കെജ്രിവാള്‍-കിരണ്‍ ബേദി വാക് പോര് തുടങ്ങി
ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്രിവാളും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയും തമ്മില്‍ വാക് പോര് തുടങ്ങി. ഒരു തട്ടകത്തില്‍ നിന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ രണ്ട് പേര്‍ എതിരാളികളായി മത്സരിക്കുന്ന കാഴ്ചയാണ് ദില്ലിയില്‍.
കിരണ്‍ ബേദിയെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഉടന്‍ തന്നെ അഭിനന്ദനം അറിയിച്ചുകൊണ്ട് കെജ്രിവാള്‍ രംഗത്തെത്തി. കഴിഞ്ഞ തവണ ദില്ലി മുഖ്യമന്ത്രിയാകാന്‍ കിരണ്‍ ബേദിയെ ക്ഷണിച്ച കക്ഷിയാണ് കെജ്രിവാള്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയപ്പോള്‍ അണ്ണാ ഹസാരെ സമരത്തില്‍ തന്റെ സഹപ്രവര്‍ത്തകയായ കിരണ്‍ ബേദിയെ പരസ്യ സംവാദത്തിനായി കെജ്രിവാള്‍ ക്ഷണിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് അഞ്ച് ദിവസം കൊണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിയും രണ്ടും കല്‍പിച്ച് തന്നെയാണ്.
കെജ്രിവാളിന്റെ വെല്ലുവിളി ബേദി സ്വീകരിച്ചു. കെജ്രിവാളിന് എപ്പോഴും സംവാദങ്ങളിലാണ് താത്പര്യമെന്നാണ് ബേദി പറയുന്നത്. എന്നാല്‍ താന്‍ പ്രവര്‍ത്തിച്ച് കാണിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
മറ്റ് രാഷ്ട്രീയക്കാരെ പോലെ അല്ല താനെന്നാണ് കിരണ്‍ ബേദിയുടെ വാദം. പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയാണ് താന്‍. അതും ജനങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം. താന്‍ കെജ്രിവാളിനെ പോലെ നിഷേധാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും കിരണ്‍ ബേദി പറയുന്നു.
അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിലൂടെയാണ് കെജ്രിവാളും കിരണ്‍ ബേദിയും പൊതുരംഗത്തേക്ക് കടന്നുവരുന്നത്. എന്നാല്‍ കെജ്രിവാള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്ത് വന്നവരില്‍ ഒരാളായിരുന്നു കിരണ്‍ ബേദി.












Click it and Unblock the Notifications