കർണ്ണാടകത്തിലെ പോരാണ് പോര്... കുടിലതന്ത്രങ്ങളുമായി കോൺഗ്രസും ബിജെപിയും!
ഇന്നേക്ക് പതിമൂന്നാം നാൾ രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് വിധി കന്നഡ ജനതയെഴുതും. ഏപ്രിൽ 12ന് കർണ്ണാടക ബാലറ്റ് പെട്ടിയിലേക്ക് നീങ്ങുമ്പോൾ വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുപിടിച്ച പ്രചാരണ തന്ത്രങ്ങളുമായി ബിജെപിയും കോൺഗ്രസും അങ്കം കനപ്പിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ഇരുപാർട്ടികളുടെയും ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമെന്ന് വിലയിരുത്തപ്പെട്ട തിരഞ്ഞെടുപ്പിനെ നേരിടാൻ സർവ വിധ സന്നാഹങ്ങളുമായാണ് ഇരുപാർട്ടികളും നിലയുറപ്പിച്ചിട്ടുള്ളത്. കോൺഗ്രസിനായി അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപിക്കായി അമിത് ഷായും കർണ്ണാടക കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ തന്ത്രങ്ങളാണ് കോൺഗ്രസിന്റെ ശക്തിയും പ്രതീക്ഷയും. യുവാക്കളടങ്ങിയ രാഹുൽ ബ്രിഗേഡിനാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല. രാജ്യത്താകമാനം വിജയിപ്പിച്ച അമിത്ഷായുടെ ചാണക്യതന്ത്രങ്ങൾ കർണ്ണാടകയിലും പ്രതിഫലിക്കുമെന്ന് ബിജെപിയും ഉറച്ചുവിശ്വസിക്കുന്നു. യെദ്യൂരപ്പയിലൂടെ ദക്ഷിണേന്ത്യയിൽ ആദ്യമായി കാവിപുതപ്പിച്ച മണ്ണിൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര അസ്വാരസ്യങ്ങളും അഴിമതി ആരോപണങ്ങളും ഭരണത്തെ തള്ളിയിട്ടെങ്കിൽ വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പാണ് ബിജെപി ഇപ്പോൾ ലക്ഷ്യമിടുന്നത്. കർണ്ണാടകയിൽ കോൺഗ്രസ് 100 സീറ്റ് നേടുമെന്ന് ബിജെപി ആഭ്യന്തര സർവേ ഫലവും വിവിധ ചാനലുകൾ നടത്തിയ സർവേയിലും കണ്ടെത്തിയിരുന്നു. ഇതു ബിജെപി കേന്ദ്രങ്ങളെ നിരാശയിലാക്കിയിട്ടുണ്ടെങ്കിലും ദേശീയ നേതാക്കളുടെ കൂട്ടത്തോടെയുള്ള വരവ് പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

കർണ്ണാടക കൈവിട്ടാൽ അധോഗതി
പഞ്ചാബ് കഴിഞ്ഞാൽ കോൺഗ്രസ് ഭരിക്കുന്ന ഏക വലിയ സംസ്ഥാനമാണ് കർണ്ണാടക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ ബിജെപി കൊടുങ്കാറ്റിൽ രാജ്യത്തെ ഒട്ടുമിട്ട സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഭരണവും കടപുഴകി വീണിട്ടുണ്ട്. ഉത്തർപ്രദേശിലെ ശക്തി കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ബിജെപി നേതൃത്വത്തിനും അപകട സൂചനയേകിയിട്ടുണ്ട്. 2019 നടക്കേണ്ട ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി പോലും തിരഞ്ഞെടുപ്പ് തിരിച്ചടിയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയതോടെ എൻ.ഡി.എയ്ക്ക് ഉള്ളിലും അസ്വാരസ്യങ്ങൾ പുകഞ്ഞിട്ടുണ്ട്. പല കക്ഷികളും ഇതു പരസ്യമായി പ്രകടിപ്പിക്കുകയും ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ ടി.ആർ.എസ് എൻ.ഡി.എയിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. ജമ്മു കാശ്മീരിൽ പിഡിപി. മഹാരാഷ്ട്രയിൽ ശിവസേന അടക്കമുള്ള കക്ഷികൾ ഇതിനോടകം തന്നെ വിമതസ്വരമുയർത്തിയിട്ടുണ്ട്. ഇതെല്ലാം ഇല്ലാതാക്കാനും കൂടുതൽ ശക്തിയോടെ മുന്നേറാനും ബിജെപി തരംഗം അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കാനും കർണ്ണാടകയിലെ വിജയം ബിജെപിക്ക് അനിവാര്യമാണ്.

തെളിയിക്കണം, അമൂൽ ബേബിയല്ല
രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഏറ്റെടുത്ത വലിയ ലക്ഷ്യം പാളിയാൽ അത് കോൺഗ്രസിന് മാത്രമല്ല രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിക്കും വലിയ തിരിച്ചടിയാവും. ഗുജറാത്തിൽ പ്രാദേശിക കക്ഷികളെയും വിവിധ സമുധായ നേതാക്കളെയും ഒരുകുടക്കീഴിൽ നിർത്തിയുള്ള രാഹുലിന്റെ നീക്കം ബിജെപിക്ക് വലിയ വെല്ലുവിളിയുയർത്തുകയും കോൺഗ്രസ് അതിന്റെ സമീപകാലത്തെ മികച്ച പ്രകടനമായി വിലയിരുത്തുകയും ചെയ്തിരുന്നു. ഗുജറാത്തിനെ ഇളക്കിമറിച്ചുള്ള പ്രചാരണത്തോടെ അമൂൽ ബേബിയെന്ന പരിവേശം കുറക്കാനായിട്ടുണ്ട്. കാലം രാഹുൽ ഗാന്ധിയിലെ രാഷ്ട്രീയ നേതാവിനെ രൂപപ്പെടുത്തിയെന്ന് പോലും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടതും അടുത്തിടെയാണ്. കർണ്ണാടകയിലെ വിജയം കോൺഗ്രസിന് അഭിമാനപോരാട്ടമാവുമെന്നത് ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെയാണ്.

ഉൾപോരാണ് വില്ലൻ
കോൺഗ്രസിനും ബിജെപിക്കും പ്രധാന വില്ലനാവുന്നത് സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെയാണ്. കർണ്ണാടകയുടെ മുഖ്യമന്ത്രി കുപ്പായം തുന്നിയിട്ട് നിരാശനായ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരപ്പ മെയ്ലിയും നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലാണ് ശീതസമരം. കുറേകാലം കർണ്ണാടക കോൺഗ്രസിന്റെ ശബ്ദമായി അറിയപ്പെട്ട വീരപ്പ മൊയ്‌ലിയുടെ കീർത്തിയ്ക്ക് അടുത്തിയെ കോട്ടം തട്ടിയിട്ടുണ്ട്. സിദ്ധരാമയ്യ പാർട്ടിയും ഭരണവും കൈപ്പിടിയിലൊതുക്കിയതോടെ വീരപ്പമൊയ്ലിയുടെ തന്ത്രങ്ങൾ പിഴക്കാൻ തുടങ്ങി. ഇത്തവണയും കോൺഗ്രസ് കേന്ദ്ര നേതൃത്വം സിദ്ധരാമയ്യയെ ആണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടിയിട്ടുള്ളത്. ഇതിൽ വീരപ്പ മൊയ്ലി പക്ഷത്തിന് കടുത്ത അമർഷമുണ്ട്.

ഐക്യം ശക്തമാക്കാന്‍
തീപാറും പോരാട്ടം നടക്കുന്ന കർണ്ണാടകയിൽ ചെറിയ വോട്ട് ചോർച്ച പോലും കനത്ത തിരിച്ചടിക്ക് കാരണമാവാമെന്നതിനാൽ വീരപ്പ മെയ്ലിയെ അനുനയിപ്പിച്ച് നിർത്താനും ഐക്യം ശക്തമാക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. 2013ൽ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത യെദ്ദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടുന്നതിൽ ബിജെപി സംസ്ഥാന നേതാക്കൾക്കിടയിൽ കടുത്ത മുറുമുറുപ്പുണ്ട്. ചില നേതാക്കൾ ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പരസ്യപ്രതിഷേധം മുളയിലേ നുള്ളിക്കളയാൻ ബിജെപി ശ്രമിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങളിൽ ഉലയുന്ന യെദ്ദ്യൂരപ്പയുടെ കീഴിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും നിഷ്പക്ഷ വോട്ടുകളടക്കം തെന്നിമാറുമെന്നുമാണ് എതിർക്കുന്നവരുടെ വാദം.

എല്ലാം തീക്കളി
ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവിയടക്കമുള്ള തീക്കളികളാണ് കർണ്ണാടക തിരഞ്ഞെടുപ്പിനെ വേറിട്ടുനിർത്തുന്നത്. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തെ തങ്ങൾക്ക് അനുകൂലമാക്കാൻ ഇതിലൂടെ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ബിജെപിയുടെ വോട്ടുബാങ്കാണ് ലിംഗായത്ത് സമുദായം. യെദ്ദ്യൂരപ്പ അടക്കമുള്ള നേതാക്കൾ ലിംഗായത്ത് സമുദായത്തിൽ നിന്നാണ് വരുന്നത്. പ്രത്യേക പദവിയെന്ന കാലങ്ങളായുള്ള ലിംഗായത്ത് സമുദായത്തിന്റെ ആവശ്യം ബിജെപി നേതൃത്വം പരിഗണിച്ചിരുന്നില്ല.
ഹൈന്ദവ സംഘടനകളുടെ എതിർപ്പും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുമുണ്ടാക്കുമെന്ന വിലയിരുത്തലുമാണ് ബിജെപിയെ ഇതിൽ നിന്ന് പിന്നാക്കം വലിച്ചത്. ഇതവസരമാക്കി സിദ്ദരാമയ്യ മതന്യൂനപക്ഷ പദവി നൽകിയതോടെ ലിംഗായത്ത് സമുദായത്തെ വലിയ തോതിൽ സ്വാധീനിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ജാതി രാഷ്ട്രീയത്തിന് കൂടുതൽ ശക്തപകരുകയാണ് കോൺഗ്രസ് ചെയ്തതെന്ന ആക്ഷേപം ശക്തമാണ്. ടിപ്പു സുൽത്താൻ ജയന്തിയടക്കം ആഘോഷിച്ച കോൺഗ്രസ് സർക്കാർ ഹിന്ദു വിരുദ്ധ സർക്കാരാണെന്ന പ്രചാരണം ഒരുവശത്ത് ബിജെപി ശക്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിലടക്കം പരീക്ഷിച്ച് വിജയിച്ച ഹിന്ദുത്വ രാഷ്ട്രീയം തിരഞ്ഞെടുപ്പിനോട് ചേർന്നുള്ള ദിവസങ്ങളിൽ ശക്തമാക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.

കന്നഡയാണ് വികാരം
കർണ്ണാടക തിരഞ്ഞെടുപ്പിൽ പതിവിന് വിപരീതമായി കന്നഡ വികാരം ഇത്തവണ ആളികത്തുന്നുണ്ട്. പ്രാദേശിക വികാരം ഉൾക്കൊണ്ടാണ് കോൺഗ്രസ്, ബിജെപി സംസ്ഥാന നേതൃത്വങ്ങളുടെ പ്രചാരണം പുരോഗമിക്കുന്നത്. കന്നഡവാദക്കാർ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളെ കടന്നാക്രമിക്കുന്നുണ്ട്. കാവേരി നദീ കേസിൽ കർണ്ണാടകയ്ക്ക് അനുകൂലമായും തമിഴ്നാടിന് തിരിച്ചടിയുമായ വിധിയെ തങ്ങളുടെ വിജയമായാണ് കോൺഗ്രസ് അവതരിപ്പിക്കുന്നത്. പതിവ് വിട്ട് പ്രാദേശിക വികാരത്തിലൂന്നിയുള്ള പ്രസംഗങ്ങളാണ് കോൺഗ്രസ് നേതാക്കളുടേത്. ദേശീയ വികാരം പ്രസംഗിക്കുന്ന ബിജെപി ഇതോടെ കൂടുതൽ പ്രതിരോധത്തിലായിട്ടുണ്ട്. അതേസമയം പ്രാദേശിക നേതൃത്വങ്ങൾ കന്നഡ വികാരമുയർത്തുന്ന പ്രസംഗങ്ങളുമായി മുന്നോട്ടുപോവുമ്പോൾ ഇതിനെ തടയാനും ബിജെപി നേതൃത്വം ശ്രമിക്കുന്നില്ല.












Click it and Unblock the Notifications