ഒരൽപ്പം ആത്മാഭിമാനമുണ്ടെങ്കിൽ ഇമ്രാൻ ഖാൻ റഷ്യയില്‍ നിന്നും തിരികെ വരണം: ശശി തരൂർ
ദില്ലി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. യുക്രൈനിൽ റഷ്യ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ മോസ്കോ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ് പാക് പ്രധാനമന്ത്രിക്കെതിരായ തരൂരിന്റെ വിമർശനം. ഒരൽപ്പം ആത്മാഭിമാനമുണ്ടെങ്കിൽ ഇമ്രാൻ ഖാൻ തിരികെ വരണമെന്നും അല്ലെങ്കിൽ റഷ്യയുടെ അധാർമികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണെന്ന് പറയേണ്ടി വരുമെന്നുമാണ് ശശി തരൂർ ഫേസ്ബുക്കില്‍ കുറിക്കുന്നത്.
'1979ൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എ ബി വാജ്‌പേയി ചൈന സന്ദർശനം നടത്തികൊണ്ടിരുന്ന സമയത്താണ് ചൈന വിയറ്റ്നാമിനെ ആക്രമിച്ചത്. ഉടനെ തന്നെ അദ്ദേഹം സന്ദർശനം നിർത്തി ഇന്ത്യയിലേക്ക് മടങ്ങി.ഇതൊരു മാതൃകയാക്കി എടുത്ത് ഇപ്പോൾ റഷ്യൻ സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരല്പം ആത്മാഭിമാനം ബാക്കിയുണ്ടെങ്കിൽ സന്ദർശനം മതിയാക്കി മടങ്ങിപ്പോകേണ്ടതാണ്. അല്ലെങ്കിൽ ഈ അധാർമികമായ കടന്നുകയറ്റത്തിന് അദ്ദേഹവും ഭാഗഭാക്കാവുകയാണ് പറയേണ്ടി വരും.'- ശശി തരൂർ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബുധനാഴ്ചയാണ് റഷ്യയിലെത്തിയത്. രണ്ട് ദശാബ്ദത്തിന് ശേഷം ഒരു പാകിസ്ഥാൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ റഷ്യലന്‍ സന്ദർശനത്തിനിടെ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനും ഊർജ്ജ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനുമായി പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ചർച്ച നടത്തും. വലിയൊരു സംഘവും ഇമ്രാനെ അനുഗമിക്കുന്നുണ്ട്.
സൈനിക സംഘട്ടനങ്ങൾ ഒരിക്കലും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ചത്തിനാല്‍ റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനായി പ്രധാനമന്ത്രി ഇമ്രാന്‍ഖാൻ ആഗ്രഹിക്കുന്നുവെന്നാണ് സൂചന. നിലവിലെ യാത്ര ഏറെ നേരത്ത നിശ്ചയിച്ചതായതിനാല്‍ നിലവിലെ സംഘർഷവുമായി യാത്രക്ക് ബന്ധമില്ലെന്നും പാക് അധികൃതർ വ്യക്തമാക്കുന്നു "ഞാൻ സൈനിക സംഘട്ടനങ്ങളിൽ വിശ്വസിക്കുന്ന ആളല്ല. പരിഷ്കൃത സമൂഹങ്ങൾ സംഭാഷണങ്ങളിലൂടെ വ്യത്യാസം പരിഹരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, സൈനിക സംഘട്ടനങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങൾ ചരിത്രം ശരിയായി പഠിച്ചിട്ടില്ല," എന്നായിരുന്നു പാക് പ്രധാനമന്ത്രി രാവിലെ പ്രതികരിച്ചത്.
അതേസമയം, യുക്രൈനില്‍ റഷ്യ നടത്തുന്ന സംഘർഷം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇരുഭാഗത്തുമായി നൂറോളം സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. റഷ്യയുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചതായും യുക്രൈൻ പ്രസിഡൻ് സെലൻസ്കി അറിയിച്ചു.












Click it and Unblock the Notifications