ഇന്ത്യയിലെ കൊവിഡ് കേസുകൾ കുതിക്കുന്നു; 24 മണിക്കൂറിനിടെ 7964 രോഗികൾ, ആകെ രോഗബാധിതർ 1.73 ലക്ഷം കടന്നു
ദില്ലി: രാജ്യം ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല. ദിവസേന ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ 9ാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ തുര്‍ക്കിയെ മറികടന്നത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 7964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഇത്രയധികം രോഗികള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 173763 ആയി. വിശദാംശങ്ങളിലേക്ക്...
കഴിഞ്ഞ 24 മണിക്കൂര്‍
7,964 പേര്‍ക്കാണ് ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. വലിയ വര്‍ദ്ധനയാണ് ഓരോ ദിവസം രോഗികളുടെ എണ്ണത്തില്‍ സംഭവിക്കുന്നത്. ഇതാദ്യമായാണ് ഇത്രയധികം രോഗികള്‍ക്ക് ഈ സമയത്തിനുള്ളില്‍ രോഗം സ്ഥിരീകരിക്കുന്നത്. 265 പേരാണ് ഈ സമയത്തിനുള്ളില്‍ മരിച്ചത്. ഇത് രണ്ടാം തവണയാണ് 7000ല്‍ കൂടുതല്‍ രോഗികള്‍ ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് 86422 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ഇതിനിടെ 11264 പേര്‍ ഒറ്റ ദിവസം കൊണ്ട് രോഗം ഭേദമായി ആശുപത്രിവിട്ടു. ഇത്രയധികം പേര്‍ രോഗമുക്തി നേടി ആശുപത്രിവിടുന്നത് ആശ്വാസം പകരുന്ന ഒന്നാണ്.
മഹാരാഷ്ട്ര
സംസ്ഥാനത്തെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 62228 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 33133 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2000 കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 26997 പേര്‍ക്കാണ് ഇവിടെ നിന്നും രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇന്നലെ മാത്രം 116 പേര്‍ മരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ മരിച്ചവരുടെ എണ്ണം 2098 ആയി.
തമിഴ്‌നാട്
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് തമിഴ്‌നാടാണ്. 20246 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 8779 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 765 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ ആകെ ആശുപത്രിവിട്ടവരുടെ എണ്ണം 11313 ആയി. ഇതുവരെ സംസ്ഥാനത്ത് 154 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്.
ദില്ലി
ദില്ലിയിലും സമാനമായ സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. സംസ്ഥാനത്തെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17386 ആയി. 9142 പേരാണ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടി ആശുപത്രിവിട്ടവരുടെ എണ്ണം 7846 ആയി. ഇതുവരെ സംസ്ഥാനത്ത് നിന്ന് 398 പേരാണ് മരിച്ചത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 82 പേരാണ് മരണമടഞ്ഞത്. രോഗ വ്യാപനം വര്‍ദ്ധിക്കുന്നതോടെ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Recommended Video
കേരളം
കേരളത്തില്‍ ഇന്നലെ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കൊല്ലം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 577 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 565 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.