മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ പണി കിട്ടും; ശമ്പളത്തിൽ പിടി വീഴും, ബിൽ അവതരിപ്പിച്ചു!
ഗുവാഹത്തി: മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് 'പണി' കൊടുക്കാനൊരുങ്ങി അസം സർക്കാർ. മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനൊരുങ്ങുകയാണ് സർക്കാർ. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പത്ത് ശതമാനം വീതമാണ് അസം സര്‍ക്കാര്‍ ഈടാക്കുന്നത്.
ഇത് സംബന്ധിച്ച ബില്‍ കഴിഞ്ഞ ദിവസമാണ് അസം നിയമസഭയില്‍ അവതരിപ്പിച്ചു. മതാപിതാക്കൾക്ക് മാത്രമല്ല ശാരീരിക ബുദ്ധിമുട്ടുകൾ അനുബവിക്കുന്ന സഹോദരങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് ബില്ലിൽ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുക മാതാപിതാക്കളെ കണ്ടു പിടിച്ച് അവര്‍ക്ക് തന്നെ നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം.
ബില്ലിന്റെ പേര് ഇങ്ങനെ
അസം എംപ്ലോയീസ് പേരന്റ്സ് റെസ്പോണ്‍സിബിലിറ്റി ആന്റ് നോംസ് ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് മോണിറ്ററിംഗ് ബില്‍ 2017എന്നാണ് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ പേര്.
പരാതി മേലുദ്യോഗസ്ഥൻ
മക്കള്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥൻ പരാതി നൽകാം.
രണ്ട് വിഭാഗത്തിന്റെയും വാദം
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കും, തുടർന്ന് രണ്ട് വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം പിഴ ഈടാക്കുകയും ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രാജ്യത്ത് ആദ്യ സംഭവം
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ബില്‍ അവതരിപ്പിക്കുന്നത്. സഭയില്‍ അവതരിപ്പിച്ച ബില്ലിന് അംഗങ്ങള്‍ പൂര്‍ണ പിന്തുണയാണ് നല്‍കിയത്.
സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റം
സര്‍ക്കാര്‍ ജനങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടപെടുകയല്ല. എന്നാല്‍ മാതാപിതാക്കള്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടോ എന്നു മാത്രമാണ് തങ്ങള്‍ പരിശോധിക്കുന്നതെന്ന് സംസ്ഥാന മന്ത്രി ഹിമാന്ത ബിശ്വ ശർമ്മ നിയസഭയിൽ പറഞ്ഞു.
വൃദ്ധസദനങ്ങൾ
മക്കളില്‍ നിന്നും സംരക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് പല മാതാപിതാക്കളും വൃദ്ധസദനങ്ങളില്‍ താമസിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.