എകെ ആന്റണിയോ മൻമോഹൻ സിംഗോ? സോണിയ ഒഴിഞ്ഞാൽ കോൺഗ്രസിന് മുന്നിൽ 4 സാധ്യതകൾ!
ദില്ലി: എല്ലാ കണ്ണുകളും ദില്ലിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലേക്ക് നീണ്ടിരിക്കുകയാണ്. നേതൃമാറ്റമാണ് യോഗത്തിലെ പ്രധാന അജണ്ട. അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കിയതോടെ ഇനി ആര് എന്ന ചോദ്യത്തിനാണ് ഉത്തരം കണ്ടെത്തേണ്ടത്.
ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ വീണ്ടും ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുമോ അതോ വര്‍ഷങ്ങള്‍ക്ക് ശേഷം ഗാന്ധി അല്ലാത്തൊരാള്‍ കോണ്‍ഗ്രസിനെ നയിക്കുമോ. നാല് സാധ്യതകളാണ് കോണ്‍ഗ്രസിന് മുന്നിലുളളത്.
സോണിയ തന്നെ തുടരണമെന്ന്
ഗാന്ധി കുടുംബത്തില്‍ നിന്നുളള ഒരു നേതാവിന് മാത്രമേ കോണ്‍ഗ്രസിനെ ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് നയിക്കാന്‍ സാധിക്കുകയുളളൂ എന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗവും കരുതുന്നത്. രാഹുല്‍ ഗാന്ധി തീരുമാനം മാറ്റാത്ത സാഹചര്യത്തില്‍ സോണിയാ ഗാന്ധി തന്നെ അധ്യക്ഷ പദവിയില്‍ തുടരണം എന്നുളള തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉണ്ടായേക്കാം എന്നതൊരു സാധ്യതയാണ്.
സോണിയാ ഗാന്ധി നിരസിച്ചാല്‍ ?
തുടരണമെന്ന ആവശ്യം സോണിയാ ഗാന്ധി നിരസിച്ചാല്‍ എന്ത് സംഭവിക്കും? തീര്‍ച്ചയായും കോണ്‍ഗ്രസിന് മുന്നിലുളള രണ്ടാമത്തെ ഓപ്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ്. പ്രവര്‍ത്തക സമിതി നേതാക്കളെല്ലാം രാഹുല്‍ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തും. എന്നാല്‍ ഏത് സാഹചര്യത്തിലും കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് തിരികെയില്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം എന്നാണ് സൂചന.
Recommended Video
തിരഞ്ഞെടുപ്പ് നടത്തണം
രാഹുല്‍ ഗാന്ധിയും നിരസിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് മുന്നിലുളളത് തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഇലക്ടോറല്‍ കോളേജുകളുണ്ട്. ഹരിയാന അടക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് എഐസിസി പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ ബാക്കിയുളളത്. അതിന് ഏകദേശം രണ്ട് മാസത്തോളം സമയം വേണ്ടി വരും.
കൊവിഡ് കാരണം
ഒന്‍പതിനായിരം മുതല്‍ പതിനായിരം വരെ പ്രതിനിധികള്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ തീരുമാനിക്കുക. 2019ല്‍ സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി ചുമതല ഏറ്റെടുത്തതിന് ശേഷം 6 മാസത്തിനുളളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇത് നടന്നില്ല.
6 മാസത്തിനുളളിൽ തിരഞ്ഞെടുപ്പ്
ഈ സാഹചര്യത്തില്‍ മൂന്ന് മുതല്‍ 6 മാസത്തിനുളളില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാം എന്നുളള നിര്‍ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ന്നേക്കാം. അതുവരേയ്ക്കും സോണിയാ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാനും നേതാക്കള്‍ അഭ്യര്‍ത്ഥിക്കാന്‍ സാധ്യതയുണ്ട്.
കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍
കുറച്ച് കാലത്തേക്ക് കൂടി താല്‍ക്കാലിക അധ്യക്ഷയായി തുടരാനുളള ആവശ്യവും സോണിയ നിരസിച്ചോലോ? കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സോണിയാ ഗാന്ധി അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും താല്‍ക്കാലിക അധ്യക്ഷ പദവിയില്‍ തുടരാന്‍ സാധ്യമല്ലെന്നതാകും സോണിയയുടെ തീരുമാനം എന്നാണ് സൂചന.
മൻമോഹനോ ആന്റണിയോ
ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം വരെ പുതിയൊരാളെ ഇടക്കാല അധ്യക്ഷനായി നിയോഗിക്കേണ്ടതായി വരും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എന്നിവര്‍ ഇടക്കാല അധ്യക്ഷന്മാരാകാന്‍ സാധ്യതയുണ്ട്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡേ എന്നിവര്‍ക്കും സാധ്യതയുണ്ട്.