമായി സിൻഹ ഉണ്ടായിരുന്ന ലൊക്കേഷൻ അവരുടെ ബംഗ്ലാവായിരുന്നു. പിന്നാലെയാണ് സ്റ്റോർ റൂമിൽ ഒളിച്ചിരുന്ന ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
നേരത്തെ തന്നെ അഭിഭാഷകയുടെ സഹോദരൻ ഭർത്താവാണ് ഇവരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചിരുന്നു. ബംഗ്ലാവ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് അഭിഭാഷകയുടെ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
സിൻഹ വസ്തുവകകൾ വിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും വാങ്ങാൻ സാധ്യതയുള്ള ഒരാളിൽ നിന്ന് ടോക്കൺ തുക പോലും വാങ്ങിയെന്നും അവർ പറഞ്ഞു. ബംഗ്ലാവ് വിൽക്കാൻ രേണു സിൻഹ തയ്യാറായില്ല. ഈ തർക്കം ദമ്പതികൾ തമ്മിൽ അടിക്കടി വഴക്കുണ്ടാക്കിയതായി പോലീസ് കണ്ടെത്തി.












Click it and Unblock the Notifications