ഒരു എംഎൽഎയെ ബിജെപി റാഞ്ചിയാൽ 10 പേർ കോൺഗ്രസ് ക്യാമ്പിലെത്തും, മുന്നറിയിപ്പുമായി മുതിർന്ന നേതാവ്
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കർണാടകയിലെ ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ കൈവിടാൻ ബിജെപി തയാറല്ല. സർക്കാരിനെ താഴെയിറക്കാനുള്ള ഓപ്പറേഷൻ താമരയുമായി ബിജെപി നേതാക്കൾ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി തന്നെയാണ് കഴിഞ്ഞ ദിവസം സൂചന നൽകിയത്. എംഎൽഎമാർക്ക് വൻതുക വാഗ്ദാഗം നൽകി പ്രലോഭിപ്പിച്ച് മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ടെന്നാണ് കുമാരസ്വാമി വെളിപ്പെടുത്തിയത്.
കുമാരസ്വാമിയുടെ ആരോപണത്തെ ശരിവയ്ക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാരിനെ അട്ടിമറിച്ച് കർണാടകയിൽ ഗവർണർ ഭരണം കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കമെന്ന് ഖാർഗെ ആരോപിക്കുന്നു. എന്നാൽ ബിജെപിയുടെ ഭീഷണി വിലപ്പോകില്ലെന്നും മല്ലികാർജ്ജുന ഖാർഗെ മുന്നറിയിപ്പ് നൽകുന്നു.
മുട്ടുവിറയ്ക്കാത്ത നിലപാട്; സോഷ്യൽ മീഡിയയിൽ താരമായി ചൈത്ര ഐപിഎസ്, സിപിഎമ്മിന് വിമർശനം
ഒന്നെടുത്താൽ പത്ത് ഇങ്ങോട്ട്
സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾ ഫലം കാണില്ല. എംഎൽഎമാർ ശക്തമായ പിന്തുണയുമായി പാർട്ടിക്കൊപ്പം ഉണ്ട്. ബിജെപി സർക്കാരിനെ താഴെയിറക്കാൻ ശ്രമം തുടർന്നോട്ടെ. ഞങ്ങൾ അതിനെ ഭയപ്പെടുന്നില്ല. പക്ഷേ ഞങ്ങളുടെ ഒരു എംഎൽഎയെ മറുകണ്ടം ചാടിക്കാനായാൽ ബിജെപിയുടെ പത്ത് എംഎൽഎമാരെ ഇങ്ങോട്ട് എത്തിക്കുമെന്ന് മല്ലികാർജ്ജുന ഖാർഗെ മുന്നറിയിപ്പ് നൽകുന്നു.
കേന്ദ്ര സഹായം
എംഎൽഎമാരെ തട്ടിയെടുക്കാൻ ബിജെപിക്ക് കേന്ദ്രത്തിന്റെ സഹായം ലഭിക്കുന്നുണ്ട്. കേന്ദ്രസർക്കാരാണ് ഓപ്പറേഷൻ താമരയ്ക്ക് പിന്നിൽ. 2008ൽ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ പയറ്റിയ തന്ത്രമാണിത്. ഇപ്പോൾ വീണ്ടും ആവർത്തിക്കുന്നു. ചിലർക്ക് പണവും അധികാരവും വാഗ്ദാനം ചെയ്ത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു. മറ്റു ചിലരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മല്ലികാർജ്ജുന ഖാർഗെ ആരോപിച്ചു.
എംഎൽഎയെ തട്ടിയെടുക്കാൻ
ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ വീണ്ടും ഒരു കോണ്‍ഗ്രസ് എംഎല്‍എയെ സമീപിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ ഫോണിലൂടെ യെദ്യൂരപ്പ ബന്ധപ്പെട്ടുവെന്നും വന്‍ തുക വാഗ്ദാനം ചെയ്തെന്നും കുമാരസ്വാമി വെളിപ്പെടുത്തിയിരുന്നു. ബിജെപി വാഗ്ദാനം ചെയ്യുന്ന തുക എത്രയാണെന്ന് അറിഞ്ഞാൽ ഞെട്ടിപ്പോകുമെന്നാണ് മല്ലികാർജ്ജുന ഖാർഗെ പറയുന്നത്. ബിജപിയോടൊപ്പം പോകില്ലെന്ന് എംഎൽഎ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.
വിമതന്മാർ പാർട്ടിക്കൊപ്പം
രണ്ടാം വട്ടവും സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയപ്പോൾ രണ്ട് സ്വതന്ത്ര്യ എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. നിർണായക നിയമസഭാകക്ഷി യോഗത്തിൽ നിന്നും നാല് സ്വതന്ത്ര്യ എംഎൽഎമാർ വിട്ടു നിന്നത് സർക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. നാലിൽ മൂന്ന് പേരും യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് തൃപ്തികരമായ മറുപടി നൽകിയെന്നും എന്നും പാർട്ടിക്കൊപ്പെം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതായും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.
നിഷേധിച്ച് ബിജെപി
സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടത്തുകയാണെന്ന ആരോപണം ബിജെപി നിഷേധിച്ചു. എംഎൽഎമാരെ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നത് വ്യാജ ആരോപണമാണ്. പാർട്ടിക്കുള്ളിലെ ഭിന്നതകൾ മൂലം എംഎൽഎമാർ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ് ഇത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമമെന്ന് ബിജെപി ആരോപിക്കുന്നു.
പ്രതിപക്ഷത്ത് തുടരും
സർക്കാരിനെ അട്ടിമറിക്കാൻ ഉദ്ദേശമില്ലെന്നും പ്രതിപക്ഷത്ത് തുടരുമെന്നും ബിജെപി അധ്യക്ഷൻ യെദ്യൂരപ്പ വ്യക്തമാക്കി. തങ്ങൾക്ക് 104 എംഎൽഎമാരുണ്ട്. 2 സ്വതന്ത്ര്യ എംഎൽഎമാരും ഞങ്ങൾക്കൊപ്പമാണ്. അടിസ്ഥാനപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും കോൺഗ്രസ് പിന്മാറണമെന്ന് യെദ്യൂരപ്പ പറഞ്ഞു. 224 അംഗ സഭയിൽ സഖ്യസർക്കാരിന് 118 എംഎൽഎമാരുടെ പിന്തുണയുണ്ട്.