ഫാത്തിമയുടെ മരണം; എല്ലാവിധ പിന്തുണയും നല്‍കുമെന്ന് എംകെ സ്റ്റാലിന്‍; വിഷയം വിശദമായി പരിശോധിക്കും
ചെന്നൈ: ഐഐടി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉറപ്പ് നല്‍കിയതായി ഫാത്തിമയുടെ പിതാവ് ലത്തീഫ് പറഞ്ഞു. അരമണിക്കൂറോളമാണ് ലത്തീഫ് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മരണം വരെയും പോരാടുമെന്നും മദ്രാസ് ഐഐടി അധികൃതര്‍ ഈ ദിവസം വരെ തന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അബ്ദുള്‍ ലത്തീഫ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മുമ്പാകെ ഇന്നലെ ലത്തീഫ് മൊഴി നല്‍കിയിരുന്നു. കേസില്‍ നീതി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മൊഴി രേഖപ്പെടുത്തിയ ശേഷം ലത്തീഫ് പറഞ്ഞത്. 2019 നവംബര്‍ ഒന്‍പതിനാണ് ഫാത്തിമയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫാത്തിമയുടെപിതാവിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി വിഷയം വിശദമായി പരിശോധിക്കുമെന്നും. ഡിഎംകെ എംപി കനിമൊഴി കരുണാനിധി വഴി പാല്‍ലമെന്റില്‍ ഉന്നയിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞതായി ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ മരണസമയത്ത് സ്റ്റാലിനും കനിമൊഴിയും വിഷയത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. മദ്രാസ് ഐഐടിയെ വരെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഫാത്തിമ പറഞ്ഞ പ്രൊഫസര്‍മാരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ഇവിടെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്താല്‍ ഈ സ്ഥാപനങ്ങള്‍കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് അവര്‍ ചോദിച്ചിരുന്നു.

ഇതുവരെ ഈ കേസില്‍ എന്ത് സംഭവിച്ചുവെന്നതിനെകുറിച്ച് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന്, പോരാട്ടം ഇപ്പോഴും തുടരുകയാണെന്നും ഇനി അന്വേഷണം എങ്ങനെ നടക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ലത്തീഫ് പറഞ്ഞു. 'പോരാട്ടം തുടരും. എന്റെ മകളുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടണം. എന്റെ അവസാന ശ്വാസം വരെ ഞാന്‍ ഇതിനായി പോരാടും,' അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച രാത്രി കേരളത്തിലെ കൊല്ലത്ത് നിന്ന് ചെന്നൈയിലെത്തിയ ലത്തീഫ് ഇന്ന് രാത്രി നാട്ടിലേക്ക് മടങ്ങും.
സ്ഥാപനത്തിലെ പ്രൊഫസറില്‍ നിന്നുള്ള പീഡനത്തെ തുടര്‍ന്നാണ് താന്‍ കടുത്ത നടപടി സ്വീകരിച്ചതെന്ന് ഫാത്തിമ ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു. ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചില്‍ നിന്ന് സിബിഐക്ക് കൈമാറിയിരുന്നു ഒമ്പത് മാസം മുമ്പ് സിബിഐ ഉദ്യോഗസ്ഥര്‍ ഫാത്തിമയുടെ കുടുംബത്തില്‍ നിന്ന് മൊഴിയെടുത്തിരുന്നുവെന്നും എന്നാല്‍ പിന്നീട് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം ഫാത്തിമയുടെ പിതാവ് ലത്തീഫിനെ ചോദ്യം ചെയ്യുന്നതിനായി സിബിഐ വിളിപ്പിച്ചിരുന്നു. മൂന്ന് മണിക്കൂറോളമാണ് സിബിഐ ഓഫീസില്‍ ലത്തീഫിനെ ചോദ്യം ചെയ്തത്. ചെന്നൈ സിബിഐ ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍.
പിതാവ് ലത്തീഫ് തമിഴ്‌നാട് വഖ്ഫ് ബോര്‍ഡിനെയും ന്യൂനപക്ഷ കമ്മീഷനെയും കണ്ടിരുന്നു ഇവരാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. അന്വേഷമം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ലത്തീഫ് പെറ്റീഷന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൊല്ലം മേയര്‍ രാജേന്ദ്ര ബാബു പറഞ്ഞു. അദ്ദേഹവും ലത്തീഫിനൊപ്പം ചെന്നൈയിലെത്തിയിരുന്നു. ഫാത്തിമയുടെ മരണസമയത്ത് പ്രതിപക്ഷ നേതാവായിരുന്ന സ്റ്റാലിന്‍ വിഷയത്തിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. തമിഴ്‌നാട് സുരക്ഷിതമാണെന്ന് കരുതിയാണ് ഫാത്തിമയുടെ മാതാപിതാക്കള്‍ മകളെ പഠിപ്പിക്കാന്‍ തമിഴ്‌നാട്ടിലേക്ക് അയച്ചതെന്ന് എംകെ സ്റ്റാലിന്‍ അന്ന് പറഞ്ഞിരുന്നു. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ത്മിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചിരുന്നു.












Click it and Unblock the Notifications